ആദ്യകാല സിനിമ നിർമാതാവും സാഹിത്യകാരനുമായ പി സ്റ്റാൻലി അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല സിനിമ നിർമ്മാതാവും സാഹിത്യകാരനുമായ പി സ്റ്റാൻലി (81) തിരുവനന്തപുരത്ത് ഹ്യദയാഘാതംമൂലം അന്തരിച്ചു. മൂന്നു ദശാബ്ദക്കാലം മദ്രാസിൽ സിനിമാരംഗത്ത് എ വിൻസന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചു.
വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ അനാവരണം, പൊന്നും പൂവും തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ സഹസംവിധായകനായി.
തൂവാനത്തുമ്പികൾ, മോചനം, വരദക്ഷിണ, തീക്കളി എന്നിവ ഉൾപ്പെടെ നിരവധി സിനിമകളുടെ നിർമ്മാതാവായി . രാജൻ പറഞ്ഞ കഥ, തോൽക്കാൻ എനിക്കു മനസ്സില്ല, വയനാടൻ തമ്പാൻ തുടങ്ങിയ സിനിമകളുടെ വിതരണക്കാരനായി. കൊല്ലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പൊലിക്കാർപ്പിൻ്റെ മകനായി 1944ൽ കൊല്ലത്ത് ജനിച്ചു.
ഹൈസ്കൂൾ വിദ്യാഭ്യാസം ക്രേവൻ സ്കൂളിലായിരുന്നു. മദ്രാസ് ഡോൺബോസ്‌കോ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ജേർണലിസവും ഫിലിം ഡയറക്ഷനിൽ പരിശീലനവും നേടി. 1965ൽ കൊല്ലത്ത് സിതാര പ്രിൻൻ്ററേഴ്സ് ആരംഭിച്ചു.
1946 മുതൽ മദ്രാസിലേക്കുപോയി. 1990ൽ തിരുവനന്തപുരത്ത് നാലാഞ്ചിറയിൽ സ്ഥിതാമസമാക്കി. 'വാസ്തുകലാപീഠം' എന്ന കെട്ടിടനിർമ്മാണ സ്ഥാപനത്തിൻ്റെ സയറക്‌ടറും, വാസ്തു കൺസൾട്ടന്റുമായിരുന്നു.
കനൽവഴിയിലെ നിഴലുകൾ, മാന്ത്രികപ്പുറത്തിൻ്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികൾ, ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം എന്നീ നോവലുകളും ഒരിടത്തൊരു കാമുകി എന്ന കഥാസമാഹാരവും വാസ്‌തുസമീക്ഷ എന്ന ശാസ്ത്ര പുസ്‌തകവും ഓർമകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിൻ്റെ അടിക്കുറിപ്പുകൾ എന്നീ ഓർമ്മപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ സാലമ്മ സ്റ്റാൻലി. മക്കൾ ഷൈനി ജോയി, ബെൻസൺ സ്റ്റാൻലി (മാനേജിംഗ് ഡയറക്‌ടർ റിഫ്ൺ, സൗദി അറേബ്യ), സുനിൽ സ്റ്റാൻലി (കോ ഫൗണ്ടർ ആൻ്റ് പ്രിൻസിപ്പൽ ആർട്ടിടെക്റ്റ്. ഇന്നർ സ്പെസ് ഇൻ്റീരിയർ ഡിസൈൻ എൽ.എൽ.സി. ദുബായ്). മരുമക്കൾ: ജോയി, ഡോ. പർവീൺ ,മോളി ബിനു സുനിൽ
സംസ്‌കാരം ശനിയാഴ്ചച ഉച്ചയ്ക്ക് 12 മണിക്ക് മുട്ടട ഹോളിക്രോസ് ചർച്ചിൽ.










0 comments