വയനാട്ടിൽ വൻ ഉരുൾപൊട്ടൽ: കനത്ത നാശ നഷ്ടം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 06:40 AM | 0 min read

വയനാട് > വയനാട് മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ. പ്രദേശത്ത് കനത്ത നാശ നഷ്ടം ഉണ്ടായി. ചൂരൽ മലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സൂചന. വീടുകളിൽ കല്ലും ചെളിയും നിറഞ്ഞു. കാലാവസ്ഥ മോശമായതിനാൽ രക്ഷപ്രവർത്തനം അതീവ ദുഷ്കരമാണ്. പാലം തകർന്നതിനാൽ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയുന്നില്ലെന്നാണ് വിവരം.

പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. തൃശൂർ മുതലുള്ള അ​ഗ്നിരക്ഷാസേന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫ് സംഘം ഉടൻ തന്നെ പ്രദേശത്തെത്തും. 

മുണ്ടക്കൈ മേഖലയിലാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കാലാവസ്ഥ മോശമായി തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. നേവിയുടെ രണ്ട് വിമാനങ്ങൾ പ്രദേശത്ത് കുറച്ചുസമയത്തിനുള്ളിൽ എത്തുമെന്നാണ് വിവരം. കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം വയനാടിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പുലർച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടിയത്. പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുണ്ടകൈ, ചുരൽമല, അട്ടമല ഭാ​ഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്.
 
വെള്ളർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി. നേരം പുലർന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. പുലർച്ചെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വലിയ രീതിയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്തു. രക്ഷാപ്രവർത്തകർ ഉൾപ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങൾ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി.



deshabhimani section

Related News

View More
0 comments
Sort by

Home