ഡൽഹി കെട്ടിട ദുരന്തം; ഉടമകൾ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി : ഡൽഹി സത്യനികേതനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന പിജി കെട്ടിടം തകർന്ന് ഏഴു പേർ മരിച്ച സംഭവത്തിൽ കെട്ടിടത്തിന്റെ ഉടമകളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹരിറാം ഗുപ്ത, ഊർമിള ഗുപ്ത എന്നിവരെയാണ് പാട്യാല ഹൗസ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇവരുടെ മകൻ മഹേഷ് ഗുപ്തയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിലും വിട്ടു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഭവ്യ ഖരേലിന്റേതാണ് ഉത്തരവ്.
കൊലപാതകമായി കണക്കാക്കത്ത മന:പൂർവമല്ലാത്ത നരഹത്യ, കെട്ടിടങ്ങൾ പൊളിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ നിർമിക്കുകയോ ചെയ്യുന്നതിലെ അശ്രദ്ധ, മറ്റുള്ളവരുടെ ജീവനും വ്യക്തിസുരക്ഷയ്‌ക്കും ഭീഷണിയാകുന്ന രീതിയിലുള്ള പ്രവർത്തനം എന്നീ വകുപ്പുകളാണ് എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നത്. ഹരിറാമിന് ഇയാൾക്ക് രാജ്യതലസ്ഥാന മേഖലയിൽ വേറെയും കെട്ടിടങ്ങളുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് സത്യ നികേതനിൽ അഞ്ച് നിലകളുള്ള പിജി കെട്ടിടം തകർന്നുവീണത്. ഡൽഹി സർവകലാശാല സൗത്ത് ക്യാമ്പസിന് സമീപമുള്ള കെട്ടിടം ആൺകുട്ടികളുടെ പിജിയായിരുന്നു. ബേസ്‌മെന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് കെട്ടിടം തകർന്നത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഹോസ്റ്റൽ പ്രവർത്തിച്ചത്. കെട്ടിടത്തിൽ പലയിടത്തും വിള്ളലുകളുണ്ടായിരുന്നു. എമർജൻസി എക്‌സിറ്റ് ഉണ്ടായിരുന്നില്ല. രണ്ട് വർഷം മുമ്പ് രണ്ട് നിലകൾ അധികമായി നിർമിച്ചു. ഒരു കിടക്കയ്ക്ക് വിദ്യാർഥികളിൽ നിന്ന് 14,000 മുതൽ 18,000 രൂപ വരെ ഈടാക്കുകയും ചെയ്തു.









0 comments