ടീകോമിനെ ഒഴിവാക്കൽ: ആരോപണങ്ങൾ കെട്ടുകഥ : പി രാജീവ്

ന്യൂഡൽഹി
കൊച്ചി സ്‌മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ദുബായ് ടീകോമിനെ ഒഴിവാക്കുന്ന പ്രക്രിയയെക്കുറിച്ച് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഉയർത്തുന്ന ആരോപണങ്ങൾ കെട്ടുകഥകളാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. യുഡിഎഫ് ഭരണകാലത്ത് ഇൻഫോപാർക്ക് ഉൾപ്പെടെ ദുബായ് കമ്പനിക്ക് കൈമാറാൻ ശ്രമിച്ചപ്പോൾ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയുടെ ഇപ്പോഴത്തെ ആക്ഷേപങ്ങൾ പരിഹാസ്യമാണ്. സംസ്ഥാനത്തിന് ഗുണകരമായ വിധം സ്‌മാർട്ട്‌സിറ്റി ഭൂമി പ്രയോജനപ്പെടുത്തും. സ്ഥലത്തിനായി പ്രമുഖ കമ്പനികൾ കാത്തുനിൽക്കുകയാണ്. കൃത്യമായ മാനദണ്ഡപ്രകാരം സ്ഥലം വിതരണംചെയ്യും. നിയമാനുസൃത നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
ടീകോമിന് നഷ്ടപരിഹാരമല്ല നൽകുന്നത്. അവർ നടത്തിയ നിക്ഷേപത്തിന് സ്വതന്ത്ര വിലയിരുത്തൽ പ്രകാരം മൂല്യനിർണയം നടത്തുകയും മടക്കിനൽകാൻ കഴിയുന്നത് സംബന്ധിച്ച് ചർച്ചകൾ വഴി തീരുമാനമെടുക്കുകയും ചെയ്യും. ആർബിട്രേഷനിലേക്ക് പോയാൽ വർഷങ്ങളുടെ കാലതാമസമുണ്ടാകും. അത് സംസ്ഥാന താൽപര്യത്തിന് ഹാനികരമാകും. രേഖകളും വസ്‌തുതയും പരിശോധിക്കാതെയാണ് ആരോപണങ്ങളെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments