സ്കൂൾ കായികമേള 
ചരിത്രവിജയം: മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 02:27 AM | 0 min read

കൊച്ചി
സംസ്ഥാന സ്കൂൾ കായികമേള ചരിത്രവിജയമാണെന്നും മത്സരങ്ങൾ പരാതികളില്ലാതെ സമയബന്ധിതമായി നടത്താനായെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘാടനംകൊണ്ടും മത്സരാർഥികളുടെ എണ്ണംകൊണ്ടും ലോകത്തെ ഏറ്റവും വലിയ കൗമാര കായികമേളയായി സ്കൂൾ കായികമേള–-2024 മാറി.


സവിശേഷവിഭാഗത്തിലെ 1587 പേർ ഉൾപ്പെടെ 24,917 വിദ്യാർഥികൾ മത്സരിച്ചു. 1244 ഉദ്യോഗസ്ഥർ മത്സരം നിയന്ത്രിക്കാനെത്തി. 400 മാധ്യമപ്രവർത്തകരും മേളയുടെ ഭാഗമായി. ഇരുപതിനായിരത്തിലധികം ആളുകൾ ഭക്ഷണശാലകളിലെത്തി. വിജയിക്കുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ എവർറോളിങ്‌ ട്രോഫി നൽകുന്നതോടൊപ്പം അണ്ടർ 14, 17, 19 കാറ്റഗറികളിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദ്യ മൂന്ന്‌ സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ജില്ലയ്ക്കും അത്‌ലറ്റിക്‌സ്‌, അക്വാട്ടിക്സ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദ്യ മൂന്ന്‌ സ്ഥാനക്കാരായ സ്കൂൾ, ജില്ല തുടങ്ങിയവയ്ക്കും ട്രോഫി നൽകും. അത്‌ലറ്റിക്‌സ്‌, അക്വാട്ടിക്സ് ഇനങ്ങളിൽ വ്യക്തിഗത ചാമ്പ്യൻഷിപ് കരസ്ഥമാക്കുന്ന അണ്ടർ 14, 17, 19 മത്സരാർഥികൾക്കും ട്രോഫി നൽകും. മേളയുടെ നടത്തിപ്പിനുള്ള 15 സബ് കമ്മിറ്റികൾ മികച്ച രീതിയിൽ പ്രവർത്തിച്ചു.


തിങ്കൾ വൈകിട്ട്‌ നാലിന്‌ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ധനമന്ത്രി കെ എൻ ബാലഗോപാൽ, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ എം വിജയൻ, നടൻ വിനായകൻ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. കുട്ടികളുടെ കലാവിരുന്നും അത്‌ലറ്റിക് പരേഡും ഉണ്ടാകും. ജനുവരി നാലുമുതൽ എട്ടുവരെ തിരുവനന്തപുരത്ത്‌ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി 12ന്‌ ചേരുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home