സ്‌മാർട്ട് സിറ്റി ; തീരുമാനം കരാർ പ്രകാരം , ടീകോമിനെ ഒഴിവാക്കിയത് കൃത്യമായ കൂടിയാലോചനയും നിയമവശങ്ങളും പരിശോധിച്ച്

തിരുവനന്തപുരം
കൊച്ചി സ്‌മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ടീകോമിനെ ഒഴിവാക്കിയത് കൃത്യമായ കൂടിയാലോചനയും നിയമവശങ്ങളും പരിശോധിച്ച്. പദ്ധതി വിജയത്തിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ ഫലപ്രദമാകാതെ വന്നതോടെയായിരുന്നു നടപടി. പദ്ധതി വിജയകരമായി പൂർത്തിയാക്കിയില്ലെങ്കിൽ ടീകോമിന് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. കരാർ പ്രകാരം ഐടി വികസനമോ, തൊഴിലവസരമോ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉചിതമായ തീരുമാനമെടുക്കാൻ വ്യവസ്ഥയുണ്ട്. ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാൽ ലീസ് പ്രീമിയം തുകയായ 91.52 കോടിയും അടിസ്ഥാന സൗകര്യത്തിനായി ചെലവഴിച്ച തുകയും നൽകണമെന്നാണ് വ്യവസ്ഥ.
കരാറിലെ ക്ലോസ് 7.2.1 പ്രകാരം നോട്ടീസ് പുറപ്പെടുവിക്കുന്നതിനുപകരം ടീകോമുമായി ചർച്ചചെയ്ത് പിന്മാറ്റനയം രൂപീകരിക്കണമെന്ന എജിയുടെ നിയമോപദേശവും ലഭിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാന സർക്കാരിനോ നോമിനിക്കോ ടീകോമിന്റെ ഓഹരി വാങ്ങി അവരെ ഒഴിവാക്കാം. കരാറിലെ ക്ലോസ് 7.2.2 പ്രകാരമാണ് ഇൻഡിപെൻഡന്റ് ഇവാല്യൂവേറ്ററെ നിയമിച്ച് നഷ്ടപരിഹാരത്തുക കണക്കാക്കിയത്.
പദ്ധതി നടപ്പാക്കുന്നതിൽ ഏതെങ്കിലും ഭാഗത്ത് വീഴ്‌ചയുണ്ടായാൽ മധ്യസ്ഥ ചർച്ചവഴി പരിഹാരം കാണാനും ആർബിട്രേഷൻ നടപടികൾക്കും കരാറിൽ വ്യവസ്ഥയുണ്ട്. ആർബിട്രേഷൻ നടപടികളും നിയമത്തിന്റെ നൂലാമാലകളും ഒഴിവാക്കി എത്രയുംവേഗം ഭൂമിയേറ്റെടുത്ത് ഐടി വികസനത്തിന് ഫലപ്രദമായി വിനിയോഗിക്കാനാണ് സർക്കാർ തീരുമാനമെടുത്തത്.
0 comments