print edition തേയിലത്തോട്ടം തൊഴിലാളികളുടെ പോരാട്ടകഥ: "നീലക്കണ്ണുകൾ'ക്ക് 52 വർഷം

കെ എ അബ്ദുൾ റസാഖ്
Published on May 04, 2026, 12:01 AM | 1 min read
പീരുമേട് തേയിലത്തോട്ടം തൊഴിലാളികളുടെ ഐതിഹാസികസമര പോരാട്ടങ്ങളുടെ കഥ പറഞ്ഞ ‘നീലക്കണ്ണുകൾ' റിലീസായിട്ട് 52 വർഷം പിന്നിടുന്നു. ഒ എൻ വി കുറുപ്പിന്റെ ‘നീലക്കണ്ണുകൾ’ എന്ന ഖണ്ഡകാവ്യത്തിന്റെ ചലച്ചിത്രാവിഷ്കാരം കെപിഎസി ഫിലിംസിന്റെ ബാനറിൽ 1974 മെയ്ദിനത്തിലാണ് പുറത്തിറങ്ങിയത്.
പീരുമേട്ടിലെ തേയിലത്തോട്ടം മേഖലയിൽ പൂർണമായും ചിത്രീകരിച്ച സിനിമയിൽ നടൻ മധു സംവിധായകനായും നടനായും തിളങ്ങി. സിനിമയിലെ വിപ്ലവഗാനങ്ങൾ ഇന്നും ആവേശമാണ്.
വയലാർ രാമവർമ രചിച്ച ‘വിപ്ലവം ജയിക്കട്ടെ വിഗ്രഹങ്ങൾ തകരട്ടെ’ എന്ന ഗാനവും ‘മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല’ എന്ന ഗാനവും ചിത്രത്തിൽനിന്നുള്ളതാണ്. ഒഎൻവി രചിച്ച ‘അല്ലിമലർ കിളിമകളെ’ എന്ന ഹിറ്റ് ഗാനവും ഒരുകാലഘട്ടത്തിന്റെ ജീവിതമാണ്.
തോട്ടം മേഖലയിൽ പൽപ്പൊടി വിൽപനക്കാരൻ എന്ന മറവിൽ കമ്യൂണിസ്റ്റ് നേതാവായെത്തുന്ന ശങ്കരാടി തേയിലത്തോട്ടം തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്നു.
കമ്യൂണിസ്റ്റ് പാർടിയെയും ട്രേഡ് യൂണിയനെയും തകർക്കുന്നതിനായി ശങ്കരാടിയെ ഗുണ്ടാസംഘം കൊലപ്പെടുത്തുന്നു. കൊലപാതകത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നു. തുടർന്ന് പ്രതിസന്ധികളെ അതിജീവിച്ച് തൊഴിലാളി പ്രസ്ഥാനവും ട്രേഡ് യൂണിയനും മുന്നേറുന്നതിന്റെ കഥയാണ് സിനിമ പറയുന്നത്. മധു, ശങ്കരാടി, അടൂർ ഭാസി, ബഹദൂർ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. എസ് എൽ പുരം സദാനന്ദന്റേതാണ് തിരക്കഥയും സംഭാഷണവും. ദേവരാജൻ മാസ്റ്ററാണ് സംഗീതം.










0 comments