ad
Deshabhimani

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് എം സ്വരാജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 28, 2017, 08:15 AM | 0 min read

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് എം സ്വരാജ് എംഎല്‍എ ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പ് 

തിരുവനന്തപുരം ലോ അക്കാദമിയില്‍ നടന്നുവരുന്ന വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് അഭിപ്രായം പറയണമെന്നും, ഇത് സംബന്ധിച്ച് എആ യില്‍ ഒരു കുറിപ്പ് എഴുതുന്നത് നന്നായിരിക്കുമെന്നും ചില മാന്യ സുഹൃത്തുക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ എന്നോട് പറയുകയുണ്ടായി. ഈയവസരത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളട്ടെ.

1. സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന എല്ലാ പ്രശ്നങ്ങളെപ്പറ്റിയും ഫേസ് ബുക്കില്‍ പ്രതികരിക്കുന്ന ശൈലി മുമ്പും ഞാന്‍ സ്വീകരിച്ചിട്ടില്ല. വല്ലപ്പോഴും മാത്രം ഫേസ് ബുക്കില്‍ കുറിപ്പുകള്‍ എഴുതുന്ന ഒരാളാണ് ഞാനെന്ന് ഈ പേജ് ശ്രദ്ധിച്ചാല്‍ ഏവര്‍ക്കും മനസിലാവും. ദിവസവും മൂന്ന് നേരം ഫേസ് ബുക്കിലൂടെ പ്രതികരിക്കുന്നവരുണ്ട്. അത്തരക്കാരോട് എനിക്ക് എതിര്‍പ്പില്ല, പക്ഷെ ആ ശൈലി ഞാന്‍ സ്വീകരിച്ചിട്ടില്ല എന്നു മാത്രം. സമീപ സമയത്തുണ്ടായ ദേശീയ ഗാനവിവാദം മുതല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ബോംബാക്രമണം വരെയുള്ള വിഷയങ്ങളില്‍ ഞാന്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചിട്ടില്ല എന്ന് മാന്യ മിത്രങ്ങള്‍ ഓര്‍ക്കുമല്ലോ. ഇക്കാര്യങ്ങളില്‍ അഭിപ്രായമില്ലാത്തതു കൊണ്ടല്ല കറിപ്പെഴുതാതിരുന്നത്.

തിരക്കുകള്‍ മൂലമുള്ള സമയക്കുറവാണ് പ്രധാന കാരണം. ഡിവൈ എഫ് ഐ യുടെ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനിടയിലാണ് എം.എല്‍.എ ആയത്. ഇപ്പോള്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗമായും, ജി സി ഡി എ എക്സിക്യൂട്ടീവ് അംഗമായും കൂടി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളത്. സമീപ സമയത്ത് രണ്ട് പ്രധാന ട്രേഡ് യൂണിയന്‍ ഭാരവാഹിത്വം കൂടി ഏറ്റെടുക്കേണ്ടി വന്നു. വര്‍ദ്ധിച്ച ജോലിഭാരം ഊഹിക്കാവുന്നതാണല്ലോ. എല്ലാത്തിനും പുറമെയാണ് ഡി വൈ എഫ് ഐ അഖിലേന്ത്യാ സമ്മേളന വേദിയായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പ്രവര്‍ത്തന ബാഹുല്യം. ഈ പേജിലെ കുറിപ്പുകള്‍ ഞാന്‍ തന്നെ എഴുതുന്നതാവണമെന്ന നിര്‍ബന്ധം കൂടിയുള്ളതിനാല്‍ ഇപ്പോഴുള്ള ഇടപെടല്‍ രീതിതന്നെയായിരിക്കും തുടര്‍ന്നുമുണ്ടാവുക.

അതോടൊപ്പം പ്രതികരണത്തിന്റെ ഏകവേദിയായി ഫേസ് ബുക്കിനെ ഒരു കാലത്തും ഞാന്‍ പരിഗണിച്ചിട്ടില്ലെന്നു കൂടി വ്യക്തമാക്കട്ടെ. വല്ലപ്പോഴും ഈ ഇടവും ഉപയോഗിക്കുന്നു എന്നു മാത്രം. അതേ സമയം ഡിവൈഎഫ്ഐ പ്രതികരിക്കേണ്ട എല്ലാ വിഷയങ്ങളിലും അതത് സമയത്ത് തന്നെ പ്രതികരിക്കാറുണ്ട്.ഇടപെടാറുമുണ്ട്. പത്രദൃശ്യ മാധ്യമങ്ങളിലെല്ലാം സംഘടനാ പ്രതികരണം എത്തിച്ചു കൊടുക്കാറുമുണ്ട്. ലോ അക്കാദമി വിഷയത്തിലും ഡി വൈ എഫ് ഐ നിലപാട് വ്യക്തമാക്കിയിരുന്നു. മിക്ക പത്രങ്ങളും അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അത് ശ്രദ്ധിക്കാതിരുന്നവര്‍ക്കു വേണ്ടി പത്രവാര്‍ത്തകള്‍ ഇതൊന്നിച്ച് വെയ്ക്കുന്നു. സംഘടന നിലപാട് പറഞ്ഞു കഴിഞ്ഞാല്‍ സെക്രട്ടറി അത് ഒന്നുകൂടി വ്യക്തിപരമായി പറയണമെന്ന വാദം നിരര്‍ത്ഥകമാണ്.

2. ലോ അക്കാദമിയിലേത് കാമ്പസിനകത്ത് നടക്കുന്ന ഒരു വിദ്യാര്‍ത്ഥി സമരമാണ്. ഈ വിഷയത്തില്‍ ഡി വൈ എഫ് ഐ യുടെ ഔദ്യോഗിക പ്രതികരണം വന്ന ശേഷവും ഞാന്‍ പ്രതികരിക്കണമെന്ന ആവശ്യം എന്നെ അദ്ഭുതപ്പെടുത്തുന്നു. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തു നിന്നും ചുമതലകള്‍ ഒഴിഞ്ഞ് പത്തു വര്‍ഷമായിട്ടും ഒരു കോളേജിലെ സമരത്തില്‍ പോലും എന്റെ അഭിപ്രായത്തിന് ചിലര്‍ കാത്തിരിക്കുന്നുവെന്നത് ഒരര്‍ത്ഥത്തില്‍ സന്തോഷകരം കൂടിയാണ്. ജിഷ്ണു രക്തസാക്ഷിയായ നെഹ്രു കോളേജ് സമരത്തെക്കുറിച്ചും, പ്രിന്‍സിപ്പാളിന്റെ മാന്യമല്ലാത്ത നിലപാടുകള്‍ക്കെതിരെ മഹാരാജാസില്‍ നടന്ന സമരത്തെ കുറിച്ചും , ടോംസ് കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നടന്ന സമരത്തെക്കുറിച്ചും വ്യക്തിപരമായ പ്രതികരണമോ ഫേസ് ബുക്ക് കുറിപ്പുകളോ എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നോര്‍ക്കുമല്ലോ. ഈ സമരങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് എസ് എഫ് ഐ യാണ്. ഞങ്ങളുടെ പൂര്‍ണപിന്തുണയുമുണ്ട്. സംഘടനയുടെ പ്രതികരണം അതത് സമയത്ത് തന്നെ പറഞ്ഞിട്ടുള്ളതുമാണ്. ഇതേ നിലപാടാണ് ലോ അക്കാദമിയിലെ സമരത്തിലുമുള്ളത്.

3. ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ ശക്തമായ സമരത്തിലാണ്. ഏത് സാഹചര്യത്തിലും സമരം മുന്നോട്ട് കൊണ്ടുപോകാനും വിജയിപ്പിക്കാനുമുള്ള കരുത്ത് എസ് എഫ് ഐ ക്കുണ്ട്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലെ ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടടപെട്ടു കഴിഞ്ഞു. കേരള യൂണിവേഴ്സിറ്റിയുടെ അന്വേഷണവും പൂര്‍ത്തിയായി. കേരളത്തിലെ സര്‍ക്കാരിലും, എസ് എഫ് ഐ യുടെ സമരക്കരുത്തിലും എനിക്ക് പൂര്‍ണ വിശ്വാസമുള്ളതുകൊണ്ടുതന്നെ ഒരാശങ്കയും ഇല്ല.

4. വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടത് എസ് എഫ് ഐ യാണ്. ഡിവൈഎഫ്ഐ അല്ല. എസ് എഫ് ഐ അത് ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗങ്ങളും സമരപ്പന്തലില്‍ നേരിട്ടെത്തി അഭിവാദ്യമര്‍പ്പിച്ചതാണ്. ഡി വൈ എഫ് ഐ യുടെ അഭിവാദ്യപ്രകടനങ്ങളും സമരത്തിനാവേശമായി അവിടെ സ്ഥിരമായി നടക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ എന്തെങ്കിലും ഇടപെടല്‍ ആവശ്യമായി വന്നാല്‍ എസ് എഫ് ഐ നേതൃത്വവുമായി അലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളും .ഇക്കാര്യത്തില്‍ ആര്‍ക്കും ഒരാശങ്കയും വേണ്ട .

5. ഞാനുള്‍പ്പെടെയുള്ളവര്‍ ലോ അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണെന്നത് സത്യമാണ് . കേരളത്തിലെ മിക്ക വിദ്യാര്‍ത്ഥി സംഘടനാ നേതാക്കന്‍മാരും ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ഇത് സംബന്ധിച്ചൊക്കെ നിറം പിടിപ്പിച്ച കഥകളാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. അറ്റന്‍ഡന്‍സ് ഇല്ലാതെ പഠിക്കാനാണ് നേതാക്കന്‍മാര്‍ വരുന്നതെന്ന പ്രചരണത്തിലൊന്നും വലിയ കഴമ്പില്ല . മൈസൂരിലും ബാംഗ്ലൂരിലും മംഗലാപുരത്തമൊക്കെയുള്ള പല ലോ കോളേജുകളിലും പരീക്ഷ എഴുതാന്‍ മാത്രം കോളേജില്‍ പോയാല്‍ മതി. അറ്റന്റന്‍സ് ആണ് പ്രശ്നമെങ്കില്‍ എല്ലാവരും അവിടെ പോകുമായിരുന്നല്ലോ. അത്തരം കോളേജുകളില്‍ പഠിച്ച് വക്കീലായ എത്രയോ പേര്‍ അറിയപ്പെടുന്ന അഭിഭാഷകരും ന്യായാധിപന്‍മാരുമായി നമുക്കിടയിലുണ്ട്. വസ്തുത ഇതായിരിക്കേ കോളേജില്‍ വരാതെ പരീക്ഷയെഴുതാനാണ് അക്കാദമിയിലേക്ക് നേതാക്കന്മാര്‍ വരുന്നതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം. ? കോഴിക്കോട് ഗവ.ലോ കോളേജില്‍ അഡ്മിഷന്‍ കിട്ടിയത് വേണ്ടെന്നു വെച്ച് തിരുവനന്തപുരത്തേക്ക് ഞാനുള്‍പ്പെടെയുള്ള പലരും വണ്ടി കയറിയത് അക്കാദമിയില്‍ ചേരാനുള്ള താല്‍പര്യം കൊണ്ടു തന്നെയായിരുന്നു.

റാഗിംഗില്ലാത്ത, കാപ്പിറ്റേഷന്‍ ഫീസില്ലാത്ത മാതൃകാ കാമ്പസായിരുന്നു അന്നത്തെ ലോ അക്കാദമി.
പന്ത്രണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ,സമ്പൂര്‍ണ സംഘടനാ സ്വാതന്ത്ര്യമുള്ള കാമ്പസ് എന്നതായിരുന്നു ഞങ്ങളെ ആകര്‍ഷിച്ചത്. അന്നത്തെ പ്രിന്‍സിപ്പാളിനെ കുറിച്ച് ആര്‍ക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല . കേരളത്തിലെ എല്ലാ സ്വകാര്യ കോളേജിലും മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നല്‍കുന്നത് പോലെയാണ് അക്കാദമിയിലെ മാനേജ്മെന്റ് സീറ്റിലും പ്രവേശനം നല്‍കിയിരുന്നത്. പല മഹത് വ്യക്തികളും അവിടെയാണ് പഠിച്ചിരുന്നത്.

ഒരു കാലത്ത് ആ കലാലയത്തില്‍ പഠിച്ചിരുന്നുവെന്നതു കൊണ്ട് ഇന്ന് അവിടെ നടക്കുന്ന സമരത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ആരുടേയും ചീട്ടു വേണ്ട. ലോവര്‍ പ്രൈമറി ക്ലാസിലൊഴികെ ബാക്കി ഞാന്‍ പഠിച്ച എല്ലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളായിരുന്നു. അവിടങ്ങളില്‍ പഠിക്കുമ്പോള്‍ തന്നെ സമരം ചെയ്യാനും ഞങ്ങള്‍ക്കാര്‍ക്കും ഒരു മടിയും തോന്നിയിട്ടില്ല.

6 .അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന് കാരണം പ്രിന്‍സിപ്പലിന്റെ മനോഭാവവും പെരുമാറ്റവും ഇന്റേണല്‍ മാര്‍ക്കിലെ സുതാര്യതയില്ലായ്മയും മറ്റുമാണ്. ഇതെല്ലാം പരിഹരിച്ചേ പറ്റൂ. വിദ്യാര്‍ത്ഥി സമരം വിജയിക്കും. വിജയിച്ചിരിക്കും. സമരം ചെയ്തതിന്റെ പേരില്‍ ഒരു രോമത്തിനു പോലും പോറലേറ്റ അനുഭവമില്ലാത്തവര്‍ ലോ അക്കാദമിയുടെ മറവില്‍ കേരളത്തിലെ സ്വാശ്രയ കൊള്ളയെയും ഇടിമുറികളെയും ഒതുക്കത്തില്‍ രക്ഷിച്ചെടുക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ വിലപ്പോവുകയുമില്ല.

പ്രിന്‍സിപ്പാള്‍ കൈരളി ചാനലില്‍ ഒരു പരിപാടി അവതരിപ്പിക്കുന്ന ആളാണെന്നും അവരുടെ അച്ഛന്റെ സഹോദരന്‍ സി പി ഐ (എം) കാരനാണെന്നും അതുകൊണ്ട് മുഖ്യമന്ത്രി രാജിവെക്കണമെന്നുമുള്ള മട്ടില്‍ പ്രചരണം നടത്തുന്നവരോട് സഹതാപം മാത്രം. പ്രിന്‍സിപ്പലിനെ നിശിതമായി വിമര്‍ശിക്കുന്നതിന് പകരം അവരുടുക്കുന്ന സാരിയും അവരുണ്ടാക്കുന്ന കറിയുമൊക്കെ ചര്‍ച്ച ചെയ്യുന്ന മനോവൈകൃതക്കാരുടെ കഴുതക്കാമങ്ങളുടെ ചുവട്ടില്‍ കയ്യൊപ്പിടാന്‍ ഞങ്ങള്‍ക്ക് താല്‍പര്യവുമില്ല.

പിന്‍കുറിപ്പ്

എന്റെ പ്രതികരണം വരാത്തതില്‍ മനോവേദന അനുഭവിക്കുന്ന ഒരു പരമ മാന്യന്‍ പതിവ് കലാ പരിപാടിയുമായി ഇറങ്ങിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ ഞാന്‍ മത്സരിക്കാന്‍ വന്ന സമയത്ത് എന്നെ ബാഷ്പീകരിക്കുമെന്ന് പറഞ്ഞ് ഉറഞ്ഞു തുള്ളിയ ഈ മനുഷ്യ ദുരന്തം കുറച്ചു നാളായി മാളത്തിലായിരുന്നു. മുമ്പ് എം.ബി.രാജേഷ്, പി കെ.ബിജു , ഇന്നസെന്റ് തുടങ്ങിയവരൊക്കെ തിരഞ്ഞെടുപ്പില്‍ തോറ്റു തുന്നം പാടുമെന്ന് പ്രവചിച്ച മഹാമനീഷിയാണ് ഇദ്ദേഹം. തൃപ്പൂണിത്തുറയില്‍ വന്ന് കെ.കരുണാകരന് സ്തുതി പാടാനും തൃശൂരില്‍ ചെന്ന് നരേന്ദ്ര മോഡിക്ക് ജയ് വിളിക്കാനും ഒരു സങ്കോചവുമില്ലാത്ത ഈ അസാമാന്യ ചര്‍മക്കരുത്ത് പഠനവിഷയമാക്കേണ്ടതാണ്.

ചികിത്സിക്കേണ്ടവരെ ചികിത്സിക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തയ്യാറായില്ലെങ്കില്‍ ഇനിയും പലതും നമ്മള്‍ കാണേണ്ടി വരും.. ! എനിക്കെതിരെ ഫേസ്ബുക്കിലൂടെ ഈ മഹാനുഭാവന്‍ തിളച്ചുമറിഞ്ഞ ഇന്നലെ കറുത്ത വാവായിരുന്നു എന്നോര്‍ക്കുക....

സി പി ഐ (എം) എന്ന് കേള്‍ക്കുമ്പോഴും ചെങ്കൊടി കാണുമ്പോഴും കള്ളുകുടിച്ച കുരങ്ങനെ തേളു കടിച്ചത് പോലെ വിജ്യംഭിക്കുന്ന ഈ മഹാത്മാവ് എല്‍ ഡി ഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം സ്റ്റാന്റിംഗ് കൗണ്‍സിലായും അല്ലാതെയും മാമു ഉണ്ണാനുള്ള വക സംഘടിപ്പിക്കാനുള്ള അസാമാന്യ മെയ് വഴക്കം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോള്‍ ഹൗസിംഗ് ബോര്‍ഡിന്റെയും മില്‍മയുടെയും പരിസരങ്ങളില്‍ ഈ മോഹക്കുരുവി വട്ടമിട്ട് പറക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാന്‍ ഇനിയും വൈകിയാല്‍ പ്രശ്നം രൂക്ഷമാകും ....

സി പി ഐയുടെയും ആര്‍ എസ് എസിന്റെയും ബി ഡി ജെ എസിന്റയും ഓഫീസുകളിലും റിപ്പോര്‍ട്ടര്‍ ചാനലിലും മാറിമാറി കാണുന്ന അവസരവാദികളായ ഇത്തരം അഖിലലോക അലവലാതികള്‍ അഭംഗുരം കുരയ്ക്കട്ടെ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home