കാന്തപുരത്തിന്റെ പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതും: ഡിവൈഎഫ്ഐ

തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഡിവൈഎഫ്ഐ. സ്ത്രീകളെ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതും ആണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.
മുസ്ലിം സ്ത്രീകൾ ഉയർന്ന വിദ്യാഭ്യാസം നേടി ഉന്നത പദവികൾ വഹിക്കുന്ന കാലഘട്ടത്തിൽ സമസ്തയുടെ ഈ പ്രസ്താവന അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും ഡിവൈഎഫ്ഐ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് വിലക്കിക്കൊണ്ട് സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലർ സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണ്.
വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഒരുപാട് ഏറെ മുന്നോട്ടുപോയ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയും തൊഴിലിടങ്ങളിലെ സാന്നിധ്യവും വളരെയേറെ ഉന്നതമാണ് ഇന്ന്.
അതിൽ തന്നെ മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസവും വിവിധ മേഖലകളിലെ തൊഴിലുകളിലും വലിയ രീതിയിൽ മുന്നോട്ടു പോയിട്ടുണ്ട്.
അവരിൽ ഉന്നതമായ പദവികൾ വഹിക്കുന്നവരുണ്ട്.
പൊതുസമൂഹവുമായി നിരന്തരം ഇടപെടേണ്ടി വരുന്നവരുണ്ട്.
അത്തരത്തിൽ കാലഘട്ടത്തിൻറെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.
വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും വളരെ വലിയ സംഭാവനകൾ നൽകുന്ന സമസ്ത കാന്തപുരം വിഭാഗം ഇത്തരത്തിലൊരു സർക്കുലർ ഇറക്കിയത് നിർഭാഗ്യകരമാണ്.
സ്ത്രീകളെ നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് നയിക്കുന്ന ഈ സർക്കുലറിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.









0 comments