Deshabhimani

സ്‌മാർട്ട്‌ സിറ്റി ; ‘യുഡിഎഫ്‌ ലക്ഷ്യമിട്ടത്‌ ഒന്നാംതരം റിയൽ എസ്‌റ്റേറ്റ്‌ കച്ചവടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 01:43 AM | 0 min read


കൊച്ചി
സ്‌മാർട്ട്‌ സിറ്റിയുടെ മറവിൽ ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കാനൊരുങ്ങിയത്‌ യഥാർഥ റിയൽ എസ്‌റ്റേറ്റ്‌ കച്ചവടം. കണ്ണായ ഭൂമി മുഴുവൻ കണക്കില്ലാതെ ദുബായ്‌ കമ്പനിക്ക്‌ എഴുതിനൽകി തോന്നിയതുപോലെ വിനിയോഗിക്കാനുള്ള വ്യവസ്ഥകളാണ്‌ 2005ൽ യുഡിഎഫ്‌ സർക്കാർ ഒപ്പിട്ട ധാരണപത്രത്തിലുണ്ടായിരുന്നത്‌. തൊട്ടടുത്ത ഇൻഫോപാർക്കും കൈമാറാൻ വ്യവസ്ഥ ചെയ്‌തു. സംസ്ഥാനത്തെവിടെയും മറ്റ്‌ ഐടി പാർക്കുകൾ ആരംഭിക്കില്ലെന്ന ഗുരുതര നിബന്ധനയും ധാരണപത്രത്തിൽ ഉൾപ്പെടുത്തി.

വിവാദം തുടക്കംമുതലേ
ഉമ്മൻചാണ്ടി കൊട്ടിഘോഷിച്ച സ്‌മാർട്ട്‌ സിറ്റി പദ്ധതി തുടക്കംമുതലേ വിവാദങ്ങളിലായിരുന്നു. പത്തുലക്ഷം ചതുരശ്രയടിയിലേറെ നിർമിത കെട്ടിടസൗകര്യവും ഇരുപതിനായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചുകഴിഞ്ഞിരുന്ന ഇൻഫോപാർക്കിന്‌ സമീപംതന്നെ സ്‌മാർട്ട്‌ സിറ്റിക്ക്‌ നിലമൊരുക്കിയത്‌ വിമർശിക്കപ്പെട്ടു. ഇത്തരം വമ്പൻ പദ്ധതികൾ നടപ്പാക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥാപിത രീതികൾ ദുബായ്‌ ഇന്റർനെറ്റ്‌ സിറ്റിയെ (ഡിഐസി) സ്‌മാർട്ട്‌ സിറ്റി നടപ്പാക്കാൻ തെരഞ്ഞെടുത്തതിൽ പാലിച്ചില്ല. പദ്ധതി തയ്യാറാക്കൽ, സാധ്യതാപഠനം, താൽപ്പര്യപത്രം ക്ഷണിക്കൽ, വിശദ പദ്ധതിരേഖ തയ്യാറാക്കൽ തുടങ്ങിയ നടപടികൾ ഉണ്ടായില്ല. ദുബായിൽ സംഘടിപ്പിച്ച ഒരു വ്യവസായപ്രദർശനത്തിൽ ഡിഐസി അവതരിപ്പിച്ച പദ്ധതി ഉമ്മൻചാണ്ടി സർക്കാർ പരിശോധനയൊന്നും കൂടാതെ ഏറ്റെടുക്കുകയായിരുന്നു. ദുബായ്‌ സർക്കാരിന്റെ നിക്ഷേപ കമ്പനിയായ ദുബായ്‌ ഹോൾഡിങ്സിന്റെ ഉപകമ്പനിയായി അവതരിപ്പിക്കപ്പെട്ട ടീകോമിന്റെ ഈ രംഗത്തെ യോഗ്യതകളും പരിശോധിച്ചില്ലെന്ന വിമർശം ഓഡിറ്റ്‌ റിപ്പോർട്ടുകളിൽ ഉയർന്നു.

ടീകോമിന്റെ റിയൽ എസ്‌റ്റേറ്റ്‌ താൽപ്പര്യം അന്ന്‌ എൽഡിഎഫ്‌ തുറന്നുകാട്ടിയെങ്കിലും സ്‌മാർട്ട്‌ സിറ്റി പദ്ധതി വികസനത്തിന്റെ ലാസ്‌റ്റ്‌ ബസ്‌ ആണെന്ന വമ്പൻ പ്രചാരണം യുഡിഎഫ്‌ അഴിച്ചുവിട്ടു. അതിനെതിരായ എതിർപ്പുകളെ വികസനവിരുദ്ധമായി ചിത്രീകരിച്ചു. പദ്ധതിക്ക്‌ ആവശ്യമായതിലുമേറെ ഭൂമി ടീകോമിന്‌ കൈമാറാൻ തീരുമാനിച്ചതും അതിന്‌ തുച്ഛവില നിശ്ചയിച്ചതുമെല്ലാം ഉമ്മൻചാണ്ടി സർക്കാരായിരുന്നു. 8.8 ലക്ഷം ചതുരശ്രയടി കെട്ടിടസൗകര്യമൊരുക്കാൻ 246 ഏക്കർ കൈമാറുമ്പോൾ പദ്ധതിയുടെ രൂപരേഖപോലും തയ്യാറായിരുന്നില്ല. വെറും 104 കോടി രൂപമാത്രം പാട്ടത്തുകയായി വാങ്ങിയാണ്‌ മൂന്നിടത്തായി 246 ഏക്കർ നൽകാൻ വ്യവസ്ഥയുണ്ടാക്കിയത്‌. അതിൽ 100 ഏക്കറിൽ നൽകിയ വിൽപ്പനാവകാശം പിന്നീടുവന്ന എൽഡിഎഫ്‌ സർക്കാർ 12 ശതമാനം ഭൂമിക്ക്‌ (29.5 ഏക്കർ) മാത്രമാക്കി ചുരുക്കി. അതിന്റെ പേരിൽ ടീകോമിൽനിന്ന്‌ വലിയ എതിർപ്പാണുണ്ടായത്‌.


 



deshabhimani section

Related News

View More
0 comments
Sort by

Home