ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്‌തത് ബാലവാടിയും തട്ടുകടയും

കൊച്ചി
തട്ടിപ്പിന്റെ നേർക്കാഴ്‌ചയായിരുന്നു ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് നടത്തിയ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട ഉദ്‌ഘാടനം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് 2016 ഫെബ്രുവരി 20ന് തട്ടിക്കൂട്ട് ഉദ്‌ഘാടനം നടത്തിയത്. പൂർത്തിയായ ആദ്യകെട്ടിടത്തിൽ അന്നുണ്ടായിരുന്നത് ബാലവാടിയും തട്ടുകടയും എടിഎമ്മുമായിരുന്നു. ആറരലക്ഷം ചതുരശ്രയടി വിസ്‌തീർണമുള്ള കെട്ടിടത്തിൽ പേരിനുപോലും ഒരു ഐടി സംരംഭം ഇല്ലായിരുന്നു. ആദ്യകെട്ടിടത്തിൽ 27 ഐടി കമ്പനികളുമായി കരാറായെന്നായിരുന്നു അവകാശവാദം. എന്നാൽ, സ്‌മാർട്ട് സിറ്റി പുറത്തുവിട്ട പട്ടികയിലുണ്ടായിരുന്നത് 22എണ്ണം. ഇതിൽ 16 എണ്ണമായിരുന്നു ഐടി രംഗത്തുണ്ടായിരുന്നവ. ഐടിഇതര കമ്പനികളിലാകട്ടെ ലിറ്റിൽ ജെംസ് ഡേ കെയർ, ഫ്രസ് ഫാസ്‌റ്റ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്, ഐഡിയ സെല്ലുലാറിന്റെ മൊബൈൽ ഷോപ്പ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ കൗണ്ടർ തുടങ്ങിവ. ഇതിനുപുറമെ ചില ഐടി കമ്പനികൾ കുറഞ്ഞ വിസ്‌തീർണമുള്ള കെട്ടിടം മാത്രം പാട്ടത്തിനും വാടകയ്‌ക്കും എടുത്തു.
പ്രഖ്യാപിച്ചതിലും രണ്ടുവർഷം വൈകിയാണ് ആദ്യഘട്ടം ഉദ്‌ഘാടനം നടന്നതും. ഉദ്‌ഘാടനച്ചടങ്ങിലും പ്രമുഖ ഐടി കമ്പനികളുടെ സാന്നിധ്യമില്ലായിരുന്നു. ഉദ്‌ഘാടനത്തട്ടിപ്പിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഇൻഫോപാർക്കിനുമുന്നിൽ എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്‌മയും അന്ന് സംഘടി പ്പിച്ചു.
0 comments