തനേഗാഷിമ ദ്വീപിൽ നിന്ന് ഒരു സിനിമറ്റോഗ്രാഫർ
വടക്കനിലൂടെ കെയ്കോ നകഹാര മലയാളത്തിലേക്ക്

ഇംഗ്ലീഷ് പഠിക്കണം, ഒരു ലിഗ്വിസ്റ്റാകണം, ജപ്പാൻകാരി കെയ്കോ നകഹാര അച്ഛനോടും അമ്മയോടും പറഞ്ഞു. അവളുടെ വാക്കുകൾ കേട്ട് ഒപ്പം നിന്ന കുടുംബം പിന്തുണച്ചു. കെയ്കോ അമേരിക്കയിലെത്തിയതോടെ അതുവരെ ഉള്ളിലൊതുക്കിയ കലാമോഹം പക്ഷെ അവരെ വീണ്ടും കീഴടക്കി.
ഏറെ നാളായി ഉള്ളിൽ കൊണ്ടുനടന്ന പാഷൻ പിന്തുടരാൻ തീരുമാനിച്ചുറപ്പിച്ചായിരുന്നു പഠനത്തിന് എന്ന് പറഞ്ഞ് പുറപ്പെട്ടതു തന്നെ. അത് മറികടക്കാനായില്ല. സിനിമ പഠിക്കാനായി കാലിഫോർണിയയിലെ സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. തൻറെ സ്വപ്നങ്ങൾക്ക് പിറകെയുള്ള കെയ്കോയുടെ കലായാത്രയുടെ തുടക്കം അങ്ങിനെയാണ്.
തൻഹാജിൽ നിന്നും വടക്കനിലൂടെ തെന്നിന്ത്യയിലേക്ക്
സംവിധാനമോ ക്യാമറയോ സ്ക്രിപ്റ്റോ, സിനിമയുടെ ഏത് മേഖല തിരഞ്ഞെടുക്കണം എന്നതായിരുന്നു പിന്നീടുള്ള ചോദ്യം. പഠനത്തിൻറെ ഭാഗമായി ഫിലിം ക്യാമറ തോളിൽ എടുത്ത വെച്ച നിമിഷം അവൾ ഉറപ്പിച്ചു, ഇതാണ് ഇനി എൻറെ കരിയർ. ആ ദൃഢനിശ്ചയം ശരിവെക്കുന്നതായിരുന്നു പിന്നീടുള്ള യാത്രകൾ.
ഹോളിവുഡ് സിനിമകൾ സഹായിയായി തുടങ്ങിയ കെയ്കോ സ്വതന്ത്രമായി ഛായാഗ്രഹണം നിർവ്വഹിച്ച ആദ്യ ചിത്രമായിരുന്നു പ്രിയങ്ക ചോപ്ര നായികയായ 'മേരി കോം'. സിനിമയുടെ വിജയത്തോടെ ബോളിവുഡിൽ നിരവധി ബിഗ് ബജറ്റ് സിനിമകൾ തേടിയെത്തി.
അജയ് ദേവ്‍ഗണിൻറെ 'തൻഹാജി' അടക്കമുള്ള ഒട്ടേറെ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച കെയ്കോ ഇപ്പോൾ മലയാളത്തിലും എത്തി. കെയ്കോ നകഹാര ഛായാഗ്രഹണം നിർവ്വഹിച്ച ആദ്യ മലയാള സിനിമയായി തിയേറ്ററുകളിലെത്തുന്നു. ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം നിർവ്വഹിച്ച സൂപ്പർ നാച്ചുറൽ ഹൊറർ ത്രില്ലറായ 'വടക്കൻ'. 2025 മാർച്ച് 7നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. തെന്നിന്ത്യൻ താരങ്ങളായ കിഷോർ, ശ്രുതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
തനേഗാഷിമ ദ്വീപിൽ നിന്ന് കേരളത്തിലേക്ക് സിനിമാ യാത്ര
ജപ്പാനിലെ തനേഗാഷിമ എന്ന ചെറിയൊരു ദ്വീപിലാണ് കെയ്കോ നകഹാരയുടെ ജനനം. 57 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുള്ള ആ ദ്വീപിലെ ജനസംഖ്യ കേവലം 33,000 മാത്രമാണ്. അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം. ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്സിലെ ഉദ്വേഗസ്ഥനായിരുന്നു കെയ്കോയുടെ അച്ഛൻ. ഒരു സഹോദരനും സഹോദരിയും കെയ്കോയ്ക്കുണ്ട്. ഡിഫൻസിലായിരുന്ന അച്ഛൻറെ ജോലിയുടെ സ്വഭാവം മൂലം ജപ്പാനിൽ പലയിടങ്ങളിൽ മാറി മാറിയായിരുന്നു കെയ്കോയുടെ കുടുംബം താമസിച്ചിരുന്നത്. അതിനാൽ തന്നെ യാത്രകളെ കെയ്കോ ഏറെ സ്നേഹിച്ചു. പുതിയ പുതിയ ആളുകൾ, സംസ്കാരങ്ങൾ, അനുഭവങ്ങൾ തുടങ്ങിയവയിലേക്കെത്താൻ അവളുടെ മനസ്സ് ആഗ്രഹിച്ചു.
കരുത്ത് പകർന്ന് പ്രിയങ്ക ചോപ്രയും മേരി കോമും
സാൻ ഡീഗോ യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷം ലോസാഞ്ചലസിൽ എട്ട് വർഷം ഹോളിവുഡ് സിനിമകൾക്കൊപ്പം പ്രവർത്തിച്ചിരുന്നു കെയ്കോ. മേരി കോം ചെയ്യാൻ മുംബൈയിലേക്ക് എത്തിച്ചേർന്നപ്പോൾ അതിനാൽ തന്നെ ഒരു കൾച്ചറൽ ഷോക്ക് അനുഭവപ്പെട്ടിരുന്നു. സ്പൈസിയായ ഇന്ത്യ ഭക്ഷണത്തോടുള്ള പേടി മൂലം ബനാനയും കുക്കീസും മാത്രമായിരുന്നു മിക്ക ദിവസങ്ങളിലും ഭക്ഷണം എന്നവർ ഓർത്തു. പക്ഷേ തൻറെ പാഷനായ സിനിമാറ്റോഗ്രഫി ഏറെ എൻജോയ് ചെയ്തിരുന്നു കെയ്കോ.
മേരി കോം സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പായിരുന്നു ഒഫീഷ്യൽ ക്യാമറ ചെയ്യുന്നത് കെയ്കോ ആണെന്നത് സംബന്ധിച്ച തീരുമാനമായത്. വലിയ വെല്ലുവിളിയായിരുന്നു ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട്. സ്ക്രിപ്റ്റൊക്കെ വായിച്ച് സീൻ പ്രിപ്പയർ ചെയ്യുന്ന തിരക്കായി. സിനിമയുടെ ഷൂട്ടിൻറെ സമയങ്ങളിലാണ് പ്രിയങ്ക ചോപ്രയുമായി അടുത്തത്. പിന്നീട് അവർ തമ്മിലുള്ള ആത്മബന്ധം വലുതാകുകയായിരുന്നു.
മലയാളത്തോടൊപ്പം മാതൃഭാഷയിലും ആദ്യ സിനിമ
സിനിമാ മേഖലയിൽ തന്നെ ഏറ്റവും സ്വാധീനിച്ചയാൾ റോജർ ഡിക്കൻസ് ആണെന്നാണ് കെയ്കോ പറയുന്നത്. പിന്നെ ജപ്പാനിലെ ഒരു വനിതാ സിനിമാറ്റോഗ്രാഫറും. 70 വയസ്സുള്ള അവർ ഇപ്പോഴും ബിഗ് ബജറ്റ് ജാപ്പനീസ് സിനിമകൾ ഒരുക്കുന്നുണ്ട്. അവരും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോൾ കെയ്കോയ്ക്ക് 47 വയസ്സായി. 20 വർഷത്തോളമായി സിനിമാറ്റോഗ്രഫി മേഖലയിലുണ്ട്. ഈ കരിയർ തുടങ്ങിയ ശേഷം അവർ കൂടുതലും ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ ഭാഗമായിരുന്നു. ആദ്യമായി ഒരു ജപ്പാൻ സിനിമയ്ക്കുവേണ്ടി ഇപ്പോൾ വർക്ക് ചെയ്യാൻ ഒരുങ്ങുകയുമാണവർ. ആദ്യമായി ഹോം കൺട്രിയിൽ ഒരു സിനിമയുടെ ഭാഗമാകുന്നതിൻറെ ത്രില്ലിലുമാണവർ.
കള്ളം പറഞ്ഞ് അമേരിക്കയിലേക്ക്
ചെറുപ്പം മുതൽ കണ്ട സിനിമകളാണ് തനിക്കുള്ളിൽ ഇത്തരത്തിലൊരു പാഷൻ കൊണ്ടുവന്നത് എന്ന് കെയ്കോ ഓർക്കുന്നു. പക്ഷേ ഒരു ഫിലിം മേക്കറാകാൻ എന്ത് ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു. വീട്ടിൽ ആർക്കും സിനിമയുമായി ബന്ധമില്ലല്ലോ. അങ്ങനെയാണ് ഒടുവിൽ എങ്ങനെയെങ്കിലും അമേരിക്കയിൽ എത്തണമെന്ന ചിന്തയുണർന്നത്. വീട്ടുകാരേയും കൂട്ടുകാരേയും ഒക്കെ പിരിഞ്ഞ് പോകണമെന്നത് കുറച്ച് വിഷമിപ്പിച്ചിരുന്നുവെങ്കിലും ആഗ്രഹങ്ങൾ നേടിയെടുക്കാൻ തന്നെ കെയ്കോ ഉറപ്പിക്കുകയായിരുന്നു. തൻറെ സ്വപ്നം വീട്ടിൽ പറഞ്ഞാൽ ശരിയാവില്ലെന്ന തോന്നലാണ് ഒരു ലിഗ്വിസ്റ്റ് ആകണമെന്നും ട്രാൻസലേറ്റർ ആയി മാറണമെന്നും അതിനായി ഇംഗ്ലീഷ് പഠിക്കണമെന്നുമൊക്കെ പറഞ്ഞ് അമേരിക്കയിൽ പോകാൻ തീരുമാനിച്ചത്. താൻ ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകയായ മേരി കോം സിനിമയുടെ റിലീസിൻറെ സമയത്താണ് താൻ ഒരു സിനിമാക്കാരിയാണെന്ന് വീട്ടുകാരെ കെയ്കോ അറിയിക്കുന്നത് തന്നെ.
ഫിലം മേക്കിംഗാണ് കെയ്കോയുടെ പാഷൻ. അത് കഴിഞ്ഞാൽ ഫാമിലിക്കാണ് മുൻഗണന. ഒരു മകനുണ്ട്, കുറച്ച് ഫ്രണ്ട്സ് ഉണ്ട്. സോഷ്യൽമീഡിയ പേഴ്സൺ അല്ല, ഇൻസ്റ്റഗ്രാമിലും മറ്റും സമയം കളയാനില്ല, ലൈഫ് എൻജോയ് ചെയ്യുന്നു, ഇപ്പോൾ നയിക്കുന്നത് പീസ്ഫുൾ ലൈഫാണ് എന്നാണ് കെയ്കോയുടെ പക്ഷം.
വടക്കൻ എന്ന വിസ്മയത്തോടൊപ്പം
കേരളത്തിൽ 'വടക്കൻ' സിനിമയുടെ ഷൂട്ടിനോട് അനുബന്ധിച്ചാണ് കെയ്കോ ആദ്യമായി വന്നത്. സിനിമയുടെ പ്രധാന ലൊക്കേഷനായ വാഗമണിൻറെ മനോഹാരിതയെ അവർ വരിച്ചു. 20 വർഷത്തെ കരിയറിൽ താൻ കണ്ട ഏറ്റവും മികച്ച ലൊക്കേഷൻ ഇതാണെന്നാണ് പറയുന്നത്. കേരളത്തിലെ ഭക്ഷണം ഏറെ ആസ്വദിച്ചു, സിനിമാലോകത്ത് എത്തിയിട്ട് ആദ്യമായി ക്രൂവിനോടൊപ്പം താൻ ഭക്ഷണം കഴിച്ചത് ഇവിടെ വന്നപ്പോഴാണെന്നും അവർ ഓർക്കുന്നു. വടക്കന് വേണ്ടി ഇൻഫ്രാറെഡ് ക്യാമറും ലൈറ്റിംഗും ഉപയോഗിച്ചുള്ള ഷൂട്ടിംഗ് പുതിയൊരു അനുഭവമായിരുന്നുവെന്നും കെയ്കോ പറയുന്നു.
'വടക്കനി'ൽ ഒരു പാറയിടുക്കിൽ ഒരു ചൂട്ട് കത്തിച്ചുള്ള അരണ്ട വെളിച്ചത്തിൽ കിഷോർ നഗ്നപാദനായി ചുവടുവയ്ക്കുന്ന രംഗം ഷൂട്ട് ചെയ്തിരുന്നു. തീയുടെ ചൂടും പുകയുമൊക്കെയായി ഒരു പ്രത്യേക സാഹചര്യമായിരുന്നു. ക്യാമറ ചെയ്യുന്ന ഞാൻ മാസ്ക് ധരിച്ചിരുന്നു. പക്ഷേ കിഷോറിന് അത് പറ്റില്ലല്ലോ, അദ്ദേഹത്തിൻറെ ഡെഡിക്കേഷൻ അസാധ്യമായിരുന്നു. അതുപോലെ ശ്രുതിയുടെ പെർഫോമൻസും സമാനതകളില്ലാത്തതായിരുന്നുവെന്ന് കെയ്കോയുടെ വാക്കുകൾ.
വടക്കൻ വിസ്മയം
ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കൻ' ഒരുക്കിയിരിക്കുന്നത്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ഉണ്ണി ആറിൻറേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു. ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം 'വടക്കനി'ൽ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിൻറെ വിഎഫ്എക്സ് ഒരുക്കുന്നത്.
കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിൻ ഫിലിപ്പ്, മാലാ പാർവ്വതി, രവി വെങ്കട്ടരാമൻ, ഗാർഗി ആനന്ദൻ, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കർ, ആര്യൻ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിറാജ് നാസർ, രേവതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.
ഛായാഗ്രഹണം: കെയ്കോ നകഹാര ജെഎസ്സി, അഡീഷണൽ സിനിമാറ്റോഗ്രഫി: ഫിന്നിഷ് ഡിപി ലിനസ് ഒട്സാമോ, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, അരുണാവ് ദത്ത, റീ റെക്കോർഡിംഗ് മിക്സേഴ്സ്: റസൂൽ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, റോബിൻ കുട്ടി, ടീസർ സൌണ്ട്സ്കേപ്പ്: റസൂൽ പൂക്കുട്ടി, ബിജിബാൽ, രചയിതാവ്: ഉണ്ണി ആർ, എഡിറ്റർ: സൂരജ് ഇ. എസ്, സംഗീതസംവിധായകൻ: ബിജിബാൽ, വരികൾ: ബി.കെ ഹരിനാരായണൻ, ഷെല്ലി, എംസി കൂപ്പർ.









0 comments