താഴുന്നില്ല തിരശീല; 
അവർ കഥ തുടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 12:42 AM | 0 min read

ചേർത്തല
നാടകം ജീവിതമാക്കിയ രാജനും ഐബിയും സുദീർഘമായ അഭിനയവഴിയിൽ ആർജിച്ച സർഗശേഷിയിലൂടെ മകൻ അർജുൻരാജിനും അഭിനയത്തിളക്കം. അരനൂറ്റാണ്ടായി നാടകവേദിയിൽ താരത്തിളക്കത്തോടെ നിലകൊള്ളുന്ന ചേർത്തല രാജന്റെയും ആയിരക്കണക്കിന്‌ വേദികളിൽ കഥാപാത്രങ്ങൾക്ക്‌ ജീവൻ പകർന്ന ഐബിയുടെയും മകനാണ്‌ അർജുൻ. നാവികസേന ഉദ്യോഗസ്ഥനായ അർജുൻ സതേൺ നേവൽ കമാൻഡ്‌ കൾച്ചറൽമീറ്റിലെ നാടകമത്സരത്തിൽ ആറാംതവണയും മികച്ചനടനായി. നിരവധി പുരസ്‌കാരങ്ങൾ നേടിയവരാണ്‌ രാജനും ഐബിയും.
    15–-ാം വയസിലാണ്‌ ചേർത്തല രാജൻ നാടകരംഗത്തെത്തിയത്‌. മുട്ടം പള്ളി കേന്ദ്രമാക്കി രൂപീകരിച്ച എംഎംഎസ്‌ ക്ലബ്ബിലൂടെ ആദ്യമായി അരങ്ങിൽ. പള്ളികളിൽ നാടകാവതരണമായിരുന്നു സുഹൃത്ത്‌ രാജൻ പി ദേവ്‌ ഉൾപ്പെടെ ചേർന്ന്‌ രൂപീകരിച്ച നാടകസമിതിയുടെ ലക്ഷ്യം. പിന്നീട്‌ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ കമ്യൂണിസ്‌റ്റ്‌ നേതാവും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന എൻ പി തണ്ടാരുടെ നേതൃത്വത്തിൽ രൂപീകരിച്ച നാടകസമിതിയുടെ ഭാഗമായി. ആലപ്പുഴ ഉദയ സ്‌റ്റുഡിയോയിൽ ശാരംഗപാണിയുടെ നേതൃത്വത്തിൽ തുടങ്ങിയ ആലപ്പുഴ മലയാള കലാഭവനിൽ ചേർന്നു. ആലുംമൂടൻ, ചേർത്തല തങ്കം തുടങ്ങിയ പ്രതിഭകൾക്കൊപ്പം അരങ്ങിലെത്തി. 

യവനിക ഉയരുന്നു

കോളേജ്‌ പഠനകാലത്ത്‌ കേരള സർവകലാശാല നാടകോത്സവത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതാണ്‌ ജീവിതത്തിൽ വഴിത്തിരിവായതെന്ന്‌ രാജൻ പറഞ്ഞു. പഠനശേഷം ചേർത്തലയിൽ ആദ്യത്തെ നാടകസമിതി യവനികയ്‌ക്ക്‌ രൂപംനൽകുകയും 18 നാടകം അവതരിപ്പിക്കുകയുംചെയ്‌തു. 18 നാടകങ്ങളുടെയും സംവിധായകൻ രാജൻതന്നെ.
യവനികയിലൂടെയാണ്‌ നടി ഐബി ജീവിതസഖിയായത്‌. ഇതിനിടയിൽ നാവികസേനയിൽ ജോലി ലഭിച്ചു. ശമ്പളം നാടകസമിതി നടത്തിപ്പിന്‌. നാവികസേനയിലെ നാടകമത്സരത്തിൽ പലകുറി മികച്ചനടനായി. കൊച്ചിൻ സംഘചിത്രയുടെ ‘അമരഗന്ധർവൻ’ നാടകത്തിൽ വയലാർ രാമവർമയായി വേഷമിട്ടതാണ്‌ ജീവതത്തിലെ സൗഭാഗ്യമെന്ന്‌ രാജൻ ഓർക്കുന്നു. 

അരങ്ങിലെ രാജൻ

ഇത്തവണ കൊല്ലം അശ്വതിഭാവനയുടെ ‘പാവങ്ങൾ’ എന്ന നാടകത്തിലാണ്‌ അഭിനയം. ഇതിനകം 55 സമിതിയിലൂടെ 3500ൽപ്പരം വേദികളിൽ അഭിനയിച്ചു. 2019ൽ കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ്‌ നേടി. നിലവിൽ കേരള ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഭരണസമിതി അംഗവും പുരോഗമന കലാസാഹിത്യസംഘം ഏരിയ പ്രസിഡന്റും ബാലസംഘം ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗവുമാണ്‌. 


deshabhimani section

Related News

View More
0 comments
Sort by

Home