സിനിമയുമായി 'നേർക്കു നേർ' സൂര്യ; വെള്ളിത്തിരയിൽ 29 വർഷം

തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച നടൻമാരൊരാളായ 'നടപ്പിൻ നായകൻ' സൂര്യ ശിവകുമാർ വെള്ളിത്തിരയിൽ സജീവമായിട്ട് 29 വർഷം പൂർത്തിയാകുന്നു. പ്രമുഖ നടൻ ശിവകുമാറിന്റെ മൂത്ത മകനാണ് അദ്ദേഹം. ഒരു അഭിനേതാവിന്റെ മകൻ എന്ന ലേബലിൽ നിന്ന് ഇന്ന് തമിഴ് സിനിമയുടെ ഗതി നിർണയിക്കുന്ന സൂപ്പർ താരങ്ങളുടെ പട്ടികയിലേക്കും മികച്ച സിനിമകളൊരുക്കുന്ന നിർമാതാവിലേക്കും വളർന്നിരിക്കുകയാണ് ഇന്ന സൂര്യ.
1995ൽ 'ആസൈ' എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചിരുന്നെങ്കിലും സൂര്യ അത് നിരസിച്ചിരുന്നു. തുടർന്ന് 1997-ൽ 22-ാം വയസിൽ മണിരത്നം നിർമ്മിച്ച് വസന്ത് സംവിധാനം ചെയ്ത 'നേർക്കു നേർ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറുന്നത്.
നടൻ വിജയ്‍യുടേയും തുടക്കകാലമായിരുന്നു ആ ചിത്രം. ഇരുവരുടെയും പ്രകടനം കണ്ട് ഭാവിയിൽ ഇവർ തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാകുമെന്ന് നിരൂപകർ അന്നേ മുൻകൂട്ടി കണ്ടിരുന്നു. അന്നത്തെ പ്രമുഖ നടൻ ശരവണനുമായി പേര് മാറിപ്പോകാതിരിക്കാനാണ് ശരവണൻ ശിവകുമാർ എന്നത് 'സൂര്യ' എന്നാക്കി മാറ്റിയത്.
ആദ്യകാലത്ത് പണത്തിന് വേണ്ടിയാണ് സിനിമയിലേക്ക് വന്നതെന്ന് സൂര്യ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിന് അടിയന്തരമായി പണം ആവശ്യമായി വന്ന ഘട്ടത്തിലാണ് 'നേർക്കു നേർ' ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണം ലഭിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കേണ്ടി വരുമെന്ന് പോലും അറിയാതെ, എങ്ങനെയെങ്കിലും സിനിമയിൽ പ്രവർത്തിച്ച് കിട്ടുന്ന പ്രതിഫലം അമ്മയെ ഏൽപ്പിക്കണമെന്ന് മാത്രമാണ് അന്ന് ചിന്തിച്ചിരുന്നത്. പിന്നീട് സിനിമയിൽ സജീവമായി. തനിക്ക് വീഴ്ചകളോ തെറ്റുകളോ ഉണ്ടായാലും പ്രേക്ഷകർ എപ്പോഴും സ്നേഹിച്ചുവെന്നും, ആ സ്നേഹത്തിന് അർഹനാകാൻ സിനിമയെ ഉത്തരവാദിത്തത്തോടെ കാണണമെന്ന് പിന്നീട് മനസിലാക്കിയെന്നും സൂര്യ കൂട്ടിച്ചേർത്തു.
2001ൽ പുറത്തിറങ്ങിയ 'നന്ദ' ആണ് സൂര്യയുടെ ആദ്യ കൊമേഴ്സ്യൽ ഹിറ്റ് ചിത്രം. പിന്നീട് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'കാക്ക കാക്ക'യിലെ അൻപുശെൽവൻ എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം മാസ് ആക്ഷൻ ഹീറോ എന്ന നിലയിലേക്കും റൊമാന്റിക് ഹീറോ എന്ന ടാഗ്ലൈനിലേക്കും ഉയർന്നു. ചിത്രത്തിൽ ജ്യോതികയായിരുന്നു നായിക. തുടർന്ന് സൂര്യ - ജ്യോതിക കൂട്ടുകെട്ടിലെത്തിയ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു. പിതാമഹൻ, പേരഴകൻ, ഗജിനി, വാരണം ആയിരം, അയൻ, സിങ്കം, ഏഴാം അറിവ്, 24, സൂരറൈ പൊട്രു, ജയ് ഭീം തുടങ്ങി ഇതുവരെ 46 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ചില ചിത്രങ്ങൾ സൂപ്പർ ഹിറ്റായപ്പോൾ ചിലത് പരാജയപ്പെട്ടു, എങ്കിലും അപ്പോഴേക്കും സൂര്യ എന്നത് ആരാധകർക്ക് ഒരു വികാരമായി മാറി.
ജീവിതം മാറ്റിയ ജയ്ഭീം

2021ൽ ടി ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ജയ് ഭീം' ഇരുള സമൂഹം നേരിടുന്ന അനീതികളെയും ജാതി വ്യവസ്ഥകളെയും ശക്തമായി ചോദ്യം ചെയ്ത ചിത്രമായിരുന്നു. സിനിമകൾക്ക് സമൂഹത്തിൽ ഇത്രയേറെ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ സന്ദർഭമായിരുന്നു അതെന്ന് സൂര്യ പറയുന്നു. ആ ചിത്രം പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട് സർക്കാർ നിയമങ്ങളിൽ (ബൈലോകളിൽ) ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും, ജനസംഖ്യാ കണക്കെടുപ്പ് നടത്താൻ കളക്ടർമാർക്ക് നിർദേശം നൽകുകയും ചെയ്തു. 'ജയ് ഭീം' എന്ന സിനിമയിലൂടെ മാത്രം മൂന്ന് ലക്ഷത്തോളം വരുന്ന സാധാരണക്കാരുടെ ജീവിതമാണ് മെച്ചപ്പെട്ടത്.
സിനിമയിലെ തിളക്കമാർന്ന വിജയങ്ങൾക്കൊപ്പം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 'സൂരറൈ പൊട്ര്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കൂടാതെ ഏഴ് ഫിലിംഫെയർ അവാർഡുകൾ സൗത്ത്, പത്ത് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവ നേടിയിട്ടുള്ള അദ്ദേഹം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണയും ഇടംപിടിച്ചിട്ടുണ്ട്. അഭിനയത്തിനും നിർമാണത്തിനും പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും വലിയ രീതിയിൽ അദ്ദേഹം ഇടപെടാറുണ്ട്. ഇതിന്റെ ഭാഗമായി 2006ൽ 'അഗരം ഫൗണ്ടേഷൻ' ആരംഭിച്ചു. തുടർന്ന് 2013ൽ '2D എന്റർടൈൻമെന്റ്' എന്ന ചലച്ചിത്ര നിർമ്മാണ കമ്പനി സ്ഥാപിച്ച് മികച്ച സിനിമകളുടെ നിർമാതാവുകൂടിയായി അദ്ദേഹം മാറി.









0 comments