പാലക്കാട്ടെ യുഡിഎഫ് ജയം വർ​ഗീയ ശക്തികളെ ഒപ്പം നിർത്തി; എൽഡിഎഫ് സർക്കാരിന് മൂന്നാം ടേം ഉറപ്പായെന്ന് എം വി ​ഗോവിന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 02:27 PM | 0 min read

ചേലക്കര > ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരായ വിധിയെഴുത്താകുമോ എന്നു ചോദിച്ചവർക്കുള്ള മറുപടിയാണ് ഇന്നുണ്ടായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. തെരഞ്ഞെടുപ്പിൽ ഒരു ഭരണവിരുദ്ധവികാരവും പ്രകടിപ്പിക്കപ്പെട്ടിട്ടില്ലെന്നും‌ മൂന്നാം ടേമിലേക്ക് എൽഡിഎഫ് സർക്കാർ പോകുമെന്നതിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. 

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റേത് ഉജ്വലമായ വിജയമാണ്. 2016ൽ യു ആർ പ്രദീപ് നേടിയതിനേക്കാൾ ഭൂരിപക്ഷത്തിൽ ഇത്തവണ ജയിക്കാനായിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിലേതിനേക്കാൾ ഭൂരിപക്ഷവും ലഭിച്ചു. എല്ലാ പിന്തിരിപ്പൻ ശക്തികളുടെയും വർ​ഗീയ വാദികളുടെയും അതിനെ പിന്തുണക്കുന്ന മാധ്യമ ശൃംഖലകളുടെയും എതിർപ്പുകളെ അതിജീവിച്ചുകൊണ്ടാണ് എൽഡിഎഫ് വിജയം. കേരള രാഷ്ട്രീയം ഏങ്ങോട്ടേക്കാണെന്നതിന് വ്യക്തത നൽകുന്ന തെരഞ്ഞെടുപ്പ് വിജയമാണ് ചേലക്കരയിലേത്. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും അതിന് ശേഷം നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് നിർണായക ചുമതല നിർവഹിക്കാമെന്നു തന്നെയാണ് ചേലക്കര തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

പാലക്കാട് ഡോ. പി സരിൻ മികച്ച സ്ഥാനാർഥിയാണെന്ന് എല്ലാവർക്കും ബോധ്യമായി. ഇടതുപക്ഷ പ്രസ്ഥാനത്തിന് അദ്ദേഹം വലിയ മുതൽക്കൂട്ടായ അദ്ദേഹത്തെ രാഷ്ട്രീയ പോരാട്ടത്തിന്റെ മുൻപന്തിയിൽ നിർത്തി മുന്നോട്ട് പോകാനാണ് തീരുമാനം. മണ്ഡലത്തിൽ കുറെക്കാലമായി എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടയതിനേക്കാൾ വോട്ട് ഇത്തവണ ലഭിച്ചു. രണ്ടാം സ്ഥാനത്തു നിൽക്കുന്ന ബിജെപിയുമായുള്ള അന്തരം മുൻ തെരഞ്ഞെടുപ്പിലേക്കാൾ വളരെയേറെ കുറക്കാനായി. പാലക്കാട്  സിപിഐ എം എഴുതിതള്ളേണ്ട സീറ്റല്ല എന്നാണ് അത് വ്യക്തമാക്കുന്നത്.

പാലക്കാട് യുഡിഎഫ് ജയിച്ചത് എല്ലാ വർ​ഗീയ ശക്തികളെയും ചേർത്തുകൊണ്ടാണ് ഒരു മഴവിൽ സഖ്യം പോലെ പ്രവർത്തിച്ചാണ്. യുഡിഎഫിനു വേണ്ടി പ്രവർത്തിച്ച ഏറ്റവും വലിയ വിഭാ​ഗം ജമാഅത്തെ ഇലസ്ലാമിയും എസ്ഡിപിഐയുമാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുൻപ് തന്നെ പാലക്കാട് ആദ്യം ആഹ്ലാദ പ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. കോൺ​ഗ്രസിന്റെ വിജയത്തിൽ എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമുള്ള പങ്ക് അവർ തന്നെ പ്രകടനം നടത്തി പ്രഖ്യാപിക്കുകയായിരുന്നു. പാലക്കാട് മുനിസിപ്പാലിറ്റിയിലടക്കം ബിജെപിയുടെ വോട്ട് വലിയ തോതിൽ കുറഞ്ഞു. അതിന്റെ ​ഗുണഭോക്താവാരാണെന്ന് വ്യക്തമാണ്. ഇടതുപക്ഷത്തെ മുഖ്യ ശത്രുവായിക്കണ്ട് ഭൂരിപക്ഷ വർ​ഗീയതയും ന്യൂനപക്ഷ വർ​ഗീയതയും യോ​ജിച്ചു പ്രവർത്തിക്കുന്നതാണ് പാലക്കാട് കണ്ടത്. മൂന്ന് മണ്ഡലത്തിലും ബിജെപിയുടെ പരാജയം ആഹ്ലാദം ഉണ്ടാക്കുന്നതാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home