സ്കാൻഡിനേവിയൻ രാജ്യങ്ങൾക്ക് തുല്യമാവാൻ സകല സാധ്യതകളും നിലനില്ക്കുന്ന നാട് തന്നെയാണ് കേരളം: മീനാക്ഷി അനൂപ്

കൊച്ചി: 'അമർ അക്ബർ അന്തോണി'യിലെ പാത്തുവായും 'ഒപ്പ'ത്തിലെ നന്ദിനിക്കുട്ടിയായും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ യുവനടി മീനാക്ഷി അനൂപിൻ്റെ സാമൂഹിക നിരീക്ഷണങ്ങൾ ശ്രദ്ധേയമാവുന്നു. നീതിയും ന്യായവും എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് മറുപടിയായി മീനാക്ഷി പങ്കുവച്ച കുറിപ്പ്, ആധുനിക പൗരബോധത്തിലും തുല്യതയിലും ഊന്നിയുള്ള കാഴ്ചപ്പാടുകൾ കൊണ്ട് ചർച്ചയായിരിക്കുകയാണ്.
മനുഷ്യൻ തൻ്റെ ജീവിതം "കൂടുതൽ പ്രശ്‌നരഹിതമാക്കാൻ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവും" എന്നാണ് താരം കുറിക്കുന്നത്. ഇന്നത്തെ യുവാവ് നാളത്തെ വയോധികനാണെന്ന തിരിച്ചറിവിൽ, ശക്തി ക്ഷയിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബുദ്ധിയാണ് നീതിയുടെ അടിസ്ഥാനമെന്ന് മീനാക്ഷി പറയുന്നു. "ആധുനിക പൗരബോധത്തിൽ കൂടുതൽ സുരക്ഷിതരായിരിക്കുക എന്നതിനു വേണ്ടി നീതിയും ന്യായവും കൂടുതൽ വ്യക്തതയോടെ പറയേണ്ടി വരുന്നു എന്നതാണ് സത്യം."
തുല്യത എന്നതിനെ ശാരീരികമായ ഒരു മാനദണ്ഡം വെച്ച് നിർവചിക്കേണ്ടതില്ലെന്നും താരം അഭിപ്രായപ്പെടുന്നു. 'ഒരു വീട്ടിലെ പുരുഷൻ ഗ്യാസ് കുറ്റിയെടുത്തു പൊക്കും എന്ന് പറഞ്ഞ് ആ വീട്ടിലെ സ്ത്രീ അതെടുത്തു പൊക്കണമെന്നില്ല. പുരുഷന്റെ പിന്നിലാണ് സ്ഥാനം എന്ന നിലയില്ലാതെ തുല്യത എന്ന നീതിയാണ് വേണ്ടതെന്ന് മീനാക്ഷി ചൂണ്ടിക്കാട്ടുന്നു.
വീൽചെയർ ഉപയോഗിക്കുന്ന ഒരാൾക്ക് എടിഎം, മാളുകൾ, ബാങ്കുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ എളുപ്പത്തിൽ എത്താൻ കഴിയുന്ന വിധം വീൽചെയർ റാമ്പുകൾ ഉറപ്പാക്കി അവരെ തുല്യതയിൽ എത്തിക്കുക എന്നത് ഒരു ന്യായമാണ്. ഈ സൗകര്യങ്ങളെല്ലാം സ്റ്റേറ്റിൻ്റെ മാത്രം ഉത്തരവാദിത്തമല്ല. യഥാർത്ഥത്തിൽ ഇത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്നതാണ് സത്യം" എന്നും താരം പറയുന്നു.
"നമ്മൾ മാത്രമല്ല ജീവിക്കേണ്ടത് അപ്പുറത്തിരിക്കുന്ന ആളും നമ്മെപ്പോലെ പ്രധാനമാണ് അഥവാ തുല്യരാണ്, നമ്മൾ ശല്യമാവരുത് എന്ന നീതിയും ന്യായവും സ്വയം തോന്നിയാൽ ജീവിതം സുന്ദരം" എന്ന ചിന്തയിലേക്ക് സമൂഹം ഉയരണം. അതിനു വേണ്ടുന്നതായ ആധുനിക പൗരബോധത്തിനു വേണ്ട വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കിയാൽ മതിയാവും.
മിക്ക വികസിത പ്രത്യേകിച്ച് സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഈ നിലയിലാണ് എന്ന് കാണാം. എന്തു കൊണ്ടും സ്കാൻഡിനേവിയൻ
രാജ്യങ്ങൾക്ക് തുല്യമാവാൻ സകല സാധ്യതക്കളും നിലനില്ക്കുന്ന നാടു തന്നെയാണ് കേരളം എന്നും മീനാക്ഷി കുറിച്ചു.










0 comments