print edition ഹൃദയങ്ങളെ ചേർത്ത എത്രയെത്ര പാലങ്ങൾ

നടൻ പ്രമോദ് വെളിയനാട്, പെരുമ്പളം പാലം

ഫെബിൻ ജോഷി
Published on Mar 29, 2026, 05:37 AM | 1 min read
നെടുമുടി
:‘‘സുഗമമായ യാത്രാ സൗകര്യങ്ങളില്ലാത്തതിനാൽ അപകടം സംഭവിച്ചാലോ ഒരസുഖം വന്നാലോ ആശുപത്രിയിലെത്തിക്കാൻ കഴിയാത്ത സാഹചര്യം. അങ്ങനെ ഒരു നാടായിരുന്നു പണ്ട് കുട്ടനാട്. ഇന്നതെല്ലാം മാറി. ആരുംകൊതിക്കുന്ന ഇടമായി മാറി’’–പൂക്കൈതയാറിന് കുറുകെ തലയുയർത്തി നിൽക്കുന്ന ഇരട്ടനില പടഹാരം പാലത്തിൽനിന്ന് 10 വർഷത്തിൽ കുട്ടനാടിനുണ്ടായ മാറ്റത്തെപ്പറ്റി സംസാരിക്കുകയാണ് നടൻ പ്രമോദ് വെളിയനാട്.
‘‘യാത്രാസൗകര്യങ്ങളുടെ പരിമിതികൊണ്ടുമാത്രം, ജനിച്ച നാടിനെയും നാട്ടുകാരെയും വിട്ട് നിരവധി പേരാണ് ഇവിടെനിന്ന് മാറിപ്പോയത്.
ഇപ്പോൾ അവരെല്ലാം കാണുമ്പോൾ പറയുന്നത് മടങ്ങിയെത്തണമെന്നാണ്. പേറ്റുനോവിനിടെ, വള്ളവും ബോട്ടുമെല്ലാം കാത്തുനിൽക്കുന്പോൾ കടവുകളിൽ പ്രസവിക്കേണ്ടിവന്നവരെ എനിക്കറിയാം. അങ്ങനെ ജനിച്ച കുട്ടനാട്ടുകാരുടെ മക്കൾ ഇന്ന് സ്‌കൂളുകളിലേക്ക് പോകുന്നത് പുതിയ റോഡിലൂടെയും പാലത്തിലൂടെയുമാണ്.
പണ്ടൊക്കെ പുറത്തുപോയി നാടകത്തിലോ സിനിമയിലോ അഭിനയിച്ച് മടങ്ങിയെത്തണമെങ്കിൽ ഒരു ദിവസത്തെ ജോലിയാണ്. നാടകം കഴിഞ്ഞ് നാടകക്കാർ ഓഫീസിലെത്തിയാലും ഞാൻ വീട്ടിലെത്തില്ലെന്ന് പറയാറുണ്ട്. ഇപ്പോൾ ഫ്രണ്ട് കർട്ടൻ വീഴുമ്പോൾ ഞാൻ വീടെത്തും. കിടങ്ങറയിൽനിന്ന് പത്തു മിനിറ്റുകൊണ്ട് ചങ്ങനാശേരിയിലെത്താം. അരമണിക്കൂറിൽ ആലപ്പുഴയിലും.
വലിയ മാറ്റമാണ് കിഫ്‌ബിയിലൂടെ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിലുണ്ടായത്. ചെറിയ തുകയല്ല സർക്കാർ ചെലവഴിച്ചത്.
പടഹാരം പാലത്തിലൂടെ ആദ്യമായി സഞ്ചരിക്കുന്ന ഏതൊരാളും ഇവിടെ ഇറങ്ങി കുറച്ച് ചിത്രങ്ങളും റീലുകളുമെല്ലാം എടുക്കാതെ പോകില്ല. അത്ര ഭംഗിയിലാണ് നിർമാണം.
അതുപോലെയാണ് വേന്പനാട്ടുകായലിന് കുറുകെയുള്ള പെരുന്പളം പാലം. പണ്ട് പെരുമ്പളത്ത് പരിപാടിക്ക് പോയാൽ അന്ന് മടക്കമില്ല. 11,000 മനുഷ്യർക്കായി 100 കോടി ചെലവിൽ 1.157 കിലോമീറ്ററിൽ വിസ്‌മയംപോലെയൊരു പാലം. പെരുന്പളവും തിരുവനന്തപുരത്തെ കുന്പിച്ചൽ കടവ് പാലവും തുരുത്തുകളിൽ ഒതുങ്ങിയ മനുഷ്യരെ ചേർത്തുനിർത്തുകയാണ്. നാടിനെ ഒന്നിപ്പിക്കാൻ ഇൗ സർക്കാരിനല്ലാതെ ആർക്കുകഴിയും. എത്ര കണ്ണടച്ച് ഇരുട്ടാക്കിയാലും ഹൃദയംതൊട്ടാൽ എല്ലാവരുംപറയും കഴിഞ്ഞ പത്തുവർഷം മികച്ച ഭരണമായിരുന്നെന്ന്.’’










0 comments