ലഡാക്കിൽ മഞ്ഞിനൊപ്പം പെയ്ത് ഓർമകളും

തില്ലങ്കേരി വഞ്ഞേരിയിലെ നായക് സുബേദാർ കെ വി ശശിധരന്റെ ലഡാക്കിലെ സ്‌മൃതിമണ്ഡപത്തിന് മുന്നിൽ സഹോദരൻ പ്രേമരാജൻ
കണ്ണൂർ
രാജ്യത്തിനായി വീരമൃത്യു വരിച്ച സഹോദരന്റെ ലഡാക്കിലെ സ്മൃതിമണ്ഡപത്തിൽ മഞ്ഞുപുഷ്‌പങ്ങൾ അർപ്പിച്ച് തില്ലങ്കേരി സ്വദേശി പ്രേമരാജൻ. തില്ലങ്കേരി വഞ്ഞേരിയിലെ നായക് സുബേദാർ കെ വി ശശിധരൻ 1998 ജൂലായ് എട്ടിനാണ് സിയാച്ചിൻ യുദ്ധത്തിൽ മഞ്ഞുമലയിൽ വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ ഓർമയ്‌ക്കായി ലഡാക്കിലെ ഹാൾ ഓഫ് ഫെയിം എന്ന വാർ മ്യൂസിയത്തിൽ സ്‌മാരകശിലയുണ്ട്. അവിടെയാണ് പ്രേമ രാജൻ ഓർമകളുടെ മഞ്ഞുപുഷ്‌പങ്ങൾ അർപ്പിച്ചത്. ദേശാഭിമാനി പത്രത്തിൽ യാത്രാനന്ദയുടെ ലഡാക്ക് യാത്രയുടെ വിവരം അറിഞ്ഞതോടെയാണ് അധ്യാപകൻ കൂടിയായ പ്രേമരാജൻ യാത്രയുടെ ഭാഗമായത്. അത് കേവലം, സ്ഥലങ്ങൾ കാണാനുള്ള താൽപര്യംകൊണ്ടു മാത്രമായിരുന്നില്ല. ജ്യേഷ്‌ഠന്റെ സ്മൃതി കുടീരം സന്ദർശിക്കാൻ കൂടിയായിരുന്നു. അദ്ദേഹം വീരമൃത്യു വരിച്ചിട്ട് 28 വർഷമായി; അതും 36ാം വയസ്സിൽ. ലഡാക്ക് വിമാനത്താവളത്തിനടുത്താണ് ഹാൾ ഓഫ് ഫെയിം വാർ മ്യൂസിയം. മുന്പ് കേട്ടറിഞ്ഞ കാര്യം തൊട്ടറിഞ്ഞപ്പോൾ പ്രേമരാജന്റെ മനസിൽ കണ്ണീർ തളംകെട്ടി. ലഡാക്ക് യുദ്ധ മ്യൂസിയത്തിൽ സിയാച്ചിനിലും കാർഗിലിലുമായി ജീവത്യാഗം ചെയ്ത 1350 ഓളം വരുന്ന ധീരദേശാഭിമാനികളുടെ ഓർമ കുടീരമാണുള്ളത്. 1997 ൽ ഇന്ത്യൻ സൈന്യത്തിന്റെ 13 കോർപ്‌സാണിത് സ്ഥാപിച്ചത്. കാർഗിൽ യുദ്ധത്തിനുശേഷം കൂടുതൽ വിപുലീകരിച്ചു. ലഡാക്കിലെ സൈനിക ചരിത്രത്തിന്റെ പ്രധാന സ്മാരകമായിത് മാറി.









0 comments