വിടവാങ്ങിയത് അതുല്യ ശാസ്‌ത്ര പ്രതിഭ

വിക്രം സാരാഭായിക്കുശേഷം ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് വഴിത്തിരിവാകുന്ന പദ്ധതികൾക്ക് തുടക്കമിട്ട അതുല്യ പ്രതിഭയായിരുന്നു ഡോ. കെ കസ്‌തൂരി രംഗൻ. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ശാസ്‌ത്രലോകത്തിന് പ്രത്യേകിച്ച് ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് വലിയ നഷ്ടമാണ്. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽനിന്ന് എക്സ്പിരിമെന്റൽ ഹൈ എനർജി ആസ്ട്രോണമിയിൽ ഗവേഷണത്തിനുശേഷം വിദേശത്തേക്ക് പോകാനാണ് കസ്‌തൂരി രംഗൻ ആഗ്രഹിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് ഇവിടെത്തന്നെ നിൽക്കാൻ നിർദേശിച്ചത് വിക്രം സാരാഭായി ആയിരുന്നു. ഭൗതിക ശാസ്‌ത്രത്തിലും ബഹിരാകാശ ശാസ്‌ത്രത്തിലും അസാധാരണ അറിവും പ്രായോഗിക ബുദ്ധിയുമുള്ള കസ്‌തൂരിക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.
1971ൽ ഐഎസ്‌ആർഒയുടെ ഭാഗമായ അദ്ദേഹം മൂന്ന് ദശാബ്‌ദത്തിലേറെ വിവിധ പദ്ധതികളിൽ നിർണായക പങ്കുവഹിച്ചു. ആദ്യ ഘട്ടത്തിൽ ഉപഗ്രഹ സാങ്കേതിക വിദ്യയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനൊപ്പംതന്നെ വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിൽ വഴിത്തിരിവാകുന്ന പദ്ധതികൾക്കും വഴിയൊരുക്കി. പുതിയ തലമുറയെ ബഹിരാകാശ ഗവേഷണമേഖലയിലേക്ക് എത്തിക്കുന്നതിനും നിർദേശങ്ങൾ മുന്നോട്ടുവച്ചു. പ്രൊഫ. സതീഷ് ധവാനും യു ആർ റാവുവിനും ശേഷം ഏറ്റവും കൂടുതൽ കാലം ഐഎസ്‌ആർഒ ചെയർമാൻ പദവി വഹിച്ചതും കസ്‌തൂരി രംഗനാണ്.
ബംഗളൂരുവിലെ സാറ്റലെെറ്റ് സെന്ററിന്റെ ഡയറക്ടർ പദവിയിൽനിന്നായിരുന്നു ഈ പദവിയിലേക്ക് എത്തിയത്. ഭാസ്‌കര ഒന്ന്, രണ്ട് ഉപഗ്രഹങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും മുഖ്യ നേതൃത്വം നൽകി. ഇവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹം. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ വിക്ഷേപണ വിജയം തുടങ്ങുന്നത് ഇവിടം മുതലാണ്. റഷ്യയിൽനിന്നാണ് ഇരു ഉപഗ്രഹങ്ങളും വിക്ഷേപിച്ചത്. തുടർന്ന് റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങൾക്ക് തുടക്കമിട്ടു. പിഎസ്‌എൽവി, ജിഎസ്‌എൽവി റോക്കറ്റുകളുടെ വിജയകരമായ വിക്ഷേപണവും ഇക്കാലത്തായിരുന്നു.
ചാന്ദ്രയാൻ -1 പദ്ധതിയുടെ പ്രാരംഭ പഠനങ്ങൾക്ക് തുടക്കം കുറിക്കാനും അദ്ദേഹത്തിനായി. കോസ്‌മിക് എക്സ്-റേ, ഗാമാ റേകൾ എന്നിവയിലുള്ള ഗവേഷണങ്ങളും ശ്രദ്ധേയമാണ്. 40ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്തകാലംവരെ ഐഎസ്‌ആർഒയുടെ പദ്ധതികളുടെ ഉപദേശകനായും സാങ്കേതിക കമ്മിറ്റികളിൽ അംഗമായുമെല്ലാം പ്രവർത്തിച്ചു.
കേരളം ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിന്റെ സംരക്ഷണം സംബന്ധിച്ച് അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ടും ഏറെ ചർച്ചാവിഷയമായിരുന്നു. ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര സർക്കാർ കസ്‌തൂരി രംഗനെ നിയോഗിച്ചത്. ജെഎന്‍യു ചാന്‍സലര്‍, ആസൂത്രണ കമീഷന്‍ അംഗം, ബംഗളൂരു നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 2003 മുതൽ 2009 വരെ രാജ്യസഭാംഗവുമായിരുന്നു. പത്മശ്രീ (1982), പത്മഭൂഷൺ (1992), പത്മ വിഭൂഷൺ (2000) എന്നീ ബഹുമതികൾ നൽകി അദ്ദേഹത്തിന്റെ സംഭാവനകളെ രാജ്യം ആദരിച്ചു.
0 comments