കാനൂൽ ഉടുപ്പ ആർസിബി പുതുക്കിപ്പണിയാൻ 99.5 ലക്ഷം

നിലവിലുള്ള കാനൂൽ ഉടുപ്പ ആർസിബി
തളിപ്പറമ്പ്
കുറ്റിക്കോൽ പുഴക്ക് കുറുകെ മൈലാട് ഉടുപ്പ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പഴയ കാനൂൽ ആർസിബി പൊളിച്ച് ഷട്ടർ കം വാട്ടർ എൻജിനിയറിങ് ചെക്ക് ബ്രിഡ്‌ജ്(എസ്‌ഡബ്ല്യുഇസിബി) ആക്കി പുതുക്കിപ്പണിയാൻ 99.5 ലക്ഷം രൂപയുടെ ഭരണാനുമതി. ആന്തൂർ നഗരസഭയിലെ മൂന്ന്, നാല്, അഞ്ച് വാർഡുകളിലെ കൃഷി–ഗതാഗത സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് സഹായകമാകുന്ന പദ്ധതിയാണിത്. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യത്തിന് കൂടിയാണ് ഇതിലൂടെ അവസാനമാകുന്നത്. എം വി ഗോവിന്ദൻ എംഎൽഎയുടെ ഇടപെടലിലാണ് പദ്ധതിക്ക് വേഗത്തിൽ ഭരണാനുമതിയായത്. ആദ്യഘട്ടത്തിൽ കാനൂൽ ഉടുപ്പമേഖലയിലെ കൃഷിഭൂമിയിൽ ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള ബണ്ട് മാത്രമായിട്ടായിരുന്നു ഇവിടെ ചെറിയ രീതിയിൽ ബണ്ട് പണിതിരുന്നത്. പിന്നീട്, ഇതിന് മുകളിലൂടെ ചെറുകിട വാഹനങ്ങൾക്ക് കൂടി കടന്നുപോകാവുന്ന തരത്തിൽ പുതക്കിപ്പണിതു. നിലവിൽ ആർസിബി മഴക്കാലത്ത് തുറന്നിടുകയും വേനലിൽ ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കാൻ പലകയിടുകയുമാണ് ചെയ്യാറ്. ചെറിയ ആർസിബി പൊളിച്ചുമാറ്റി എസ്‌ഡബ്ല്യുഇസിബി ആയി പുതുക്കിപ്പണിയുമ്പോൾ വലിയ വാഹനങ്ങൾക്കുൾപ്പെടെ അണക്കെട്ടിന് മുകളിലൂടെ കടന്നുപോകാനാകും. അതിനനുസരിച്ച് റോഡിനും വീതികൂട്ടിയാൽ കാനൂൽ, ഉടുപ്പ, മൈലാട്, മോറാഴ സെൻട്രൽ , വെള്ളിക്കീൽ പ്രദേശങ്ങളിലേക്ക് തളിപ്പറമ്പ് ഭാഗത്തുനിന്നുൾപ്പടെ എളുപ്പത്തിൽ എത്തിച്ചേരാനാകും. വെള്ളിക്കീൽ ടൂറിസം മേഖലയിലേക്ക് പ്രകൃതിഭംഗി ആസ്വദിച്ചും ഗ്രാമീണ സൗന്ദര്യം അനുഭവിച്ചും യാത്രചെയ്യാനാകും എന്നതും ഇതിന്റെ പ്രധാന്യം വർധിപ്പിക്കുന്നു. ഗ്രാമീണ ടൂറിസത്തിനും ഇത് കരുത്തുപകരും.
‘‘ആന്തൂർ നഗരസഭയിൽ മൈലാട് ഉടുപ്പ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പഴയ കാനൂൽ ആർസിബി പൊളിച്ച് വലുതാക്കണമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ്. ഷട്ടർ കം വാട്ടർ എൻജിനിയറിങ് ചെക്ക് ബ്രിഡ്‌ജ് (എസ്‌ഡബ്ല്യുഇസിബി) ആയി പണിയുന്നതിലൂടെ യാത്രാസൗകര്യം വർധിക്കുമെന്നതിനൊപ്പം ഉപ്പുവെള്ളം കടക്കുന്നത് ശാശ്വതമായി തടയാനാകുന്നത് കാർഷിക മേഖലയ്ക്കും വലിയ ഉണർവേകും. പ്രദേശത്തെ നിരവധി കർഷകർക്കും ഉപകാരപ്പെടുന്ന പദ്ധതിയാണിത്’’. –എം വി ഗോവിന്ദൻ എംഎൽഎ










0 comments