ട്രംപിന്റെ മുഖാകൃതിയില്‍ ലഹരിഗുളിക; മരണം വരെ സംഭവിക്കാമെന്ന് മുന്നറിയിപ്പ്

ഹേഗ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖാകൃതിക്ക് സാമ്യമുള്ള ലഹരിഗുളിക വിപണിയിലുണ്ടെന്ന് മുന്നറിയിപ്പ് നൽകി നെതർലൻഡ്സിലെ മയക്കുമരുന്ന് വിരുദ്ധ മാനസികാരോഗ്യ സംഘടനയായ ട്രിംബോസ് ഇൻസ്റ്റിറ്റ്യൂട്ട്. മരണത്തിന് വരെ കാരണമായേക്കാവുന്ന ലഹരിഗുളികയാണെന്നാണ് മുന്നറിയിപ്പ്. തുടർന്ന് രാജ്യത്ത് ഗുളിക വിലക്കിക്കൊണ്ട് റെഡ് അലർട്ടും പ്രഖ്യാപിച്ചു.
ഒരു സാഹചര്യത്തിലും ഈ ഗുളികകൾ ഉപയോഗിക്കരുതെന്നും മാരകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രിംബോസ് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. മരുന്നിന്റെ ഒരു വശം ട്രംപിന്റെ മുഖാകൃതിയിലും മറുവശത്ത് എൻഎൽ എന്നും എഴുതിയിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. മാരകമായ പാരാ-മെഥോക്സിമെഥാംഫെറ്റാമെൻ (പിഎംഎംഎ) ഈ ഗുളികകളിൽ അടങ്ങിയിരിക്കുന്നു. പച്ച, മഞ്ഞ നിറങ്ങളിലാണ് ഗുളിക വിപണിയിലുള്ളത്.
ഇവ ഉപയോഗിക്കുമ്പോൾ ശരീരതാപം അമിതമായി വർധിക്കും. എംഡിഎംഎയെക്കാൾ സാവധാനമാണ് പിഎംഎംഎയുടെ പ്രവർത്തനം ശരീരത്തിലുണ്ടാവുക. അതിനാൽ അമിത അളവിൽ ഗുളിക കഴിക്കാനുള്ള സാധ്യതയുണ്ട്. ഇത് വ്യക്തിയുടെ ജീവന് തന്നെ ആപത്താണ്. അതേസമയം, രാജ്യത്ത് ഇതുവരെ ഗുളിക കഴിച്ച് ആർക്കും ആരോഗ്യപ്രശ്നമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. 2017ൽ ജർമനിയിലും സമാനമായ ഓറഞ്ച് നിറത്തിലുള്ള ട്രംപിന്റെ മുഖാകൃതിയിലുള്ള ഗുളികകൾ പിടിച്ചെടുത്തിരുന്നു.










0 comments