print edition വർഗീയത വളർത്തിയത് കോണ്‍ഗ്രസ് – ബിജെപി ഡീൽ : ജോൺ ബ്രിട്ടാസ് എംപി

ജോൺബ്രിട്ടാസ് (File)
കൊല്ലം: കോണ്‍ഗ്രസ് –ബിജെപിയുമായി ചെയ്ത അതിരില്ലാത്ത സന്ധികളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിൽ വർഗീയത വേരുറപ്പിക്കാൻ കാരണമായതെന്ന് ജോൺബ്രിട്ടാസ് എംപി. ബിജെപിക്ക് നേതാക്കളെ സംഭാവന ചെയ്യുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ അനുഗ്രഹം വാങ്ങി, അമിത് ഷായെ കണ്ട് ബിജെപി അംഗത്വമെടുക്കുന്നതാണ് പതിവ് കാഴ്ച. പണം കൊടുത്ത് സീറ്റ് വാങ്ങുന്നത് കോണ്‍ഗ്രസില്‍ പുതുമയില്ലാതായി. കൊല്ലം പ്രസ്‌ക്ലബ്ബിൽ സംഘടിപ്പിച്ച വോട്ടും വാക്കും സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എംപി.
കേരളത്തിന്റെ ദ്രുതഗതിയിലുള്ള വികസന വഴിത്താര, മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ ക്ഷേമപെന്‍ഷന്‍ വിതരണം എന്നിവയാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്.
മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത മത സൗഹാര്‍ദം, ഐകൃദാര്‍ഢ്യം, മൈത്രി എന്നിവ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും ഇടതുപക്ഷവിജയം അനിവാര്യമാണ്. ഇന്ത്യയില്‍ സ്ഫുടംചെയ്ത് എടുത്ത ഒരു സംസ്ഥാനത്തെ ഉത്തരേന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ തലത്തിലേക്ക് മാറ്റാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ജ്വാലകള്‍ കേരളത്തില്‍ കത്തിക്കാനാണ് ശ്രമം. ഇടതുപക്ഷം സര്‍ഗാത്മകവും ക്രിയാത്മകവുമായ ദൗത്യമാണ് മുന്നോട്ടുവയ്ക്കുന്നത്.
കേരളവികസനത്തെ എതിര്‍ക്കുന്ന രാഷ്ട്രീയനിലപാടാണ് ഇടതുപക്ഷത്തിന്റെ എതിരാളികള്‍ക്കുള്ളത്. കേരളത്തില്‍ ഭൗതികമായി മാറ്റങ്ങള്‍ ഏറെയുണ്ടായി.
വിശ്വസിക്കാന്‍ കഴിയുന്ന, പ്രയോഗത്തില്‍ വരുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമാണ് എല്‍ഡിഎഫ് പറയാറുള്ളത്.
പ്രത്യയശാസ്ത്രപരമായോ ആശയപരമായോ ഒരു സന്ധിക്കും പോകാത്ത ഉറച്ച നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. വര്‍ഗീയ കലാപങ്ങളില്ലാത്ത ഭൂമിയായി കേരളത്തെ സംരക്ഷിക്കുന്നു.
ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കിക്കൊണ്ട് ഇടതുപക്ഷം മുന്നോട്ടുപോകും. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ബിജെപിയുമായി സന്ധി ചെയ്താണ് പിഎം ശ്രീ പദ്ധതിയുടെ പണം വാങ്ങിയത്. കെ സി വേണുഗോപാലിന്റെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു ഇതെന്നും ബ്രിട്ടാസ് പറഞ്ഞു.










0 comments