കല്ലുമല മേല്‍പ്പാലം ടെന്‍ഡര്‍ ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 12:48 AM | 0 min read

മാവേലിക്കര
കല്ലുമല റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായി ടെൻഡർ ക്ഷണിച്ചു. 2025 ജനുവരി അവസാനത്തോടെ ടെൻഡർ തുറക്കും. റെയിൽവേയുടെ ഭാഗമായി വരുന്ന പ്രദേശവും ടെൻഡർ ചെയ്യുന്നത് നിർമാണ ചുമതലയുള്ള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ്‌ കോർപറേഷൻ ഓഫ് കേരളയാണ്‌ (ആർബിഡിസികെ).
സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുമല റെയിൽവേ മേൽപ്പാലം നിർമാണത്തിന് 2021ൽ 38.22 കോടി അനുവദിച്ചിരുന്നു. ആർബിഡിസികെ നിർമാണച്ചുമതല ഏറ്റെടുത്ത്‌ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പെട്ടെന്ന് നടപ്പാക്കി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മേൽപ്പാലം നിർമാണത്തിന് 10 കോടി രൂപ അധികം വേണ്ടിവന്നു. എം എസ് അരുൺകുമാർ എംഎൽഎ കിഫ്ബി അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് നവംബർ 23ന് കിഫ്ബി അധികതുക ഉൾപ്പെടെ 48.33 കോടി രൂപ അനുവദിച്ച് ഉത്തരവായി. കെഎസ്ഇബിയുടെയും വാട്ടർ അതോറിറ്റിയുടെയും ഉൾപ്പെടെയുള്ള ലൈനുകൾ മാറ്റുന്നതിനുള്ള തുക അനുവദിച്ച്‌ പ്രവൃത്തികൾ നടപ്പാക്കി. 
39 ഭൂവുടമകൾക്ക് 10.69 കോടി രൂപ നഷ്‌ടപരിഹാരം നൽകി 62.7 ആർ സ്ഥലമാണ് ഏറ്റെടുത്തത്. ഏറ്റെടുത്ത ഭൂമിയിൽ 36 പുരയിടവും അവയിൽ 12 കെട്ടിടവും ഏഴ്‌ മതിലുമാണ് ഉണ്ടായിരുന്നത്. നഗരപരിധിയിലായതിനാൽ കൂടിയ വിപണിവില നൽകിയാണ് സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുത്തത്. ഇതിനായി ആദ്യം കണക്കാക്കിയതിലേറെ തുക ആവശ്യമായി വന്നു. പദ്ധതിപ്രദേശത്തെ കെട്ടിടങ്ങളും മതിലുകളും മരങ്ങളും ഉൾപ്പെടെ നീക്കി.
ചെറിയനാട്, മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മാവേലിക്കര റെയിൽവേ സ്റ്റേഷന് വടക്കുള്ള ഗേറ്റിലാണ് മേൽപ്പാലം വരുന്നത്. വെള്ളൂർക്കുളംമുതൽ ബിഷപ്പ്‌മൂർ കോളേജ് ഹോസ്റ്റലിന് കിഴക്കുവശംവരെ 500 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലുമാണ് നിർമാണം. ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും. ടെൻഡർ നടപടികൾ പൂർത്തിയാക്കി അടിയന്തരമായി നിർമാണം തുടങ്ങാൻ ആർബിഡിസികെക്ക്‌ നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home