സർക്കാരിന്റെ ഗുരുതര അനാസ്ഥ: ഡിവൈഎഫ്ഐ

കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹത്തോട് സർക്കാർ കാട്ടിയ മനുഷ്യത്വരഹിതമായ അനാദരവിനെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ യുഡിഎഫ് സർക്കാർ പുലർത്തുന്ന ഗുരുതര അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും നേർചിത്രമാണ് ഈ സംഭവം. പത്തുമണിക്കൂറിലധികം നീണ്ട യാത്രയായിരുന്നിട്ടും ഫ്രീസറില്ലാതെ നാലുദിവസം പഴക്കമുള്ള മൃതദേഹം വിട്ടുകൊടുത്തത് അങ്ങേയറ്റം അനാസ്ഥയാണ്. ഫണ്ടില്ലെന്ന പച്ചക്കള്ളം പറഞ്ഞ് ഫ്രീസർ ആംബുലൻസ് നിഷേധിച്ചത് പച്ചയായ മനുഷ്യാവകാശ ലംഘനമാണ്. രാജേഷിനെ പുഴയിൽ കാണാതായപ്പോൾ ഫയർഫോഴ്‌സിന്റെ തിരച്ചിൽ മൂന്നാം ദിവസമാണ് ആരംഭിച്ചത്. മണ്ഡലത്തിൽ ഇത്തരം വലിയൊരു ദുരന്തം നടന്നിട്ടും പയ്യന്നൂർ എംഎൽഎ ഈ വിഷയത്തിൽ കാര്യമായി ഇടപെടാനോ മരണപ്പെട്ടവരോടും കുടുംബത്തോടും നീതി പുലർത്താനോ തയ്യാറായില്ല. ദുരന്തമുഖത്ത് അടിയന്തരമായി ഇടപെടേണ്ട ജനപ്രതിനിധി പൂർണമായും നിഷ്‌ക്രിയനായി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പാളിച്ചയില്ലെന്ന് വീമ്പിളക്കുന്ന യുഡിഎഫ് സർക്കാരും ജനപ്രതിനിധിയെന്ന നിലയിൽ ഉത്തരവാദിത്വം മറന്ന എംഎൽഎയും ഈ സംഭവത്തിൽ മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.









0 comments