ശബരിമല: തീർഥാടകർ സമയക്രമം പാലിച്ചാൽ തിരക്കൊഴിവാക്കാമെന്ന് പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 01:54 PM | 0 min read

ശബരിമല > ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുന്നു. ഇന്നും വെർച്വൽ ക്യൂ ബുക്കിങ് 70,000 ആണ്. ഇന്നലെ 75,821 ഭക്തർ ദർശനം നടത്തി. വെള്ളിയാഴ്‌ച 87,721 തീർഥാടകരെത്തി. സ്പോട്ട് ബുക്കിങ് വഴിയെത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ട്. ആകെ കണക്കാക്കുമ്പോൾ ദർശനത്തിനായി നടതുറന്നതുമുതൽ ഇന്ന് രാവിലെ 11 വരെ ദർശനം നടത്തിയത് 11,45,625 പേരാണ്.

മുൻവർഷങ്ങളേക്കാൾ തിരക്ക്‌ ഏറെ വർധിച്ചിട്ടും ശബരിമലയിൽ തീർഥാടകർക്ക്‌ സുഗമമായി ദർശനം നടത്തി മടങ്ങാനാകുന്നുണ്ട്. പരാതികളില്ലാതെ സംതൃപ്‌തിയേടെയാണ്‌ എല്ലാവരും മലയിറങ്ങുന്നത്‌. ഭക്തരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വരുമാനത്തിലും വൻ വർധനവാണുള്ളത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് കഴിയുനുണ്ടെന്നും തിരക്ക് വർധിച്ചാലും പൊലീസ് സജ്ജമാണെന്നും എഡിജിപി എസ് ശ്രീജിത് പറഞ്ഞു. ഇന്ന് ഞായറാഴ്ചയായതിനാൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യതിരക്ക് ഒഴിവാക്കാനും, സുഗമമായ ദർശനം സാധ്യമാക്കാനും കഴിയുമെന്ന്  ജില്ലാപൊലീസ് അറിയിച്ചു. സ്പോട് ബുക്കിങ് 10,000 ആയി നിജപ്പെടുത്തിയിട്ടുള്ളതിനാൽ, ശബരിമല സന്ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂവിൽ  ബുക്ക്‌ ചെയ്യുന്നത് നിർബന്ധമാണ്. ഇന്ന് രാവിലെ 11 മണിവരെ മാത്രം ദർശനം നടത്തിയവരുടെ എണ്ണം 30,882  ആണ്, ഇതിൽ ബുക്ക്‌ ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവർ 5988 ആണ്.

നവംബർ 15 മുതൽ  ഇതുവരെ, ബുക്ക്‌ ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവർ 2,01,702 ആണ്. ഇത് സൂചിപ്പിക്കുന്നത് സ്ലോട്ടിന്റെ സമയക്രമം പാലിക്കാതെ ദർശനത്തിന് എത്തുന്നവരുടെ എണ്ണം വർധിക്കുന്നതായാണ്. ഇത്തരത്തിൽ ഭക്തർ എത്തുന്നത് അനാവശ്യ തിരക്ക് ഉണ്ടാവുന്നതിന് ഇടയാക്കുന്നു.  ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് സമയക്രമം കൃത്യമായി പാലിക്കുന്നതിൽ ചില വീഴ്ചകളുണ്ടായേക്കാം. എന്നാൽ സംസ്ഥാനത്തിനകത്തു നിന്നെത്തുന്നവർ നിർദേശങ്ങളോട് സഹകരിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ പൊലീസ് ആവശ്യപ്പെട്ടു.

 



deshabhimani section

Related News

View More
0 comments
Sort by

Home