ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കാൻ കേരള സർവകലാശാലയുടെ 'ആപ്പ്'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 07:48 AM | 0 min read

തിരുവനന്തപുരം > ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കാൻ കേരള സർവകലാശാലയുടെ 'ആപ്പ്'. മണ്ണിന്റെ കനവും പ്രദേശത്തിന്റെ നിരപ്പും കണക്കിലാക്കി അവിടെ എത്ര മഴ പെയ്താൽ ഉരുൾപ്പൊട്ടലുണ്ടാകാമെന്ന് കണക്കാക്കുന്ന 'ആപ്പി'ന് കേരള സർവകലാശാല രൂപംനൽകുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സ്ലിപ്പ്കെ (SlipK) എന്ന പേരിലുള്ള ആപ്പിന്റെ രൂപമാതൃകാ റിപ്പോർട്ട് സർവകലാശാലാ അധികൃതർ മന്ത്രിയ്ക്ക് സമർപ്പിച്ചു.  

നിലവിലെ പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ ശ്രദ്ധേയമായ സംരംഭമാണ് ഉരുൾപ്പൊട്ടലുകൾ മുൻകൂട്ടി മനസിലാക്കാവുന്ന ആപ്പ് എന്ന് മന്ത്രി പറഞ്ഞു. ഭൗമശാസ്ത്ര ഗവേഷകനും കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ എസ് സജിൻകുമാറിന്റെതാണ് ആപ്പിന്റെ ആശയം. ട്രാൻസലേഷണൽ ഗവേഷണത്തിനും നവീനാശയങ്ങളുടെ വികസിപ്പിക്കലിനുമായി കേരള സർവകലാശാലയിൽ സ്ഥാപിച്ച 'ട്രാൻസലേഷണൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റർ' (TRIC-KU) വഴിയാണ് ആപ്പ് യാഥാർത്ഥ്യമാക്കുക.

മുൻകാല ഉരുൾപൊട്ടൽ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഉരുൾപൊട്ടലുണ്ടാക്കാവുന്ന മഴയുടെ അളവ് ആദ്യം നിർണ്ണയിക്കുക. ഒരു മീറ്റർ കനവും ഇരുപതു ഡിഗ്രി ചെരിവുമുള്ള പ്രദേശത്ത് രണ്ടു ദിവസം കൊണ്ട് നൂറു മിലിമീറ്റർ മഴപെയ്‌താൽ അത് ഉരുൾപ്പൊട്ടലിനു പ്രകോപനമാകും. അങ്ങനെയുള്ളിടത്ത് മഴവീഴ്ച ആ അളവിന്റെ നാലിലൊന്നിലെത്തുമ്പോൾ ആപ്പ് ഒന്നാം മുന്നറിയിപ്പ് (യെല്ലോ  അലർട്ട്) നൽകും. മഴ നിശ്ചിത അളവിന്റെ പകുതിയിലെത്തുമ്പോൾ  രണ്ടാം മുന്നറിയിപ്പും (ഓറഞ്ച് അലർട്ട്) മുക്കാൽ ഭാഗമാകുമ്പോൾ അന്തിമ മുന്നറിയിപ്പും (റെഡ് അലർട്ട്) നൽകും. മുന്നറിയിപ്പുകളെല്ലാം ഉരുൾപൊട്ടലിൽ ചെന്നെത്തണമെന്നില്ലെങ്കിലും ജാഗ്രതയോടെ കാര്യങ്ങളെ കാണാൻ മുന്നറിയിപ്പുകൾ സഹായിക്കും. പൈലറ്റ് പഠനമാണിപ്പോൾ പൂർത്തിയായിരിക്കുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള തദ്ദേശസ്വയംഭരണ വാർഡുകളിൽ ഓട്ടോമാറ്റിക് മഴമാപിനികൾ ഉപയോഗിച്ച് ആപൽസാധ്യത മുൻകൂട്ടികാണലാണ് അടുത്ത ഘട്ടം ഗവേഷണം - മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home