ചട്ടങ്ങളുടെ തെറ്റായ വ്യാഖ്യാനം 
തടയാൻ ഭേദഗതി: 
മന്ത്രി എം ബി രാജേഷ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 12:49 AM | 0 min read

ആലപ്പുഴ
ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ തദ്ദേശസ്വയംഭരണ വകുപ്പ് 106 ചട്ടങ്ങളിലായി 381 ഭേദഗതികൾ കൊണ്ടുവരുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തെറ്റായി വ്യാഖ്യാനിക്കുന്നത് ഒഴിവാക്കി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുകയാണ്‌ ലക്ഷ്യം. സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണവകുപ്പ്‌ ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിൽ  സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
ചട്ടങ്ങളിൽ വ്യക്തത വരുത്തുകയാണ് ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്. കുടിശ്ശികയുള്ള മുഴുവൻ പരാതികളും പരിഹരിക്കണം. ഇനിയൊരു അദാലത്തിന്‌ അവസരമില്ലാത്ത വിധം പരാതികൾ ഉടൻ തീർപ്പാക്കുന്ന സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യം. 
2022-–-24 ആഗസ്‌ത്‌ വരെ ഐഎൽജിഎംഎസ് സംവിധാനം വഴി പഞ്ചായത്തുകളിൽ മാത്രം കൈകാര്യം ചെയ്തത് 1.88 കോടി ഫയലുകളാണ്. അതിൽ 93.5 ശതമാനം പരിഹരിച്ചു. 6.5 ശതമാനത്തിന്റെ കുടിശ്ശികയാണുള്ളത്. ഏതാണ്ട് 10 ലക്ഷത്തോളം. കഴിഞ്ഞ ഒരുവർഷം കൈകാര്യം ചെയ്ത ഫയലുകൾ 18 ലക്ഷത്തിലധികമാണ്. 76 ശതമാനം തീർപ്പാക്കി. ബാക്കിയുള്ളവ തീർപ്പാക്കാനാണ്‌  താലൂക്ക്, ജില്ലാ, സംസ്ഥാന സ്ഥിരം അദാലത്ത് സംവിധാനം ആരംഭിച്ചത്. 
താലൂക്ക് തലത്തിൽ പത്ത് ദിവസം കൂടുമ്പോൾ സ്ഥിരം അദാലത്തുണ്ട്. ജനവിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home