ബൂത്ത് ഏജന്റിനെ ആക്രമിച്ചതിൽ പ്രതിഷേധം

മയ്യിൽ
മുല്ലക്കൊടിയിൽ എൽഡിഎഫ് ബൂത്ത് ഏജന്റായ പി പി പ്രകാശനെ കോൺഗ്രസുകാരൻ കുത്തിപ്പരിക്കേൽപ്പിച്ചതിൽ വ്യാപക പ്രതിഷേധം. അരിമ്പ്ര വായനശാലയിൽനിന്ന് മുല്ലക്കൊടിയിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എ ബാലകൃഷ്ണൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ സന്തോഷ്, കെ സി ഹരികൃഷ്ണൻ, എൻ അനിൽകുമാർ, സി എം കൃഷ്ണൻ, എ ടി ചന്ദ്രൻ, കെ സി സോമൻ നമ്പ്യാർ, എം വി ജനാർദനൻ, ടി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി പി മനോഹരൻ സ്വാഗതം പറഞ്ഞു. മയ്യിൽ ടൗണിൽ പ്രകടനം നടത്തി. എൻ കെ രാജൻ, പി പി നാസർ, ടി പി ബിജു, പി വൽസലൻ എന്നിവർ സംസാരിച്ചു.
എൽഡിഎഫ് ബൂത്ത് ഏജന്റിനെ കുത്തിപ്പരിക്കേൽപ്പിച്ച കോൺഗ്രസുകാരൻ റിമാൻഡിൽ
മയ്യിൽ മുല്ലക്കൊടിയിൽ എൽഡിഎഫ് ബൂത്ത് ഏജന്റായ പി പി പ്രകാശനെ കുത്തിപ്പരിക്കേൽപ്പിച്ച കോൺഗ്രസുകാരൻ റിമാൻഡിൽ. മുല്ലക്കൊടിയിലെ പി കൃഷ്ണനെയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതി റിമാൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറോടെയാണ് മുല്ലക്കൊടി യുപി സ്കൂളിലെ പോളിങ് ബൂത്തിന് പുറത്ത് കോൺഗ്രസുകാർ ആസൂത്രിതമായി അക്രമം അഴിച്ചുവിട്ടത്. സമാധാനപരമായി തെരഞ്ഞെടുപ്പ് കഴിഞ്ഞ് എൽഡിഎഫ് ബൂത്ത് ഏജന്റായ പ്രകാശൻ യുഡിഎഫ് ഏജന്റ് ഭാസ്കരനുമായി സംസാരിച്ച് പുറത്തേക്ക് വരുന്നതിനിടെയാണ് ഭാസ്കരന്റെ സഹോദരൻ കൃഷ്ണൻ കൈയിൽ കരുതിയ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ പി പി പ്രകാശൻ കണ്ണൂരിലെ എ കെ ജി ആശുപത്രിയിൽ ചികിത്സയിലാണ്. മയ്യിൽ പൊലീസ് വധശ്രമത്തിനാണ് കൃഷ്ണനെതിരെ കേസെടുത്തത്. കണ്ണൂർ എസിപി ഹരിപ്രസാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുന്നത്. ഐജി രാജ്പാൽ മീണ ഐപിഎസ്, യതീഷ്ചന്ദ്ര ഐപിഎസ്, ഡിഐജി യതീഷ്ചന്ദ്ര ഐപിഎസ്, സിറ്റി പൊലീസ് കമീഷണർ പി നിധിൻ രാജ് ഐപിഎസ് എന്നിവർ സ്ഥലം സന്ദർശിച്ചു.










0 comments