print edition മുണ്ടക്കൈയിൽ അവസാന മിനുക്കുപണി


സ്വന്തം ലേഖകൻ
Published on Mar 29, 2026, 01:01 AM | 1 min read
കൽപ്പറ്റ
: മുണ്ടക്കൈ, ചൂരൽമല ഉരുൾ അതിജീവിതർക്ക് സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ടൗൺഷിപ്പിൽ ഒരുക്കിയ വീടുകൾ താമസ സജ്ജം. മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്‌ഘാടനം നടത്തിയ 178 വീടുകളിൽ അടുത്തദിവസംമുതൽ ഗുണഭോക്താക്കൾക്ക് താമസിച്ചുതുടങ്ങാം. മിനുക്കുപണികൾ പൂർത്തിയാകുകയാണ്.
31 മുതൽ വീട്ടുകാർ എത്തിത്തുടങ്ങും. വിഷുവിന് മുന്പ് മുഴുവൻ വീടുകളിലും താമസിക്കാൻ കഴിയുമെന്ന് നിർമാണചുമതലയുള്ള ഉൗരാളുങ്കൽ ലേബർ കോൺട്രാക്‌സ് സൊസൈറ്റി അധികൃതർ പറഞ്ഞു.
ടൗൺഷിപ്പിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് വലത് മാധ്യമങ്ങൾ പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോഴാണ് വീടുകൾ സജ്ജമായത്. യുദ്ധകാല വേഗത്തിലാണ് പ്രവൃത്തി. മാധ്യമങ്ങൾകള്ളക്കഥ പടച്ച ശനിയാഴ്‌ച 1320 തൊഴിലാളികളാണ് പണിയെടുത്തത്. കുടിവെള്ളം, മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ, വൈദ്യുതി, സോളാർ സംവിധാനങ്ങളുമായി.
പട്ടയം കൈമാറിയ 178 വീടിന്റെ പ്രവൃത്തിക്ക് പുറമെ ടൗൺഷിപ്പിലെ 64.47 ഹെക്‌ടറിലെ അഞ്ചു സോണിലും ഒരേസമയം പ്രവൃത്തി നടത്തുന്നുണ്ട്. തൊഴിലാളികളെ ടൗൺഷിപ്പിനുള്ളിൽ താമസിപ്പിച്ച് രാപകൽ നിർമാണമാണ്.
410 വീടാണ് ആകെ നിർമിക്കുന്നത്. മെയ് അവസാനത്തോടെ ഗുണഭോക്തൃ പട്ടികയിലുള്ള മുഴുവൻ കുടുംബങ്ങൾക്കുമുള്ള വീട് പൂർത്തിയാകും. ഓരോക്ലസ്റ്ററിലും വിശാലമായ പൂന്തോപ്പും ഒരുക്കിയിട്ടുണ്ട്.










0 comments