ad
Deshabhimani

കെ റെയിൽ... കുറ്റിപറിക്കാൻ നടന്നവർക്ക് മാനസാന്തരമോ?

K Rail.jpg
avatar
ഡോ. ടി എം 
തോമസ് ഐസക്

Published on Jan 27, 2026, 12:46 PM | 3 min read

എന്തുകൊണ്ട് കെ റെയിലിന്റെ കുറ്റി പറിക്കാൻ നടന്നു എന്നതിന്റെ കാരണം സതീശൻ വിശദീകരിക്കണം. അദ്ദേഹത്തിന്റെ അവകാശവാദം കെ- റെയിലിനു ‍ഡിപിആർ പോലും ഉണ്ടായിരുന്നില്ലെന്ന്. അതുകൊണ്ടാണത്രെ എതിർത്തത്. കേരള സർക്കാർ മുന്നോട്ട് വച്ചത് എന്നതുകൊണ്ട് മാത്രം ഇത്ര വിരോധം കെ- റെയിലിനോട് വേണോ? ഈ ഇരട്ടത്താപ്പ് കേരളം തിരിച്ചറിയും- സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് എഴുതുന്നു



കെ റെയിലിനു പകരം അതിവേഗ ട്രെയിൻ. എനിക്ക് ഈ പേര് മാറ്റത്തിന്റെ അർത്ഥം പിടികിട്ടിയിട്ടില്ല. രണ്ട് ട്രെയിനിന്റെയും സ്പീഡ് ഏതാണ്ട് ഒന്ന് തന്നെ. പരമാവധി മണിക്കൂറിൽ 200 കിലോമീറ്റർ തന്നെ. കെ റെയിൽ തുടക്കം മുതൽ അർദ്ധ അതിവേഗ ട്രെയിൻ എന്നാണു സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ “അർദ്ധ” എന്ന വിശേഷണം എടുത്തു കളഞ്ഞു. അങ്ങിനെ ചിലർക്ക് ഇ ശ്രീധരന്റെ പുതിയ നിർദ്ദേശം ബുള്ളറ്റ് ട്രെയിൻ ആയി മാറി.


വേഗ റെയിൽ പാതയ്ക്കുള്ള ഏത് നിർദ്ദേശവും സ്വതന്ത്ര മനസോടെ നോക്കികാണണം എന്നാണു എന്റെ അഭിപ്രായം. ഒരു കാര്യത്തിലെ നിർബന്ധമുള്ളൂ. കേരളത്തിന്റെ ഗതാഗത ഘടനയിൽ ഒരു തെക്ക്- വടക്ക് ഹൈസ്പീഡ് ട്രെയിൻ വേണം. പാരിസ്ഥിതികമായും സാമ്പത്തികമായും ഇത് ഒഴിച്ച് കൂടാൻ ആവാത്തതാണ്. എന്നാൽ കെ റെയിലിനെ എതിർക്കാൻ 'ആർക്കാണിത്ര ധൃതി?' എന്ന് ചോദിക്കുകയായിരുന്നു ഇതുവരെ യുഡിഎഫ്.


പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇപ്പോൾ കുറച്ചു വെളിച്ചം വീണിട്ടുണ്ട്. കെ സുധാകരന് ഇപ്പോഴും നേരം വെളുത്തിട്ടില്ല. പോട്ടെ, സതീശനെങ്കിലും തോന്നിയല്ലോ? പക്ഷെ എന്തുകൊണ്ട് കെ റെയിലിന്റെ കുറ്റി പറിക്കാൻ നടന്നു എന്നതിന്റെ കാരണം സതീശൻ വിശദീകരിക്കണം. അദ്ദേഹത്തിന്റെ അവകാശവാദം കെ റെയിലിനു ‍ഡിപിആർ പോലും ഉണ്ടായിരുന്നില്ലെന്ന്. അതുകൊണ്ടാണത്രെ എതിർത്തത്. തെറ്റ്. ഇപ്പോഴത്തെ ശ്രീധരന്റെ നിർദ്ദേശത്തിനാണ് ഡിപിആർ ഇല്ലാത്തത്. ഡിപിആറിന് ഡിഎംആർസി ചുമതല ഏൽക്കാൻ പോവുന്നതേയുള്ളൂ. അതിനുള്ള ഉത്തരവ് പോലും റെയിൽവേ ഇറക്കിയിട്ടില്ല. കെ- റെയിലിനാവട്ടെ കേന്ദ്ര സർക്കാരിന്റെ അനുവാദത്തോടുകൂടി ലിഡാർ സർവ്വേ നടത്തി. പാരിസ്ഥിതിക പഠനം നടത്തി. അന്തർദേശീയ ടെണ്ടറിലൂടെ തിരഞ്ഞെടുത്ത പാരീസ് ആസ്ഥാനമായുള്ള സിസ്ത്ര ഡിപിആറും തയ്യാറാക്കി. ഇവയ്‌ക്കെല്ലാം എതിരെ ശാസ്ത്ര സാങ്കേതിക വിമർശനങ്ങൾ ഉണ്ടാകാം. അവ സംബന്ധിച്ചു ചർച്ചയും ആവാം. എന്നാൽ ഈ പഠനങ്ങളെ എല്ലാം തട്ടിക്കൂട്ട് പഠനം എന്ന് പറഞ്ഞു കുറ്റി പറിയ്ക്കാൻ ആണ് യുഡിഎഫ് നടന്നത്.


രണ്ടും സെമി ഹൈസ്പീഡ്. രണ്ടും നിലവിലുള്ള ട്രാക്കുകളിൽ നിന്ന് സ്വതന്ത്രമായിട്ടുള്ളതാണ്. രണ്ടും സ്റ്റാൻഡേർഡ് ഗേജിൽ. രണ്ടിനും 9- 8 കോച്ചുകൾ വീതം. തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ കെ- റെയിലിനു നാലു മണിക്കൂർ. പുതിയ നിർദ്ദേശത്തിന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ മൂന്ന് മണിക്കൂർ 15 മിനിറ്റ്. കാസർഗോഡ് വരെ നീട്ടുമ്പോൾ ഏതാണ്ട് ഒരേ സമയം. ഇനി എന്താണ് വ്യത്യാസങ്ങൾ? കെ- റെയിൽ പാത കൂടുതൽ ഗ്രൗണ്ട് ലെവലിൽ ആണ്. പുതിയ നിർദ്ദേശത്തിൽ കൂടുതൽ എലവേറ്റഡ് പാതകളും തുരങ്കങ്ങളുമാണ്. ഇങ്ങനെ പണിയുന്നതിന് കൂടുതൽ പാറകളും നിർമ്മാണ പ്രവർത്തികളും വേണ്ടി വരും. പക്ഷെ പാരിസ്ഥിതിക സാമൂഹ്യാഘാതങ്ങൾ താരതമ്യേന കുറയും.


പക്ഷേ ചെലവേറും. കെ- റെയിലിന് കിലോമീറ്ററിന് 100- 150 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ നിർദ്ദേശത്തിന് 200- 300 കോടി രൂപയെങ്കിലും വരും. ഇത്രയും അല്ല 4- 5 മടങ്ങ് ഉയർന്ന ചെലവ് വരും എന്നാണ് ചില വിദഗ്ധർ എഴുതിക്കണ്ടത്. ഡിപിആർ വന്നിട്ടേ എത്രമാത്രം ചെലവ് വർധിക്കും എന്ന് പറയാനാവൂ. പക്ഷെ, പ്രതിപക്ഷ നേതാവിന് അതിനൊന്നും കാത്തു നിൽക്കേണ്ട ആവശ്യമില്ല. പുതിയ നിർദ്ദേശമാണ് മെച്ചം. കാരണം കെ- റെയിൽ എൽഡിഎഫിന്റേതാണ് പുതിയ നിർദ്ദേശം ഇ ശ്രീധരന്റേതാണ്.


പിന്നെ മറ്റൊരു പ്രധാന വ്യത്യാസമുണ്ട്. പുതിയ പദ്ധതി കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. കെ റെയിൽ ആവട്ടെ കേരളത്തിന്റെയും. രണ്ടിനും പ്രത്യേക അതിവേഗ റെയിൽവേ കമ്പനിക്ക് ഷെയറിനു മുടക്കേണ്ടി വരുന്ന തുക സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ വ്യത്യാസമില്ല. കെ റെയിലിനാണെങ്കിൽ ഓഹരിയുടെ 51 ശതമാനം കേരളത്തിനാണ്. റെയിൽവേയ്ക്ക് 49 ശതമാനവും. പുതിയ നിർദ്ദേശം കൊങ്കൺ റെയിൽവേ മോഡലിലാണ് കേന്ദ്രത്തിനു 51 ശതമാനവും കേരളത്തിന് 49 ശതമാനവും. അതുകൊണ്ട് പുതിയ കമ്പനിയെ നിയന്ത്രിക്കുക കേന്ദ്രമാണ്. വിചിത്രമെന്ന് പറയട്ടെ പ്രതിപക്ഷ നേതാവിന് ഇത് വളരെ സ്വീകാര്യമാണ്.


ഇനി കൊങ്കൺ റെയിൽവേ പോലെ തന്നെ ആണോ കേന്ദ്ര നിർദ്ദേശമെന്ന് ആർക്കറിയാം? പിപിപി മോഡൽ ആണോ കേന്ദ്രം നിർദ്ദേശിക്കാൻ പോവുന്നത്? കേന്ദ്രവും സംസ്ഥാനവും പോലെ സ്വകാര്യ കോർപ്പറേറ്റുകൾക്കും പങ്കാളിത്തമുണ്ടോ? വിഴിഞ്ഞത്തെന്ന പോലെ കേന്ദ്രം ചെലവഴിക്കുന്നത് നമ്മുടെ വായ്പയാക്കുമോ? ഇതൊന്നും നമുക്കറിയില്ല.


കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടും ഇല്ല. ഇ ശ്രീധരന്റെ വാക്കുകേട്ട് ചാടേണ്ടതില്ലല്ലോ? കേന്ദ്രത്തിന്റെ നിർദ്ദേശം വരട്ടെ. കേരള സർക്കാർ നിശ്ചയമായിട്ടും പഠിച്ച് പ്രതികരിക്കും. കേൾക്കുന്നതിന് മുൻപ് കേന്ദ്ര നിർദ്ദേശം തള്ളാനൊന്നും കേരള സർക്കാരില്ല. പക്ഷെ പ്രതിപക്ഷ നേതാവിന് ഇ ശ്രീധരൻ പറഞ്ഞു കേൾക്കേണ്ട താമസം സ്വീകാര്യമായി. കേരള സർക്കാർ മുന്നോട്ട് വച്ചത് എന്നതുകൊണ്ട് മാത്രം ഇത്ര വിരോധം കെ- റെയിലിനോട് വേണോ? ഈ ഇരട്ടത്താപ്പ് കേരളം തിരിച്ചറിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home