ഓർമകളുടെ തിരിതെളിച്ച്

തൊടുപുഴ
പിന്നിട്ട വഴികളിൽ മാഞ്ഞുപോയ സ്‌കൂൾ ഓർമകൾക്ക് തിരിതെളിച്ച് 1975 എസ്‌എസ്എൽസി ബാച്ചിൽ പഠിച്ചവരുടെ സംഗമം . കലയന്താനി സെന്റ്. ജോർജ്‌സ് ഹൈസ്‌കൂളിൽ അമ്പതാം വർഷത്തിലെ കൂടിച്ചേരൽ വന്നവർക്കെല്ലാം സന്തോഷം പകരുന്നതായി. പഴയ സഹപാഠികളെ ഒരുവട്ടം കൂടി കാണാനും പ്രിയപ്പെട്ടവരെ കണ്ട് സൗഹൃദം പുതുക്കാനും തലസ്ഥാന നഗരിയിൽനിന്നുവരെ ഉത്സാഹത്തോടെ ഓടിഎത്തിയത് 56 പൂർവ വിദ്യാർഥികൾ. അഞ്ചുപതിറ്റാണ്ടു മുമ്പ് ഓടിക്കളിച്ചു നടന്ന സ്‌കൂൾ മുറ്റവും സൗഹൃദവും പ്രണയവും മൊട്ടിട്ട ക്ലാസ് മുറികളും വീണ്ടും കണ്ടപ്പോൾ സന്തോഷംകൊണ്ട് പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. പഠിപ്പിച്ച അധ്യാപകരെയും വേർപിരിഞ്ഞുപോയ സഹപാഠികളെയും അനുസ്മരിച്ചു. സെന്റ് മേരിസ് ചർച്ച് പാരിഷ് ഹാളിൽ കേക്ക് മുറിച്ചു മധുരവിളമ്പി സമ്മേളനത്തിന് തുടക്കം കുറിച്ചു. ഇഗ്‌നേഷ്യസ് കലയന്താനി ആമുഖ പ്രഭാഷണം നടത്തി. വന്നവരിൽനിന്ന് ഒരാളെ ഒരു ഗെയിമിലൂടെ സ്റ്റാർ ഓഫ് ദി ഡേ ആയി തെരഞ്ഞെടുത്ത് സമ്മാനം നൽകി. വന്നവർ സ്വയം പരിചയപ്പെടുത്തി അനുഭവങ്ങൾ പങ്കുവച്ചു.
അവയവദാനത്തെപ്പറ്റി ജോൺസൺ പണംകാട്ട് കൃഷിയെപ്പറ്റി മാത്യു തറപ്പേൽ പ്രകൃതിജീവനത്തെപ്പറ്റി മരീന മാത്യു വട്ടക്കുഴിയിൽ എന്നിവർ ക്ലാസെടുത്തു. സംഗമത്തിൽ പങ്കെടുത്തവരിൽനിന്ന് സമാഹരിച്ച തുക സഹപാഠിയായ കിഡ്‌നി രോഗിക്ക് സംഭാവനയായും നൽകി.
Related News

0 comments