ഒന്നും നല്‍കരുതെന്ന് കോണ്‍ഗ്രസ്; ഒഴുകിയെത്തിയത് സഹായപ്രവാഹം

കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനായി സിഎംഡിആർഎഫിലേക്ക് പണമയക്കരുതെന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തപ്പോഴും ഇടതുപക്ഷ സംഘടനകൾ നടത്തിയ സമാനതകളില്ലാത്ത ഇടപെടലുകളുടെ കണക്കുകൾ നിരത്തി ഫേസ്ബുക്ക് കുറിപ്പ്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് പറഞ്ഞ് കോൺഗ്രസും അനുകൂല സർവ്വീസ് സംഘടനകളും ക്യാമ്പയിൻ നടത്തിയപ്പോഴും, അതിനെ പ്രതിരോധിച്ചു കോടികളാണ് ഇടതുപക്ഷ സംഘടനകൾ സമാഹരിച്ചു നൽകിയതെന്ന് കെ റഫീഖ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്ഐ മാത്രം 20 കോടി രൂപയാണ് കൈമാറിയത്. ഇതിന് പുറമെ,
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) 3 കോടി,
കർഷകസംഘം 1 കോടി,
കെഎസ്ടിഎ 1.60 കോടി,
എൻജിഒ യൂണിയൻ 1 കോടി
കെജിഒഎ 80 ലക്ഷം,
മഹിളാ അസോസിയേഷൻ 58 ലക്ഷം,
എകെജിസിടി 50 ലക്ഷം,
ബെഫി 30 ലക്ഷം,
എകെപിസിടിഎ 20 ലക്ഷം,
എസ്എഫ്ഐ 15 ലക്ഷം
എന്നിങ്ങനെ വിവിധ വർഗ്ഗബഹുജന-സർവ്വീസ് സംഘടനകൾ വലിയ തുകകൾ കൈമാറി. എഐവൈഎഫ് ഉൾപ്പെടെയുള്ള ഇടതുമുന്നണിയിലെ മറ്റ് സംഘടനകളും സഹകരണ സ്ഥാപനങ്ങളും പുനരധിവാസ ഫണ്ടിലേക്ക് വലിയ തോതിൽ സംഭാവന നൽകി.
യുഡിഎഫ് അനുകൂല സംഘടനകൾ സാലറി ചലഞ്ചിനെ ശക്തമായി എതിർത്തപ്പോഴും ഇടതുപക്ഷ സർവ്വീസ് സംഘടനകൾ സംഘടന എന്ന നിലയിൽ ഫണ്ട് നൽകിയതിന് പുറമെ സാലറി ചലഞ്ചിലൂടെയും സജീവമായി പങ്കാളികളായി. ഈ ഇനത്തിൽ മാത്രം 200 കോടിയിലധികം രൂപയാണ് സമാഹരിക്കപ്പെട്ടത്. സിപിഐഎമ്മിന്റെയും എൽഡിഎഫിലെയും മുഴുവൻ എംഎൽഎമാരും എംപിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളും വലിയ തോതിൽ ഫണ്ട് നൽകിയിട്ടുണ്ട്.
അതേസമയം, പുനരധിവാസത്തിനായി യുഡിഎഫ് എംഎൽഎമാരും എംപിമാരും ഉൾപ്പെടെ ആകെ നൽകിയത് 19,61,500 രൂപ മാത്രമാണെന്ന കണക്കുകളും കുറിപ്പിൽ വ്യക്തമാക്കുന്നു. ഒരു വീട് നിർമ്മിക്കാൻ പോലും തികയാത്ത തുകയാണിതെന്ന വിമർശനമാണ് ഉയരുന്നത്. ദുരന്തമുഖത്ത് പകച്ചുനിൽക്കാതെ ദുരന്തബാധിതരെ ചേർത്തുനിർത്തുന്നതിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കാട്ടിയ പ്രതിബദ്ധതയുടെ അടയാളമാണ് നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്ന ടൗൺഷിപ്പെന്ന് റഫീഖ് ഓർമ്മിപ്പിക്കുന്നു.










0 comments