സീപ്ലെയിൻ പറന്നിറങ്ങി; ജലവിമാനം ബോൾഗാട്ടിയിൽ, പരീക്ഷണ പറക്കൽ നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 03:59 PM | 0 min read

കൊച്ചി> സംസ്ഥാന ടൂറിസത്തിന് പുതുചരിത്രം കുറിക്കാൻ സീപ്ലെയിൻ കൊച്ചി ബോൾഗാട്ടി പാലസിൽ പറന്നിറങ്ങി. ഉച്ച രണ്ടോടെ കൊച്ചിയിലെത്തിയ 'ഡിഹാവ്ലാൻഡ് കാനഡ' 3.30ഓടെയാണ് ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ എത്തിയത്. വിമാനത്തിലെ പൈലറ്റുമാർക്കും ഇതര ജീവനക്കാർക്കും ബോൾഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം വകുപ്പ് സ്വീകരണം നൽകി.

നവംബർ 11ന് നടക്കുന്ന പരീക്ഷണ പറക്കലിന് മുന്നോടിയായാണ് ജലവിമാനം കൊച്ചിയിലെത്തിയത്. കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കാണ് ആദ്യ പറക്കൽ. കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് നാളെ രാവിലെ 9.30ന് മന്ത്രി  പി എ മുഹമ്മദ് റിയാസ് ഫ്ലാ​ഗ് ഓഫ് ചെയ്യും. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക.

കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി.
 
സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ കൂടുതൽ ഡെസ്റ്റിനേഷനുകൾ സന്ദർശിക്കാമെന്ന സാധ്യത വിനോദസഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാനാകും. കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വർധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് സീപ്ലെയിൻ പദ്ധതി.

യാത്രാസമയത്തിലും ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രയിലും വലിയ മാറ്റം വരുത്താൻ ഇതിനാകും. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർ ഡ്രോമുകൾ ഒരുക്കാനാകും. ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ തുടങ്ങിയവ വാട്ടർഡ്രോമുകൾ സ്ഥാപിക്കാൻ പരിഗണനയിലുള്ളവയാണ്.

റൺവേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തിൽ തന്നെ ലാൻഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിൽ നിന്നാണ് യാത്രക്കാർ വിമാനത്തിൽ കയറുക. 9, 15, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്.



deshabhimani section

Related News

View More
0 comments
Sort by

Home