ഷൊർണൂർ ട്രെയിനപകടം ; സമഗ്ര അന്വേഷണം വേണം :- കെ രാധാകൃഷ്‌ണൻ എംപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 02:25 AM | 0 min read


തൃശൂർ
ഷൊർണൂരിൽ മൂന്ന്  റെയിൽവേ കരാർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ  സമഗ്രമായ അന്വേഷണം വേണമെന്ന്‌ കെ രാധാകൃഷ്‌ണൻ എംപി ആവശ്യപ്പെട്ടു. ഇത്തരം  അപകടം ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണം.

ട്രെയിനുകളും  സ്റ്റേഷനുകളും  ട്രാക്കും  കരാർ തൊഴിലാളികളാണ് ശുചീകരിക്കുന്നത്‌. ശേഖരിച്ച മാലിന്യം സംസ്‌കരിക്കാൻ   റെയിൽവേയിൽ സംവിധാനമില്ല. അപകടകരമായ സ്ഥിതിയിൽ തൊഴിൽ ചെയ്യുന്നവരുടെ സുരക്ഷക്ക് ശാസ്ത്രീയ സംവിധാനങ്ങളോ സൂപ്പർവൈസറി സംവിധാനങ്ങളോ റെയിൽവേ ഏർപ്പെടുത്തുന്നില്ല. ട്രെയിൻ വരുന്നത് അറിയാനുള്ള സുരക്ഷാ ഉപകരണമായ  രക്ഷക് ജീവനക്കാർക്ക് നൽകിയിട്ടുമില്ല.

കേന്ദ്ര റെയിൽവേ മന്ത്രി എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് ട്രെയിൻ യാത്ര നടത്തുന്നതിനോടനുബന്ധിച്ച് ശുചീകരണ ജോലിയിലേർപ്പെട്ടവരാണ് മരിച്ച തൊഴിലാളികൾ എന്നാണ് അറിവ്. തിരുവനന്തപുരത്ത്  ആമയിഴഞ്ചാൻ തോടിൽ ജോയി എന്ന ശുചീകരണ തൊഴിലാളിയുടെയും തൃശൂരിൽ ട്രെയിൻ തട്ടി കൊല്ലപ്പെട്ട  ട്രാക്ക് മെയിന്റനൻസ് തൊഴിലാളികളായ ഉത്തമൻ, ഹർഷകുമാർ, പ്രമോദ്കുമാർ   എന്നിവർക്കുണ്ടായ ദുരന്തത്തിൽ നിന്നും റെയിൽവേ  പാഠം പഠിച്ചില്ല.  ഈയിടെ തിരുവനന്തപുരം ഡിവിഷനലിൽ മാത്രം 13 സ്ഥിരം ട്രാക്ക് ജീവനക്കാരാണ്‌ ട്രെയിൻ തട്ടി മരിച്ചത്.   ഷൊർണൂരിലെ തൊഴിലാളികളുടെ മരണത്തിൽ  ദുഖം രേഖപ്പെടുത്തുന്നതായും  എംപി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home