മോഹന്‍ലാലിന്റെ റീഎന്‍ട്രി; സമ്മർ ഇൻ ബത്‌ലഹേം ഡിലീറ്റഡ് സീൻ പുറത്ത്

കൊച്ചി: റിലീസ് ചെയ്ത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മര്‍ ഇന്‍ ബത്‌ലഹേലമിലെ ഡിലീറ്റഡ് രംഗങ്ങൾ പുറത്ത്. കോക്കേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ ഒമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം സോഷ്യല്‍ മീഡിയയില്‍ ഇതിനകം ചർച്ചയായി. ഈയിടെ റീ -റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.
മോഹന്‍ലാല്‍ അവതരിപ്പിച്ച നിരഞ്ജനെ ജയിലില്‍ പോയി കണ്ട ശേഷം ആമിയും ഡെന്നീസും വീട്ടില്‍ തിരികെ എത്തുന്ന രംഗമാണ് പുറത്തു വന്നത്. ജയിലില്‍ വെച്ച് നിരഞ്ജന്‍ പറഞ്ഞത് പ്രകാരമാണ് ആമിയുടെ കഴുത്തില്‍ താലി കെട്ടിയതെന്ന് ഡെന്നീസ് വീട്ടുകാരെ അറിയിക്കുന്നു. താന്‍ കെട്ടിയ താലി ഊരി മാറ്റാനും തയ്യാറാകുന്നു. എന്നാല്‍ രവിയും കുടുംബവും ഡെന്നീസുമായുള്ള വിവാഹ ബന്ധം തുടരാന്‍ ആമിയോട് പറയുന്നു. ഒടുവില്‍ ഡെന്നീസിനൊപ്പം ജീവിക്കാന്‍ ആമി തീരുമാനിക്കുന്നു. പിന്നാലെ ആമിയുടെ സ്വപ്‌നത്തില്‍ നിരഞ്ജന്‍ വരുന്നതും ഡെന്നീസിനൊപ്പം ജീവിക്കണമെന്ന് പറയുന്നതുമാണ് ഡിലീറ്റ് ചെയ്യപ്പെട്ട രംഗത്തിലുള്ളത്.
‘സിനിമയുടെ ആദ്യ ഷോയിൽ ഈ രംഗം ഉൾപ്പെടുത്തിയതാണ്. എന്നാൽ മോഹൻലാലിന്റെ കഥാപാത്രം മരിച്ചു എന്നറിഞ്ഞശേഷം ആളുകൾ തിയേറ്ററിൽ ഇരിക്കാൻ തയ്യാറാകുന്നില്ലെന്ന് നിർമാതാവ് പറഞ്ഞതനുസരിച്ചാണ് ഈ രംഗം ഒഴിവാക്കിയത്, ചിത്രത്തിന്‍റെ റീ-റിലീസ് സമയത്ത് സിബി മലയിൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റീ മാസ്റ്റർ ചെയ്ത പുതിയ പതിപ്പിൽ ഈ രംഗം കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. പക്ഷേ നല്ല നെഗറ്റീവ് കിട്ടിയില്ല. അല്ലെങ്കിൽ അതൊരു സർപ്രൈസ് ആയി ഈ സിനിമയിലേക്ക് വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡിലീറ്റഡ് സീന്‍ ഒഴിവാക്കിയതിനെ ചിലര്‍ അനുകൂലിക്കുകയും ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഡിലീറ്റഡ് സീനുകളില്‍ ഏറ്റവും മികച്ചതാണിത്, നിരഞ്ജന്‍ എന്ന കഥാപാതത്തിന്റെ ഡീറ്റെയ്‌ലിങ് ഇപ്പോഴാണ് കൃത്യമായതെന്ന് ചിലർ പറയുന്നു. എന്നാൽ മറ്റ് ചിലരാകട്ടെ ഈ രംഗങ്ങൾ അതി നാടകീയത ആണെന്നും ഒഴിവാക്കിയത് നന്നായെന്നും അഭിപ്രായപ്പെടുന്നു.










0 comments