വെളിച്ചം കാണുമോ? 'ജനനായകൻ' നാളെ റിവൈസിങ് കമ്മിറ്റിക്ക് മുന്നിലെത്തുമെന്ന് സൂചന

ചെന്നൈ: നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയ്‍യുടെ അവസാന ചിത്രമായ 'ജനനായകൻ' നാളെ സിബിഎഫ്‌സി (CBFC) റിവൈസിങ് കമ്മിറ്റിക്ക് മുന്നിലെത്തിയേക്കും. പ്രശസ്ത കന്നഡ സംവിധായകനും സിബിഎഫ്‌സി ബോർഡ് അംഗവുമായ ടി എസ് നാഗഭരണയുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ മാർച്ച് 9 ന് അവലോകന യോഗം നിശ്ചയിച്ചിരുന്നെങ്കിലും ബോർഡ് അംഗങ്ങളിൽ ഒരാൾക്ക് അസുഖം വന്നതിനെത്തുടർന്ന് മാറ്റിവയ്ക്കേണ്ടിവന്നു.
ഒരു സിനിമയുടെ സർട്ടിഫിക്കേഷൻ നടപടികൾ സെൻസർ ബോർഡ് (CBFC) പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുന്നത്. ആദ്യ ഘട്ടത്തിൽ എക്സാമിനേഷൻ കമ്മിറ്റി (Examination Committee) ചിത്രം കണ്ട് വിലയിരുത്തുന്നു. ഈ കമ്മിറ്റിയുടെ തീരുമാനത്തിൽ വ്യക്തത കുറവോ തർക്കങ്ങളോ ഉണ്ടെങ്കിൽ രണ്ടാം ഘട്ടമായി പുനഃപരിശോധനാ കമ്മിറ്റിയുടെ (Revising Committee) പരിഗണനയ്ക്ക് ചിത്രം സമർപ്പിക്കുന്നു.
2025 ഡിസംബറിൽ എക്സാമിനേഷൻ കമ്മിറ്റി ചിത്രം അവലോകനം ചെയ്യുകയും ചില കട്ടുകൾ നിർദ്ദേശിക്കുകയും ചെയ്തു. അത് പൂർത്തിയാക്കി ചിത്രം 2026 ജനുവരി 9 ന് റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് എക്സാമിനേഷൻ കമ്മിറ്റിയിലെ അംഗം സിനിമയിലെ ചില രംഗങ്ങളിൽ എതിർപ്പ് ഉന്നയിച്ച് സിബിഎഫ്‌സി മേധാവി പ്രസൂൺ ജോഷിക്ക് കത്തെഴുതി. തുടർന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്.
വിജയ്‍യുടെ രാഷ്ട്രീയപ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെൻസർ ബോർഡ് നിർദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ തയ്യാറാകാത്തതിനെത്തുടർന്ന് നിർമാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്നും സായുധ സേനയെ മോശമായി ചിത്രീകരിച്ചുവെന്നുമുള്ള പരാതികളെത്തുടർന്ന് ചിത്രം പുനപരിശോധനയ്ക്കായി റിവൈസിങ് കമ്മിറ്റിക്ക് കൈമാറിയെന്നാണ് സെൻസർ ബോർഡ് കോടതിയിൽ നൽകിയ വിശദീകരണം. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ എന്നിവരും അഭിനയിക്കുന്നുണ്ട്.









0 comments