അമരത്ത് ജനനായകൻ

കായംകുളത്ത് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് കായംകുളം മണ്ഡലം സ്ഥാനാർഥി യു പ്രതിഭ, ഹരിപ്പാട് മണ്ഡലം സ്ഥാനാർഥി ടി ടി ജിസ്‌മോൻ എന്നിവരോടൊപ്പം സദസിനെ അഭിവാദ്യംചെയ്യുന്നു
അഞ്‌ജുനാഥ്
Published on Apr 02, 2026, 01:49 AM | 1 min read
ആലപ്പുഴ
ചരിത്രം രക്‌താഭിവാദ്യമേകിയ പുന്നപ്ര–വയലാർ വിപ്ലവഭൂമിയെ നെഞ്ചേറ്റുന്ന ജില്ല ബുധനാഴ്‌ച കേരളത്തിന്റെ ക്യാപ്‌റ്റന് കാതോർത്തു. തിങ്ങിനിറഞ്ഞ സദസും ആവേശം മുറ്റിയ മുദ്രാവാക്യം വിളികളോടെ സ്വാഗതമോതിയ ജനസഞ്ചയവും എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിന്റെ വിളംബരമായി. ഉന്നം പിഴയ്‌ക്കാതെയുള്ള ഓരോ വാചകത്തിനും സദസിൽനിന്ന് ഉയർന്നത് നിലയ്‌ക്കാത്ത ഹർഷാരവം. പത്തുവർഷം കേരളം കൈവരിച്ച നേട്ടങ്ങൾ, കേന്ദ്രത്തിന്റെ അവഗണനയ്‌ക്കിടയിലും തലയുയർത്തിനിന്ന പോരാട്ടം, വർഗീയതയോട് സന്ധിയില്ലാത്ത ചെറുത്തുനിൽപ്പ്, വികസനത്തെ പിന്നോട്ടടിക്കുന്ന കോൺഗ്രസ് നിലപാട്, എൽഡിഎഫ് തുടരേണ്ടതിന്റെ ആവശ്യം തുടങ്ങിയവ തെളിമയാർന്നതുമായ വാക്കുകളിൽ വിശദീകരിച്ചു. കായംകുളം, അന്പലപ്പുഴ, കുട്ടനാട്, അരൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് ബുധനാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. മുഖ്യമന്ത്രി എത്തിയതോടെ ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് സമാനകളില്ലാത്ത ഉൗർജവും വേഗവുമായി. രാവിലെ ഹരിപ്പാട് സൗഗന്ധികം ഹോട്ടലിൽ വാർത്താസമ്മേളനത്തോടെയായിരുന്നു തുടക്കം. തുടർന്ന് കായംകുളത്തെ പൊതുയോഗത്തിൽ സംസാരിച്ചു. കായംകുളത്തെ സ്ഥാനാർഥി യു പ്രതിഭയുടെയും ഹരിപ്പാട്ടെ സ്ഥാനാർഥി ടി ടി ജിസ്‌മോന്റെയും കൈകൾ ചേർത്തുപിടിച്ച് മുഖ്യമന്ത്രി ജനസാഗരത്തെ അഭിവാദ്യംചെയ്‌തു. കായംകുളം മണ്ഡലത്തിന്റെ വികസനരേഖയും പ്രകാശിപ്പിച്ചു. വൈകിട്ട് 4.15ഓടെ അന്പലപ്പുഴയിലേക്ക് സ്ഥാനാർഥി എച്ച് സലാം മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. വേദിയിലുണ്ടായിരുന്ന ആലപ്പുഴ മണ്ഡലം സ്ഥാനാർഥി പി പി ചിത്തരഞ്ജനും പൊന്നാടയണിയിച്ചു. മുഖ്യമന്ത്രി ഇരുവരുടെയും കൈകളുയർത്തി സദസിനെ അഭിവാദ്യം ചെയ്‌തു. കുട്ടനാടിനായി എൽഡിഎഫ് സർക്കാർ ചെയ്‌ത വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചായിരുന്നു മണ്ഡലത്തിലെ പൊതുയോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം. സ്ഥാനാർഥി തോമസ് കെ തോമസിന്റെ കൈപിടിച്ചുയർത്തി സദസിനെ അഭിവാദ്യം ചെയ്‌തു. അവസാന പൊതുയോഗം അരൂരിലായിരുന്നു. വൈകിട്ട് 7.25 ന് മുഖ്യമന്ത്രി എത്തുന്പോൾ തിങ്ങിനിറഞ്ഞ ജനസഞ്ചയം മുദ്രാവാക്യം വിളിച്ചു. കുട്ടികൾ പൂക്കൾ നൽകി വരവേറ്റു. സ്ഥാനാർഥി ദെലീമയുടെ കൈ പിടിച്ചുയർത്തി മുഖ്യമന്ത്രി സദസിനെ അഭിവാദ്യം ചെയ്‌തു.










0 comments