വഖഫ് ബോർഡ് നിയമനങ്ങൾക്കായി നിയമഭേദഗതിയോടെ പുതിയ സംവിധാനമൊരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം
വഖഫ് ബോർഡ് നിയമനങ്ങൾക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തും. നിയമ ഭേദഗതിയോടെ ഇത് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. മുസ്ലിം സംഘടനകളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പാണ് നടപ്പാക്കുന്നത്. യോഗത്തിലെ പൊതു അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാകും നിയമഭേദഗതി. 2016ലാണ് വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചത്.
ബോർഡിന്റെ വിവിധ തസ്തികകളിലേക്ക് പിഎസ്‌സി മുഖേന നിയമനം നടത്താനുള്ള നിയമനിർമാണത്തിൽ മുസ്ലിം സാമുദായിക സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു. ഇത് പൊതുപ്രശ്നമായി ഉയർന്ന സാഹചര്യത്തിലാണ് മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചത്. തുറന്ന കാഴ്ചപ്പാടോടെ മാത്രമേ സർക്കാർ നടപടി സ്വീകരിക്കൂവെന്ന് അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സ്വാഗതം ചെയ്‌ത് സംഘടനകൾ
സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞു. സർക്കാർ നിലപാടിനെ മുസ്ലിംസംഘടനകളും നേതാക്കളും സ്വാഗതം ചെയ്‌തു. വഖഫ് ബോർഡ് നിയമനത്തിൽ നൽകിയ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചതായി സമസ്‌ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. തീരുമാനം സ്വാഗതാർഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും അഭിപ്രായപ്പെട്ടു.
ലീഗിന്റെ ഇരട്ടത്താപ്പ്
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള ബിൽ നിയമസഭ പാസാക്കിയപ്പോഴും ബിൽ വിശദ പരിശോധനയ്‌ക്കായി സബ്‌ജക്ട് കമ്മിറ്റിക്ക് വിട്ടപ്പോഴും നിയമസഭയിലെ ചർച്ചയിലും മുസ്ലിംലീഗ് എതിരഭിപ്രായം പ്രകടിപ്പിച്ചില്ല. വഖഫ് ബോർഡിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടരുതെന്ന് മാത്രമാണ് അഭിപ്രായപ്പെട്ടത്. ഇക്കാര്യം സർക്കാർ ഉറപ്പ് നൽകി. കുറച്ചുകാലത്തിനുശേഷം രാഷ്‌ട്രീയനേട്ടം ലക്ഷ്യമാക്കിയാണ് ലീഗ് ഇക്കാര്യത്തിൽ എതിരഭിപ്രായമുയർത്തിയത്.
0 comments