ഐഎഫ്എഫ്കെ: അതിജീവനത്തിൻ്റെ പാഠങ്ങളുമായി പലസ്തീൻ ചിത്രങ്ങൾ

തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) അതിജീവനത്തിനായുള്ള പലസ്തീൻ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തിൽ അടയാളപ്പെടുത്തുന്ന പലസ്തീൻ പാക്കേജ് സിനിമകളും. ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്.
പലസ്തീൻ ജനതയുടെ മൂന്ന് തലമുറകളിലൂടെ കഥ പറയുന്ന, ചെറിയൻ ഡാബിസ് എഴുതി സംവിധാനം ചെയ്ത 'ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ' ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. 1948 മുതൽ ഇന്നുവരെയുള്ള പലസ്തീൻ കുടുംബത്തിൻ്റെ കഥ പറയുന്ന ചിത്രം, തലമുറകളായി നേരിടേണ്ടി വരുന്ന ആഘാതങ്ങളും സ്വത്വ പ്രതിസന്ധികളും അന്വേഷിക്കുന്നു. 2025ലെ സൺഡാൻസ് ചലച്ചിത്രമേളയിൽ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ജോർദാൻ്റെ ഓസ്കാർ എൻട്രി ആയിരുന്നു. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള അവാർഡും നേടി.
മെഡിറ്ററേനിയൻ കടൽ കാണാൻ ആഗ്രഹിക്കുന്ന 12 വയസുള്ള പലസ്തീൻ ബാലൻ ഖാലിദിന്റെ കഥയാണ് ഷായ് കർമ്മേലി പൊള്ളാക്കിൻ്റെ 'ദി സീ' കൈകാര്യം ചെയ്യുന്നത്. യാത്രാരേഖകളില്ലാതെ സൈനിക ചെക്ക്‌പോസ്റ്റുകൾ മറികടന്നുള്ള അവന്റെ സാഹസിക യാത്ര അതിജീവനത്തിൻ്റെയും നിസഹായതയുടെയും കഥയാണ്. ഇസ്രായേലിലെ ഓഫിർ അവാർഡുകളിൽ മികച്ച ചിത്രമുൾപ്പെടെ അഞ്ച് പുരസ്‌കാരങ്ങൾ നേടുകയും 98-ാമത് ഓസ്‌കറിനുള്ള ഇസ്രായേലി എൻട്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സഹോദരങ്ങളായ ടാർസൻ നാസറും അറബ് നാസറും ചേർന്ന് സംവിധാനം ചെയ്ത 'വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ' 2007ലെ ഗാസ പശ്ചാത്തലമാക്കി സുഹൃത്തിൻ്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന യുവാവിൻ്റെ കഥ പറയുന്നു. 2025ലെ കാൻ ചലച്ചിത്രമേളയിലെ അൺ സർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിരുന്നു.
രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് മനുഷ്യൻ്റെ തകരാത്ത പ്രതീക്ഷയുടെയും സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിൻ്റെയും കഥ പറയുന്ന പലസ്തീൻ ചിത്രങ്ങൾ ഐഎഫ്എഫ്കെയുടെ തിരശീലയിൽ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുമായി സംവദിക്കും.
ആൻമേരി ജാസിർ സംവിധാനം ചെയ്ത 'പലസ്തീൻ 36' ആണ് ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചിത്രം. ഈ വർഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടി. 98-ാമത് ഓസ്‌കർ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയൻ ചിത്രം കൂടിയാണ് പലസ്തീൻ 36.










0 comments