ഭിന്നശേഷി വിദ്യാർഥിക്ക് മർദനം: സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം> യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ സഹപാഠികൾ മർദിക്കുകയും ശാരീരിക വൈകല്യത്തെക്കുറിച്ച് പറഞ്ഞ് അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ഫലപ്രദമായ അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അറിയിച്ചു.
മർദനത്തിന് ഇരയായ വിദ്യാർഥിയുടെ മൊഴിരേഖപ്പെടുത്തണമെന്നും പരാതിയിലുള്ള സംഭവങ്ങളെ കുറിച്ച് വ്യക്തമായ ഒരു ചിത്രം റിപ്പോർട്ടിലുണ്ടാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വിദ്യാർഥിയുടെ ആരോപണങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
ജില്ലാ പോലീസ് മേധാവിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും നിയോഗിക്കുന്ന രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ ജനുവരി 14ന് രാവിലെ 10 ന് കേസ് പരിഗണനക്കെടുക്കുമ്പോൾ കമ്മീഷൻ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നും നിർദ്ദേശിച്ചു. മർദനമേറ്റ പുനലാൽ സ്വദേശിയായ വിദ്യാർഥി സമർപ്പിച്ച പരാതിയിലാണ് നടപടി.









0 comments