ബിഹാർ ദരിദ്രം, കേരളം മാതൃക; ഇടതുപക്ഷ ഭരണത്തിന് തേജസ്വി യാദവിന്റെ പ്രശംസ

ആർജെഡി നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് പൊന്നാനിയിൽ എൽഡിഎഫ് റാലിയിൽ എത്തിയപ്പോൾ സ്ഥാനാർഥി അഡ്വ എം കെ സക്കീറിനൊപ്പം പ്രവർത്തകരെ അഭിവാദ്യംചെയ്യുന്നു
പൊന്നാനി: വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ കേരളം കൈവരിച്ച വിസ്മയകരമായ നേട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും കേരളത്തെ കണ്ട് പഠിക്കാനാണ് ബിഹാർ ആഗ്രഹിക്കുന്നതെന്നും ആർജെഡി നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. പൊന്നാനി മണ്ഡലം എൽഡിഎഫ്. സ്ഥാനാർഥി അഡ്വ എംകെ സക്കീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിമത ചിന്തകൾക്ക് അതീതമായി കേരളം പുലർത്തുന്ന സൗഹാർദം ലോകത്തിന് തന്നെ മാതൃകയാണ്. ബിഹാർ ഇന്നും ഒരു ദരിദ്ര സംസ്ഥാനമായി തുടരുമ്പോൾ, അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറിയത് അഭിമാനകരമായ നേട്ടമാണ്. ഇടതുപക്ഷ ഭരണമാണ് കേരളത്തെ ഈ വികസന പാതയിലൂടെ മുന്നോട്ട് നയിച്ചതെന്നും ഈ ഭരണത്തുടർച്ച രാജ്യത്തിന്റെ തന്നെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊന്നാനി നഗരം, പൊന്നാനി സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂറ്റൻ റാലിക്ക് ശേഷമായിരുന്നു പൊതുയോഗം. പി നന്ദകുമാർ എംഎൽഎ. യോഗം ഉദ്ഘാടനം ചെയ്തു. എകെ ജബ്ബാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തി.ആർജെഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ്‌കുമാർ മുഖ്യാതിഥിയായി.
ടി സത്യൻ, അഡ്വ ഇ സിന്ധു, സിപി മുഹമ്മദ് കുഞ്ഞി, സിവി സുധ, കെകെ ബാബു, യുകെ അബൂബക്കർ, റഫീഖ് മാറഞ്ചേരി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. എംഎ ഹമീദ് സ്വാഗതം പറഞ്ഞു. എൽഡിഎഫ് പ്രവർത്തകരുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ റാലി പൊന്നാനി നഗരത്തെ ചുവപ്പണിയിച്ചു.










0 comments