കൽക്കിയിൽ 10 ദിവസം അഭിനയിക്കാൻ കമൽ വാങ്ങുന്നത് ഞെട്ടിക്കുന്ന പ്രതിഫലം

പ്രതീകാത്മക ചിത്രം
ഹൈദരാബാദ് : പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എഡി' സിനിമയുടെ രണ്ടാം ഭാഗത്തിൽ വില്ലൻ വേഷം ചെയ്യാൻ ഉലകനായകൻ കമൽഹാസൻ വാങ്ങിയ പ്രതിഫലം ചർച്ചയാകുന്നു. സുപ്രീം യാഷ്‌കിൻ എന്ന കഥാപാത്രത്തിനായി താരം വാങ്ങിയ ഞെട്ടിക്കുന്ന തുകയെക്കുറിച്ച് നടൻ യുഗി സേതു വെളിപ്പെടുത്തൽ നടത്തി.
കമൽഹാസന്റെ പ്രതിഫലം 150 കോടി രൂപയാണ്. താരം വെറും 10 ദിവസത്തെ ഡേറ്റാണ് നൽകിയതെന്ന് നിർമാതാവായ അശ്വിനി ദത്ത് വ്യക്തമാക്കി. ഇതനുസരിച്ച് ഒരു ദിവസം 15 കോടി രൂപയാണ് കമൽഹാസന് ലഭിക്കുക.
കമൽഹാസനും അമിതാഭ് ബച്ചനും തമ്മിലുള്ള ഭാഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.
ആധുനിക നഗരമായ കോംപ്ലക്സിലെ ഭരണാധികാരിയായ സുപ്രീം യാഷ്‌കിൻ എന്ന അതിശക്തനായ വില്ലൻ കഥാപാത്രമായാണ് കമൽ ഹാസൻ എത്തുന്നത്. യാഷ്‌കിന്റെ ഭീതിജനകമായ വേഷവും പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗത്തിൽ ഈ വില്ലൻ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
മഹാഭാരത കഥയെ ഒരു ഡിസ്റ്റോപ്പിയൻ സയൻസ് ഫിക്ഷൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ചിത്രമാണ് നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി. ഏകദേശം 600 കോടി രൂപ ബജറ്റിൽ വൈജയന്തി മൂവീസ് നിർമിച്ച ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ്. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്. വിഷ്ണുവിന്റെ പത്താം അവതാരമായ കൽക്കിയെ സംരക്ഷിക്കാനുള്ള അശ്വത്ഥാമാവിന്റെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. 1000 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്.










0 comments