print edition എൽഡിഎഫ് പ്രകടനപത്രിക; പട്ടികജാതി ആനുകൂല്യം ഉയർത്തും

തിരുവനന്തപുരം : പട്ടികജാതി ക്ഷേമത്തിന് ജനസംഖ്യാനുപാതികമായി വികസന ഫണ്ട് വകയിരുത്തുന്ന ഏകസംസ്ഥാനമാണ് കേരളം. വീടുകൾ ലഭിക്കാൻ ബാക്കിയുള്ള ചെറിയ ശതമാനത്തിനും വീട് ഉറപ്പാക്കും. ഭൂരിഹതർക്ക് കിടപ്പാടം ഉറപ്പാക്കും. എല്ലാ നഗറുകളിലും അടിസ്ഥാനസൗകര്യങ്ങൾ ഉറ പ്പുവരുത്തും. എല്ലാ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കും. ആനുകൂല്യങ്ങൾ ഉയർത്തും. പട്ടികവിഭാഗങ്ങൾക്ക് പ്രത്യേക നൈപുണി പരിശീലനവും തുടർ പ്ലെയ്‌സ്മെൻ്റും ഉറപ്പാക്കും.
പട്ടികവർഗക്കാർക്കുള്ള ഉപപദ്ധതി ഊരുകൂട്ടങ്ങളുടെ തീരുമാനത്തിനു വിധേയമാകും നടപ്പാക്കുക. മുഴുവൻ കുടുംബങ്ങൾക്കും പാർപ്പിടം ഉറപ്പുവരുത്തും. രണ്ടേക്കർ വീതം ഭൂമി ലഭ്യമാക്കും. വനാവകാശ നിയമം കർശനമായി നടപ്പാക്കി കൃഷി ഭൂമി ഉറപ്പുവരുത്തും. വന വിഭവങ്ങൾക്ക് തറവിലയും വിപണിയും ഉറപ്പുവരുത്തും. ആനുകൂല്യങ്ങൾ ഉയർത്തും. ഗോത്രമേഖലകളിലെ 40 സ്‌കൂളുകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്പെഷ്യൽ എൻറിച്ച്മെന്റ് പദ്ധതി കുറഞ്ഞത് 50 പട്ടികവർഗ വിദ്യാർഥികളെങ്കിലും പഠിക്കുന്ന 340 സ്‌കൂളുകളിലേക്കും കുറഞ്ഞത് 100 പട്ടികജാതി വിദ്യാർഥികളെങ്കിലും പഠിക്കുന്ന 300 സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും.
ജെ ബി കോശി കമീഷൻ റിപ്പോർട്ട് നടപ്പാക്കും
പരിവർത്തിത ക്രൈസ്‌തവർക്കും പട്ടികജാതിക്കാർക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുല്യ അളവിൽ നൽകും. പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനുള്ള ബജറ്റ് പിന്തുണ ഇരട്ടിയാക്കും. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കും. മുന്നാക്ക വികസന കോർപ്പറേഷന് കൂടുതൽ കൂടുതൽ പണം ലഭ്യമാക്കും.










0 comments