60,000 പേർക്കുകൂടി മുൻഗണനാ കാർഡ് ; ഭക്ഷ്യവകുപ്പ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം
സംസ്ഥാനത്ത് അറുപതിനായിരം മുൻഗണനാ കാർഡുകൾ കൂടി വിതരണം ചെയ്യുന്നു. ഇതിനായി ഭക്ഷ്യവകുപ്പ് അപേക്ഷ ക്ഷണിച്ചു. 12000 മഞ്ഞ കാർഡും 48000 പിങ്ക് കാർഡുകളുമാണ് വിതരണം ചെയ്യുക. അക്ഷയ കേന്ദ്രം വഴി ഡിസംബർ 10 വരെ അപേക്ഷിക്കാം. പരിശോധിച്ച് കാർഡ് അനുവദിക്കും. അനർഹരായ കാർഡ് ഉടമകൾ സറണ്ടർ ചെയ്‌ത കാർഡിന് പകരമാണ് വിതരണം.
അനർഹരെ കണ്ടെത്താൻ ഭക്ഷ്യവകുപ്പ് നടത്തിയ "ഓപ്പറേഷൻ യെല്ലൊ' പരിശോധനയിൽ 1.75 ലക്ഷം കാർഡുകൾ കണ്ടെത്തിയിരുന്നു. സർക്കാർ ജീവനക്കാർക്കും ആദായനികുതി അടയ്‌ക്കുന്നവർക്കും മുൻഗണനാ കാർഡുകളുള്ളതായി കണ്ടെത്തി. എട്ടുകോടി രൂപ പിഴയീടാക്കി. സർക്കാർ, അർധ സർക്കാർജീവനക്കാർ, പെൻഷൻകാർ, 25000 രൂപയിൽ കൂടുതൽ മാസ വരുമാനമുള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പമുള്ള വീടുള്ളവർ, ഒരേക്കറിൽ കൂടുതൽ പുരയിടമുള്ളവർ (പട്ടിക വർഗക്കാർ ഒഴികെ), ആദായ നികുതി അടയ്‌ക്കുന്നവർ, നാലുചക്ര വാഹനമുള്ളവർ എന്നിവർക്ക് മുൻഗണനാ കാർഡിന് അർഹതയില്ല.
മുൻഗണനാ കാർഡുകാരുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല. സംസ്ഥാനത്ത് 5,83,002 മഞ്ഞയും 35,95,489 പിങ്കും കാർഡാണുള്ളത്. ഇവർക്ക് മാത്രമാണ് കേന്ദ്രം ഭക്ഷ്യധാന്യം അനുവദിക്കുന്നത്. നീല, വെള്ള, ബ്രൗൺ കാർഡുകാർക്ക് സംസ്ഥാന സർക്കാർ പണമുപയോഗിച്ചാണ് റേഷൻ നൽകുന്നത്. കേരളത്തിൽ ആകെ 94,80,572 കാർഡാണുള്ളത്.
പട്ടികയിൽനിന്ന്
പുറത്താകും
മൂന്നുമാസം തുടർച്ചയായി റേഷൻ ഭക്ഷ്യധാന്യം വാങ്ങിയില്ലെങ്കിൽ മുൻഗണനാ കാർഡുകാരെ പട്ടികയിൽനിന്ന് ഒഴിവാക്കും. അസൗകര്യമുണ്ടെങ്കിൽ റേഷൻകടയിൽ എഴുതി നൽകണം.









0 comments