മധുരപ്രതികാരം: ജോലിയിൽ നിന്ന് 3 ദിവസത്തിൽ പുറത്താക്കിയ മുതലാളിക്ക് യുവതി മറുപടി നൽകിയത് എട്ടിരട്ടി ശമ്പളത്തിൽ

ന്യൂഡൽഹി: തൊഴിലിടങ്ങളിലെ മാനസിക പീഡനങ്ങളെയും അപ്രതീക്ഷിത തിരിച്ചടികളെയും അതിജീവിച്ച് വിജയഗാഥ രചിച്ചിരിക്കുകയാണ് റിതു മൗര്യ എന്ന എഐ ഓട്ടോമേഷൻ എൻജിനീയർ. ഒരു ഐഐടി ബിരുദധാരിയായ സ്റ്റാർട്ടപ്പ് സ്ഥാപകൻ, ജോലിയിൽ പ്രവേശിച്ച് വെറും മൂന്ന് ദിവസത്തിനുള്ളിൽ റിതുവിനെ പിരിച്ചുവിട്ടിരുന്നു. എന്നാൽ കൃത്യം ഒരു വർഷത്തിന് ശേഷം അന്ന് കമ്പനി വാഗ്ദാനം ചെയ്തതിനേക്കാൾ എട്ടിരട്ടി ശമ്പളം നേടിയാണ് റിതു ഇതിന് മറുപടി നൽകിയത്.
ജോലിക്കെടുക്കുമ്പോൾ കൃത്യമായ മാർഗനിർദ്ദേശം നൽകുമെന്ന് ഉറപ്പുനൽകിയ സ്ഥാപകൻ, പിന്നീട് തന്നെ സഹായിക്കാൻ തയ്യാറായില്ലെന്ന് റിതു പറയുന്നു. ജോലിയിൽ പ്രവേശിച്ച് 72 മണിക്കൂറിനുള്ളിൽ ഒരു ക്ലയന്റിന്റെ മുന്നിൽ വെച്ച് തന്നെ അപമാനിക്കുകയും പിരിച്ചുവിടുകയുമായിരുന്നു. "ഈ ജോലി ചെയ്യാൻ എനിക്ക് ഒരു മണിക്കൂർ മതി" എന്ന് പരിഹസിച്ചായിരുന്നു പുറത്താക്കൽ. ഇത് തന്നെ മാനസികമായി വലിയ തളർച്ചയിലാക്കിയെന്നും റിതു ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.
തളർന്നിരിക്കാൻ. തയ്യാറല്ലായിരുന്നു റിതു. ലിങ്ക്ഡ്ഇൻ വഴി തന്റെ പഠനവും പ്രവൃത്തിപരിചയവും പങ്കുവെച്ച റിതുവിനെ തേടി പിന്നീട് മികച്ച അവസരങ്ങളെത്തി. സ്വയം പഠനത്തിലൂടെയും മികച്ച മെന്റർഷിപ്പിലൂടെയും തന്റെ കരിയർ ഉയർത്തിയ റിതു, ഇന്ന് മികച്ച തൊഴിലന്തരീക്ഷത്തിൽ എട്ടിരട്ടി വരുമാനം നേടുന്നു. തന്നെ പുറത്താക്കിയ അതേ സ്ഥാപകൻ തന്നെ പിന്നീട് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ അഭ്യർത്ഥനയുമായി എത്തിയെന്ന രസകരമായ കാര്യവും റിതു വീഡിയോയിൽ വെളിപ്പെടുത്തി.











0 comments