Deshabhimani

മൈനാഗപ്പള്ളി അപകടം; ഒന്നാം പ്രതി അജ്‌മലിന് ജാമ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 12:47 PM | 0 min read

മൈനാഗപ്പള്ളി > കൊല്ലത്ത്‌ സ്‌കൂട്ടർ യാത്രികയായ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്‌മലിന് ജാമ്യം. 59 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ഹൈക്കോടതിയാണ് പ്രതിക്ക് ജാമ്യം നൽകിയത്. കേസിലെ രണ്ടാം പ്രതിയായിരുന്ന ഡോ. ശ്രീക്കുട്ടിക്ക്‌ മുമ്പ് ജാമ്യം നൽകിയിരുന്നു. പ്രേരണാ കുറ്റമാണ്‌ ശ്രീക്കുട്ടിക്ക്‌ മേൽ കോടതി ചുമത്തിയിരിക്കുന്നത്‌.

തിരുവോണനാളിൽ വൈകുന്നേരം അഞ്ച്‌ മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂട്ടർ യാത്രികരായ സ്‌ത്രീകളെ കാറിടിച്ച്‌ വീഴ്‌ത്തിയ അജ്‌മൽ, നിലത്ത്‌ വീണു കിടിന്നിരുന്ന സ്‌ത്രീയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന കുഞ്ഞുമോൾക്കാണ്‌ ജീവൻ നഷ്‌ടമായത്‌. കടയിൽ നിന്ന്‌ സാധനങ്ങൾ വാങ്ങി കുഞ്ഞുമോളും കൂടെയുണ്ടായിരുന്ന ഫൗസിയയും തിരികെ പോകുമ്പോഴായിരുന്നു സംഭവം. സ്‌കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്‌ക്ക്‌ പരിക്കേൽക്കുകയും ചെയ്തു.

അപകടമുണ്ടായ ശേഷം നാട്ടുകാർ കാർ നിർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വണ്ടി നിർത്താതെ പോവുകയായിരുന്നു. ഒടുവിൽ നാട്ടുകാർ പിന്തുടർന്നതോടെ കരുനാഗപ്പള്ളിയിലെ ഒരു പോസ്റ്റിലിടിച്ചാണ്‌ കാർ നിന്നത്‌. ഇതിനിടെ കാർ മതിലിലും രണ്ട്‌ വാഹനങ്ങളിലും ഇടിക്കുകയും ചെയ്തു. വാഹനം പോസ്റ്റിലിടിച്ചതോടെ അജ്‌മൽ ഓടി രക്ഷപ്പെടുകയും ശ്രീക്കുട്ടി തൊട്ടപ്പുറത്തെ വീട്ടിലേക്ക്‌ ഓടിക്കയറുകയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home