ജാക്സന്മാർക്കുള്ള ട്രിബ്യൂട്ട്- മൂൺവാക്ക് സംവിധായകൻ വിനോദ് സംസാരിക്കുന്നു

കെ എ നിധിൻ നാഥ്
Published on Aug 05, 2025, 01:01 PM | 2 min read
ഒരു തലമുറയിലേക്ക് മൈക്കിൾ ജാക്‌സനും അതിലൂടെ ബ്രേക്ക് ഡാൻസും കൊണ്ടുവന്ന ആവേശം വളരെ വലുതാണ്. ആ കാലത്തിന്റെ നൃത്തസീമയിൽ ഭ്രമിച്ച തലമുറയുടെ കഥയാണ് നവാഗതനായ എ കെ വിനോദ് സംവിധാനം ചെയ്‌ത മൂൺവാക്ക്. തിയറ്ററിലെ പ്രദർശനത്തിനുശേഷം ഒടിടിയിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ്. നവാഗതർ പ്രധാന കഥാപാത്രമായ സിനിമ ഒരേസമയം മൈക്കിൾ ജാക്‌സനും അതിനൊപ്പം നമ്മുടെ നാട്ടിലെ ആരാലും അധികം അറിയാതെ ഒതുങ്ങിപ്പോയ അനേകമനേകം മൈക്കിൾ ജാക്‌സന്മാർക്കുംകൂടിയുള്ള ഉജ്വല ട്രിബ്യൂട്ടാണ്. സിനിമ ഒരുക്കിയ വഴികളെക്കുറിച്ച് സംവിധായകൻ വിനോദ് സംസാരിക്കുന്നു
പ്രതികരണങ്ങൾ പ്രചോദനം
സിനിമയ്‌ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒരുപാട് പേരെ അവരുടെ പഴയ ഓർമകളിലേക്ക് സിനിമ കൊണ്ടുപോയതായി പറഞ്ഞു. പല പ്രതികരണങ്ങളും പ്രചോദനം നൽകുന്നതാണ്. ഈ സിനിമയെ രണ്ട് രീതിയിൽ സമീപിക്കാനാകും. വളരെ ഗ്ലാേസിയായ സാധാരണ രീതിയിലും പിന്നെ ഇതിൽ ഉൾപ്പെടുന്ന മനുഷ്യരുടെ ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയും. ഗ്ലാേസിയായ രീതി വേണ്ടെന്ന് തീരുമാനിച്ചിരുന്നു. അവരുടെ ജീവിതം അതിന്റെ അടിത്തട്ടിൽനിന്ന് പറയാനാണ് ശ്രമിച്ചത്. അതേസമയം സിനിമയുടെ മറ്റ് സ്വഭാവങ്ങളെല്ലാം ഉപയോഗിച്ചിട്ടുണ്ട്.
സിനിമയുടെ കാലം
1980കളും 90കളുടെ ആദ്യവുമായാണ് സിനിമ നടക്കുന്നത്. ആശയം ഉടലെടുത്തതും തിരക്കഥ എഴുതിയതും ഇതേ രീതിയിലാണ്. സിനിമയുടെ അണിയറ പ്രവർത്തകർ, അസോസിയറ്റ്‌സ് അങ്ങനെ എല്ലാവരും ഇതിനായി പ്രയത്നിച്ചിട്ടുണ്ട്. കുറേ റഫറൻസ് എടുത്തിട്ടുണ്ട്. പക്ഷേ, പൂർണമായും ആ കാലം സൃഷ്ടിക്കാനായിട്ടില്ല. ലഭ്യമായ റിസോഴ്‌സസ് വച്ച് പരമാവധി ചെയ്‌തു. ആ കാലഘട്ടം പുനരാവിഷ്‌കരിച്ചതു സംബന്ധിച്ച് ഒരു ഡോക്യുമെന്ററി ചെയ്‌തിട്ടുണ്ട്. അത് പുറത്തിറക്കിയിട്ടില്ല. ആ കാലഘട്ടത്തിലെ ആളുകളുടെ ലുക്ക്, അവരുടെ സ്‌റ്റൈൽ, നടത്തം ഇതെല്ലാം മനസ്സിലാക്കി. നേരിട്ട് പരിചയമുള്ള ആളുകളുടെ ഓർമകൾ, ഫോട്ടോകൾമുതൽ പലതരത്തിലും വിവരങ്ങൾ ശേഖരിച്ചു.
മൂൺവാക്ക് എന്ന പേര്
ആ കാലഘട്ടത്തിൽ അധികം പേരും പിന്തുടർന്നത് മൈക്കിൾ ജാക്‌സനെയാണ്. ജാക്‌സന് ഒരുപാട് ഫാൻസുണ്ട്. ബീറ്റ് ഇറ്റ്, ത്രില്ലർ ഒക്കെ ഇറങ്ങിയ കാലമാണ്. ബ്രേക്ക് ഡാൻസ് എന്ന് പറഞ്ഞാൽ പെട്ടെന്ന് ഓർമ വരുന്നത് മൂൺവാക്ക് സ്‌റ്റെപ്പാണ്. ലോകം മുഴുവൻ അത് കത്തിപ്പടരുന്ന സമയമാണ്. ഇതിനാൽതന്നെ സിനിമ മൈക്കിൾ ജാക്‌സനും അദ്ദേഹത്തെ ആരാധിച്ചിരുന്ന, നൃത്തം ചെയ്‌തിരുന്നവർക്കുമുള്ള ട്രിബ്യൂട്ടായാണ് ചെയ്‌തത്. അതിനോട് ഏറ്റവും ചേർന്ന് നിൽക്കുന്നത് എന്ന നിലയിലാണ് മൂൺവാക്ക് എന്ന പേര് നൽകിയത്.
കൂട്ടത്തിന്റെ കഥ
മൂൺവാക്ക് ഒരാളുടെ കഥ എന്നതിനേക്കാളും കൂട്ടായ്‌മയുടേതാണ്. ഒരാളുടേത് മാത്രമായി പറയുമ്പോൾ അതിനൊരു ജീവനുണ്ടാകില്ല. പിന്നെ എല്ലാവർക്കും അവരുടെ ജീവിതമുണ്ട്. അതും പ്രകടനത്തിൽ പ്രതിഫലിക്കും. അതിന് കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയത്.
അഭിനേതാക്കൾ
കഥാപാത്രങ്ങൾക്ക് മനസ്സിലൊരു രൂപമുണ്ടായിരുന്നു. അതിനായി സ്‌കെച്ചും ഉണ്ടാക്കി. അഭിനേതാക്കളെ കണ്ടെത്തുക വലിയ പണിയായിരുന്നു. കാസ്റ്റിങ് കോളുകളും ഘട്ടംഘട്ടമായി തെരഞ്ഞെടുപ്പിലൂടെയുമാണ് ഇവരിലേക്ക് എത്തിയത്. സിനിമ കാണുന്ന പ്രേക്ഷകന് കഥപാത്രമായി മാത്രമേ അവരെ കാണാനാകൂ. ആ തെരഞ്ഞെടുപ്പുകൾ ശരിയായി എന്നാണ് വിശ്വസിക്കുന്നത്.
പ്രതിസന്ധികൾ
സിനിമ പൂർത്തിയാക്കാനും തിയറ്ററിലെത്തിക്കാനും വലിയ പ്രതിസന്ധി നേരിട്ടു. വല്ലാതൊരു കടമ്പയായിരുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി വന്നശേഷമാണ് കാര്യങ്ങൾ എളുപ്പമായത്. നിർമാതാവ് സിനിമാ മേഖലയുമായി ബന്ധമുള്ള ആളല്ല. ഒരു ഘട്ടത്തിൽ ഒടിടിക്ക് കൊടുത്താലോ എന്നെല്ലാം പറഞ്ഞു. ഉദ്ദേശിച്ച കാശ് കിട്ടുമോ തുടങ്ങിയ സംശയങ്ങൾ. അപ്പോഴാണ് പടത്തിന്റെ ട്രെയിലർ ഇറക്കിയത്. തുടർന്നാണ് ലിജോ സിനിമ കാണണമെന്ന് അറിയിച്ചത്. അപ്പോൾ പോസ്റ്റ് പ്രൊഡക്‌ഷൻ നടക്കുകയായിരുന്നു. രണ്ട് മാസം കഴിഞ്ഞാണ് സിനിമ കാണിച്ചത്. ശേഷം സഹനിർമാതാവാകാമെന്ന് പറഞ്ഞു. ലിജോ മലൈക്കോട്ടെ വാലിബൻ ഷൂട്ടിലായി. അങ്ങനെ തിരക്കുകൾ കാരണം സിനിമയുടെ റിലീസ് വൈകി.










0 comments