നല്ല സിനിമകൾ ജനങ്ങളിലേക്കെത്തിക്കേണ്ട ഉത്തരവാദിത്തം ഐഎഫ്എഫ്കെ നിർവഹിക്കുന്നു: മന്ത്രി ആർ ബിന്ദു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 05:02 PM | 0 min read


തിരുവനന്തപുരം> മികവാർന്ന സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം കേരള രാജ്യാന്തര ചലച്ചിത്ര മേള പൂർണ അർത്ഥത്തിൽ നിർവഹിക്കുന്നുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പു മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരുപത്തിയൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ സെൽ  ടാഗോർ തിയേറ്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുപോകുന്ന സമീപനമാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നുണ്ടാകേണ്ടത്. ലോകമെമ്പാടുമുള്ള വിവിധ മനുഷ്യസമൂഹങ്ങളുടെ ജീവിതങ്ങളുടെയും അതിജീവനങ്ങളുടെയും നേർസാക്ഷ്യങ്ങളാണ് മേളയിലെ ഓരോ ചിത്രവും. ആസ്വാദകരെ സംബന്ധിച്ചിടത്തോളം ലോക സഞ്ചാര അനുഭവമായി ചലച്ചിത്ര മേള മാറുന്നുണ്ടെന്നും കേരളത്തിലെ യുവജനങ്ങളുടെ സാന്നിധ്യം മേളയെ കൂടുതൽ സജീവമാക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  

വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യം ഈ വർഷത്തെ മേളയെ കൂടുതൽ ശ്രദ്ധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു. ചലച്ചിത്രസംസ്കാരത്തിന്റെ പാതയിൽ അവസരം ലഭിക്കാതെ ഒഴിവാക്കപ്പെട്ടിരുന്ന വിഭാഗങ്ങൾ കൂടി ശക്തമായി ഈ മേഖയിലേക്കു കടന്നു വരുന്നു എന്നുള്ളത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.

ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് നേടിയ ആൻ ഹുയി, സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നേടിയ പായൽ കപാഡിയ, ജൂറി ചെയർപേഴ്‌സണായി എത്തുന്ന ആഗ്‌‌നസ് ഗൊദാർദ്, മലയാളം സിനിമ ടുഡേയിൽ ഉൾപ്പെട്ട സിനിമകളുടെ നാലു സംവിധായികമാർ, ഫെസ്റ്റിവൽ ക്യൂറേറ്ററായി എത്തുന്ന ഗോൾഡ സെല്ലം എന്നിവരുടെ പങ്കാളിത്തം ഇത്തവണത്തെ മേളയുടെ സ്ത്രീ പ്രാതിനിധ്യത്തിന് ഉദാഹരണങ്ങളാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ  പ്രേംകുമാർ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മേളയുടെ ക്യുറേറ്റർ ഗോൾഡ സെല്ലം, കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ  കരുൺ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ സുരേഷ് കുമാർ, മീഡിയ കമ്മിറ്റി കൺവീനർ അനുപമ ജി നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചലച്ചിത്ര അക്കാദമി ഫെസ്റ്റിവൽ  ഡെപ്യൂട്ടി ഡയറക്ടർ എച്ച്  ഷാജി നന്ദി പറഞ്ഞു.

ഡിസംബർ 13 ന് തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന്ന മേളയുടെ ഔദ്യോഗിക വാർത്തകളും സിനിമാപ്രദർശന അറിയിപ്പുകളും കലാ-സാംസ്‌കാരിക വിശേഷങ്ങളും ടാഗോർ തീയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയ സെല്ലിലൂടെ തൽസമയം മാധ്യമപ്രവർത്തകർക്ക് ലഭ്യമാകും. 21 പേരടങ്ങുന്നതാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള  മീഡിയ സെൽ ടീം.

 



deshabhimani section

Related News

0 comments
Sort by

Home