'സർക്കാർ നൽകുന്ന ടൗൺഷിപ്പ് മറ്റാരെങ്കിലും നൽകുന്നത് പോലെ വീട് മാത്രമല്ല'

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന കൽപ്പറ്റയിലെ ടൗൺഷിപ്പ് മറ്റാരെങ്കിലും നൽകുന്നത് പോലെ വീട് മാത്രമല്ലെന്ന് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വയനാട് കൽപ്പറ്റയിൽ സർക്കാർ ഒരുക്കിയ ടൗൺഷിപ്പിൽ ആദ്യം വീട് വേണ്ടെന്ന് പറഞ്ഞവർ പോലും ഇപ്പോൾ ടൗൺഷിപ്പിലേക്ക് തിരികെ വരാൻ ആഗ്രഹിച്ച് സർക്കാരിനെ സമീപിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. വയനാട് ജില്ലാ കളക്ടറുടെ വീഡിയോ സഹിതമാണ് കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പ്
സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിനെയും മറ്റുള്ളവർ കുറച്ച് വീട് നൽകുന്നതും താരതമ്യം ചെയ്യുന്നവരോടാണ്..
“ചിലരുടെ” വാക്കിലും പ്രചരണത്തിലും പെട്ടുപോയി ടൗൺഷിപ്പിൽ വീട് വീണ്ടെന്ന് പറഞ്ഞ് സർക്കാരിൽ നിന്നും 15 ലക്ഷം കൈപ്പറ്റി പോയവരിൽ പലരും ടൗൺഷിപ്പിലേക്ക് തിരികെ വരാൻ ആഗ്രഹിച്ച് സർക്കാരിനെ സമീപിക്കുന്നതാണ് കാണുന്നത്. അതാണ് വയനാട് ജില്ലാ കളക്ടർ വ്യക്തമാക്കിയതും.
നിരവധി പേർ ഈ ആവശ്യത്തിൽ സർക്കാരിൽ ഇടപെടാനായി സമീപിച്ച അനുഭവം ദിനംപ്രതിയെന്നോണം ഞങ്ങൾക്കുമുള്ളത്.
എന്ത് കൊണ്ടാണ് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിലേക്ക് മടങ്ങാൻ ഇത്തരം ദുരന്ത ബാധിതർ ആഗ്രഹിക്കുന്നു എന്നത് സർക്കാരിൻ്റെ ടൗൺഷിപ്പിനെതിരായി പ്രചരണം നടത്തുന്നവർക്ക് ദുരന്ത ബാധിതർ തന്നെ നൽകുന്ന മറുപടിയാണ്.
സർക്കാർ നൽകുന്നത് “മറ്റാരെങ്കിലും നൽകുന്നത് പോലെ” വീട് മാത്രം അല്ല.. എല്ലാ സംവിധാനങ്ങളുമടങ്ങിയ ടൗൺഷിപ്പാണൊരുക്കുന്നത്.
വീട് നൽകുന്നത് തന്നെ വയനാടിൻ്റെ ഉൾപ്രദേശത്തല്ല.. ജില്ലയുടെ ഹൃദയ ഭാഗമായ കൽപ്പറ്റ പട്ടണത്തിലാണ്. ഗുണമേന്മയിൽ വിട്ടുവീഴ്‌ചയില്ലാതെ പ്രകൃതി ദുരന്തങ്ങളടക്കം മറികടക്കുന്ന സാങ്കേതികവിദ്യയിലാണ് വീടും അനുബന്ധ പ്രവൃത്തിയും. ആയിരം ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറി, രണ്ട് ശുചിമുറി, സിറ്റൗട്ട്, ഡൈനിങ്, ലിവിങ്, പഠനമുറി, അടുക്കള, വർക്ക് ഏരിയ എന്നിവ ഉൾപ്പെടുന്നതാണ് വീട്. രണ്ടുനിലയിലധികം നിർമിക്കാനുള്ള അടിത്തറയാണ്. 410 വീടുകളാണുയരുന്നത്. 178 വീടുകൾ പൂർത്തീകരിച്ചു. ബാക്കി വീടുകളും പൂർത്തീകരണഘട്ടത്തിലാണ്.
മണ്ണ് പരിശോധിച്ച് 1.5 മീറ്റർ മുതൽ രണ്ടരമീറ്റർവരെ കുഴിയെടുത്ത് നാലുപാളികളിലായി കോൺക്രീറ്റ് ഫൂട്ടിങ് കെട്ടിയാണ് അടിത്തറ. 90 സെൻ്റീമീറ്റർ നീളവും 20 സെന്റീമീറ്റർ വീതിയുമുള്ള ഒമ്പത് പില്ലറുകളാണ് ഓരോ വീടിനും. പ്ലിന്ത് ബീമിന് 20 സെന്റീമീറ്റർ വീതിയും 60 സെൻ്റീമീറ്റർവരെ കനവുമുണ്ട്. പ്രളയവും ഭൂകമ്പവും പ്രതിരോധിക്കും. കോൺക്രീറ്റ് മിശ്രിതത്തിന്റെ കരുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാണ് വാർപ്പിനും പില്ലറിനുമെല്ലാം ഉപയോഗിക്കുന്നത്. പൊതുമരാമത്ത് പണികൾക്ക് അഞ്ചുവർഷവും ഇലക്ട്രിക് പ്രവൃത്തികൾക്ക് മൂന്നുവർഷവും വാറന്റിയുണ്ട്.
വീടിനൊപ്പം 11.42 കിലോമീറ്റർ റോഡ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഒമ്പതരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്ക്, ഭൂഗർഭവൈദ്യുത വിതരണ ശൃംഖല, ഡ്രൈനേജ് എന്നിവയും പൂർത്തീകരണത്തിലാണ്. വീടുകൾ പൂർത്തിയാക്കി കമ്യൂണിറ്റി സെന്റർ, പൊതു മാർക്കറ്റ്, ആരോഗ്യകേന്ദ്രം, അങ്കണവാടി, ഉരുൾ സ്‌മാരകം, ഓപ്പൺ തിയറ്റർ, ഫുട്ബോൾ ഗ്രൗണ്ട് തുടങ്ങിയവയുടെ നിർമാണവും ടൗൺഷിപ്പിൽ പൂർത്തീകരിച്ച് നൽകും.









0 comments