"വി എസ് പോരാടിയത് അവസാനത്തെ കമ്യൂണിസ്റ്റ് ആകാൻ ആയിരുന്നില്ല"

അനേകായിരം പേർക്ക് കമ്യൂണിസ്റ്റായി മാറാൻ പ്രചോദനം നൽകിയ ജീവിതമാണ് വി എസ് അച്യുതാനന്ദന്റേതെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡഡന്റ് ആദർശ് എം സജി. വി എസ് പകർന്നുനൽകിയ സമരാവേശം ഇന്ത്യയിലെ തൊഴിലാളിവർഗത്തിന്റെ സമരങ്ങൾക്ക് കരുത്തും ജീവനും പകരും. അവസാനത്തെ കമ്യൂണിസ്റ്റുകാരനാകാൻ അല്ല, ആയിരക്കണക്കിന് കമ്യൂണിസ്റ്റുകളെയും വർഗബോധമുള്ള തൊഴിലാളികളെയും വാർത്തെടുക്കാനാണ് അദ്ദേഹം പോരാടിയതെന്നും ആദർശ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആദർശ് എം സജിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
അല്ലയോ കമ്യൂണിസ്റ്റ് വിരുദ്ധരെ,
വി എസ് പോരാടിയത് അവസാനത്തെ കമ്യൂണിസ്റ്റുകാരനാകാൻ ആയിരുന്നില്ല!
വർഗീയ ശക്തികളെയും വലതുപക്ഷ രാഷ്ട്രീയത്തെയും മുതലാളിത്ത ചൂഷണ വ്യവസ്ഥിതിയെയും തകർത്തെറിയാൻ കെൽപ്പുള്ള ആയിരക്കണക്കിന് കമ്യൂണിസ്റ്റുകളെയും വർഗബോധമുള്ള തൊഴിലാളികളെയും വാർത്തെടുക്കാനാണ് അദ്ദേഹം പോരാടിയത്. എണ്ണിയാൽ തീരാത്ത സമരങ്ങൾക്ക് ആവേശമായി മാറിയ ആ ജീവിതം കമ്യൂണിസ്റ്റ് ആശയങ്ങൾക്കായി സമർപ്പിക്കപ്പെട്ട ഒന്നായിരുന്നു. അനേകായിരം പേർക്ക് കമ്യൂണിസ്റ്റായി മാറാൻ പ്രചോദനം നൽകിയ ജീവിതം.
"ഇന്ത്യൻ തൊഴിലാളി വർഗത്തിന് ദത്തുപുത്രന്മാർ നിരവധിയുണ്ടായി. എന്നാൽ വി.എസ്. അച്യുതാനന്ദൻ തൊഴിലാളിവർഗത്തിന്റെ സ്വന്തം പുത്രനാണ്" എന്നാണ് ഇഎംഎസ് വി.എസിനെ വിശേഷിപ്പിച്ചത്.
അക്ഷരംപ്രതി വി എസ് തൊഴിലാളിവർഗത്തിന്റെ സമര ചരിത്രത്തിൽ ഇതിഹാസസമാനമായ ഏടായി മാറിയിരിക്കുന്നു. വി എസിന്റെ ഭൗതിക ശരീരം പ്രപഞ്ച നിയമപ്രകാരം ഇന്ന് മണ്ണോടു ചേരും. പക്ഷേ, വി എസ് പകർന്നുനൽകിയ സമരാവേശം ഇന്ത്യയിലെ തൊഴിലാളിവർഗത്തിന്റെ സമരങ്ങൾക്ക് കരുത്തും ജീവനും പകരുന്നതായിരിക്കും.










0 comments